വാഷിംഗ്ടൺ: ജൂലായ് 23ന് മുൻ അഫ്ഗാൻ പ്രസിഡന്റ് അഷ്‌റഫ് ഘനിയും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും തമ്മിൽ നടന്ന ഫോൺ സംഭാഷണത്തിന്റെ പകർപ്പ് പുറത്ത് വിട്ട് റോയിട്ടേഴ്സ്.
14 മിനിറ്റ് നീണ്ടുനിന്ന സംഭാഷണത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ - നയതന്ത്ര - സൈനിക വിഷയങ്ങളാണ് ഇരുവരും സംസാരിച്ചതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, താലിബാൻ വിഷയത്തെക്കുറിച്ച് ഇരു രാഷ്ട്രതലവന്മാരും ഒന്നും തന്നെ സംസാരിച്ചിരുന്നില്ല എന്നും റോയിട്ടേഴ്‌സ് വ്യക്തമാക്കുന്നു.
സംഭാഷണത്തിന്റെ ആധികാരികത ഉറപ്പാക്കാനായി ഞങ്ങൾ ഓഡിയോ കേട്ടിരുന്നു. ഉറവിടം വെളിപ്പെടുത്തില്ല എന്ന ഉറപ്പിന്മേലാണ് അനൗദ്യോഗികമായി ഈ ഓഡിയോ ലഭിച്ചത് - റോയിട്ടേഴ്‌സ് വ്യക്തമാക്കി.
@ സഹായിക്കാൻ തയ്യാറെന്ന് ബൈഡൻ
താലിബാനെതിരായ പദ്ധതി വ്യക്തമാക്കുകയാണെങ്കിൽ സഹായിക്കാൻ തയ്യാറാണെന്ന് ബൈഡൻ പറഞ്ഞു. കൃത്യമായ ഒരു സൈനിക തന്ത്രം രൂപീകരിക്കാനും ശക്തനായ ഒരു യോദ്ധാവിനെ മുൻനിറുത്തി നീക്കങ്ങൾ നടത്താനും ബൈഡൻ ഘനിയെ ഉപദേശിക്കുന്നുണ്ടെന്നും, അത് മുൻ പ്രതിരോധമന്ത്രി ജനറൽ ബിസ്മില്ല ഖാൻ മുഹമ്മദിയെ ഉദ്ദേശിച്ചാവാൻ സാദ്ധ്യതയുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.
തനിക്ക് സൈനിക രംഗത്ത് കാര്യമായ അറിവില്ലെന്നും അതിനാൽ ഉപദേശം തരാൻ സാധിക്കില്ലെന്ന് ബൈഡൻ പറഞ്ഞെന്നും വിവരമുണ്ട്. താലിബാൻ മുന്നേറ്റം തുടരുകയും പ്രവിശ്യകൾ പിടിച്ചെടുക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പ്രധാന അഫ്ഗാൻ നേതാക്കൾ പത്രസമ്മേളനം വിളിച്ച് കാര്യങ്ങൾ വ്യക്തമാക്കുകയാണെങ്കിൽ ഒരുപക്ഷേ അഫ്ഗാനെ കുറിച്ചുള്ള ലോകരാഷ്ട്രങ്ങളുടെ മനോഭാവം മാറാൻ സാദ്ധ്യതയുണ്ടെന്ന് ബൈഡന്‍ പറഞ്ഞു.
അമേരിക്ക അഫ്ഗാന് നൽകിവരുന്ന നയതന്ത്ര - രാഷ്ട്രീയ - സാമ്പത്തിക സഹായങ്ങൾ തുടരുമെന്നും അഫ്ഗാന്റേത് ശക്തമായ സൈന്യമാണെന്നും ബൈഡൻ വ്യക്തമാക്കി.
പാകിസ്ഥാന്റെ സഹായത്തോടെയാണ് താലിബാൻ അധിനിവേശം നടത്തുന്നതെന്നും ഡോ. അബ്ദുള്ള താലിബാനുമായി നടത്തിയ ചർച്ചകൾ ഫലവത്തായില്ലെന്ന് ഘനി പറഞ്ഞെന്നും റിപ്പോർട്ടിലുണ്ട്. അതേസമയം,റിപ്പോർട്ട് വൈറ്റ് ഹൗസ് തള്ളി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |