വർദ്ധന ഒരു വർഷത്തിനുള്ളിൽ 7 തവണ
കോട്ടയം : കൊവിഡ് സൃഷ്ടിച്ച പ്രഹരത്തിന് പുറമെ തുടർച്ചയായി പാചകവാതക വില വീണ്ടും വർദ്ധിപ്പിച്ച് കുടുംബബഡ്ജറ്റ് താളം തെറ്റിച്ച് സാധാരണക്കാരുടെ മേൽ കേന്ദ്ര എണ്ണക്കമ്പനികളുടെ ഇരുട്ടടി. ഗാർഹിക ആവശ്യത്തിനുളള സിലിണ്ടറിന് 25 രൂപയും, വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 73.50 രൂപയും ഇന്നലെ കൂടി. ഗാർഹിക സിലിണ്ടറിന് ഇതോടെ 891.50 രൂപയായി. 1692.50 രൂപയാണ് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില. തുടർച്ചയായി മൂന്നാം മാസമാണ് വില വർദ്ധനവ്. ജൂലായ്, ആഗസ്റ്റ് മാസങ്ങളിൽ 25 രൂപ വീതം വർദ്ധിപ്പിച്ചിരുന്നു. ആഗസ്റ്റ് രണ്ടാം വാരത്തിലും 25 രൂപ കൂട്ടി. ഗാർഹിക ആവശ്യത്തിനുളളസിലിണ്ടറിന് 10 മാസത്തിനിടെ 200 രൂപ കൂട്ടി. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് ഈ വർഷം 370 രൂപ വർദ്ധിച്ചു.
ഹോട്ടൽ പ്രതിസന്ധി രൂക്ഷം
കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ഹോട്ടലുകളിൽ പാഴ്സൽ സേവനം മാത്രമാണുള്ളത്. പാചകവാതക വിലവർദ്ധനവ് ഹോട്ടൽ അടുക്കളകളെയും പൊള്ളിക്കുകയാണ്. സസ്യ - സസ്യേതരയിനങ്ങളുടെ വില കുറയാതെ തുടരുന്നത് ഹോട്ടൽ, റസ്റ്റോറന്റ് മേഖലയെ പ്രതിസന്ധിയിലാക്കി. ഇന്ധനവില വർദ്ധന പച്ചക്കറി വിപണിയേയും സ്വാധീനിച്ചു. മറ്റ് പലചരക്ക് സാധനങ്ങളുടെ വിലയും ഉയർന്നു. വെളിച്ചെണ്ണ കിലോയ്ക്ക് 250 കടന്നു. മൈദ വില കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇരട്ടിയിലധികം വർദ്ധിച്ചു. കൊവിഡിനെ തുടർന്ന് ദീർഘകാലം അടച്ചിട്ട ഹോട്ടലുകൾ തുറന്നെങ്കിലും ഭക്ഷണം ഇരുത്തി കൊടുക്കാൻ അനുവദിക്കാത്തതിനാൽ പാതി കച്ചവടം പോലുമില്ല. ഭൂരിഭാഗം കച്ചവടക്കാർക്കും ലക്ഷങ്ങളുടെ ബാങ്ക് വായ്പയുമുണ്ട്.
പാചക വാതക വില വർദ്ധനവ് (ഈ വർഷം മാത്രം )
2021 ഫെബ്രുവരി 4 : 728.50 (25 രൂപ വർദ്ധനവ്)
2021 ഫെബ്രുവരി 15 : 778.50 (50 രൂപ വർദ്ധനവ് )
2021 മാർച്ച് 1: 828.50 ( (50 രൂപ വർദ്ധനവ്)
2021 ജൂലെ 1: 844 ( 25.50 വർദ്ധനവ് )
2021 ആഗസ്റ്റ് 14 : 869 - 25 രൂപ വർദ്ധനവ് )
2021 സെപ്തംബർ 1: 891.50 ( 25 രൂപ വർദ്ധനവ്)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |