തിരുവനന്തപുരം: വിസ്‌മയ കേസിൽ മുഖ്യപ്രതിയായ അസിസ്‌റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടർ കിരൺ കുമാറിനെ പിരിച്ചുവിട്ട് സർക്കാർ ഉത്തരവിറങ്ങി. പിരിച്ചുവിടാതിരിക്കാൻ 15 ദിവസത്തിനകം വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നു. ഇതിൽ വിശദീകരണം തൃപ്‌തികരമല്ലാത്തതിനാലാണ് കിരണിനെ പിരിച്ചുവിട്ട് ഉത്തരവിറക്കിയത്.
കൊല്ലം പോരുവഴിയിലെ ഭർത്തൃവീട്ടിലെ രണ്ടാം നിലയിലെ കിടപ്പുമുറിയോട് ചേർന്നുളള ശുചിമുറിയിലാണ് ജൂൺ 21ന് പന്തളം മന്നം ആയുർവേദ കോളേജ് നാലാംവർഷ ബിഎഎംഎസ് വിദ്യാർത്ഥിനി വിസ്‌മയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവം സ്‌ത്രീധന പീഡനമാണെന്ന് വിസ്‌മയയുടെ മാതാപിതാക്കളുടെ പരാതിയിൽ അന്വേഷണത്തെ തുടർന്ന് ഭർത്താവ് കൊല്ലം മോട്ടോർ വെഹിക്കിൾ എൻഫോഴ്‌സ്‌മെന്റിലെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടർ കിരൺ കുമാറിനെ(30) അറസ്‌റ്റ് ചെയ്യുകയും സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്‌തു. പിന്നീട് ഓഗസ്‌റ്റ് ആറിന് ഇയാളെ പിരിച്ചുവിട്ടതായി സർക്കാർ അറിയിക്കുകയായിരുന്നു. കിരണിന് സർക്കാർ ഉദ്യോഗസ്ഥനുളള ആനുകൂല്യങ്ങളോ പെൻഷൻ പോലുമോ ലഭിക്കില്ല. മാത്രമല്ല ഇനി സർക്കാർ ജോലിയും ലഭിക്കില്ല.
സ്‌ത്രീധനമായി നൽകിയ 10 ലക്ഷം രൂപയുടെ കാർ ഇഷ്‌ടമല്ലാതെ വന്നതോടെ വിസ്‌മയയെ നിരന്തരം ഇതിന്റെ പേരിൽ കിരൺ കുമാർ ഉപദ്രവിച്ചിരുന്നു. തുടർന്നുളള മനോവിഷമത്താലാണ് വിസ്‌മയ തൂങ്ങിമരിച്ചതെന്നാണ് മാതാപിതാക്കൾ അറിയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |