കുമരകം : അയ്മനത്ത് പശുവിനെ ബന്ധിച്ച കയർ ബൈക്കിൽ കുരുങ്ങി യുവാവിന്റെ ജീവൻ പൊലിഞ്ഞിട്ടും റോഡരികിൽ നാൽക്കാലികളെ കെട്ടുന്നത് തുടരുന്നു. അയ്മനം - കരിമഠം - കല്ലങ്കത്ര റോഡിൽ വല്ല്യാട് എസ്.എൻ.ഡി.പി ശ്മശാനത്തിന് സമീപം കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിലാണ് പുതുച്ചിറ സാബുവിന്റ മകൻ അരുൺ (27) മരിച്ചത്. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും മുൻപ് പലതവണ ഇത്തരത്തിൽ അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും പ്രദേശവാസികൾ പറയുന്നു. റോഡിലും, റോഡരികിലും നാൽക്കാലികളെ കെട്ടുന്നത് നിയമവിരുദ്ധമാണ്, എന്നിട്ടും നാല്ക്കാലികളെ നീളം കൂടിയ കയറിൽ കെട്ടിയിടുന്നത് അപകടങ്ങൾ വിളിച്ചു വരുത്തും. പശുക്കൾ കൂടുതൽ സ്ഥലങ്ങളിൽ എത്തി പുല്ലു തിന്നുന്നതിനായി നീളംകൂടിയ പ്ലാസ്റ്റിക് കയറിലാണ് ബന്ധിപ്പിക്കുന്നത്. കയറിന്റെ നീളം കൂടുതൽ മൂലം റോഡിന്റെ എതിർവശത്തേക്ക് നാൽക്കാലികൾ പലപ്പോഴും എത്തുന്നു. വാഹനങ്ങൾ എത്തുന്നതോടെ പരിഭ്രാന്തരായി ഇവ പായുകയും കയർ വാഹനത്തിൽ കുരുങ്ങുകയുമാണ്. ഇരുചക്രവാഹന യാത്രക്കാർക്കാണ് കൂടുതൽ കെണി. ഏതാനും ആഴ്ചകൾക്കു മുമ്പ് അയ്മനത്ത് റോഡിൽ പശുക്കയറിൽ കുരുങ്ങി ബൈക്ക് യാത്രികനായിരുന്ന യുവാവിന് പരിക്കേറ്റിരുന്നു.
രാത്രിയിലും അഴിക്കില്ല
കാേട്ടയം - കുമരകം റാേഡിൽ രണ്ടാം കലുങ്ക് മുതൽ കോണത്താറ്റു പാലം വരെയുള്ള ഭാഗത്ത് പശുക്കളുടേയും എരുമകളുടേയും കയറിൽ കുരുങ്ങി ഉണ്ടാകുന്ന അപകടങ്ങൾ ഏറെയാണ്. വാഹനത്തിരക്കുള്ള റാേഡിൽ കെട്ടുന്ന പശുക്കളെയും എരുമകളേയും രാത്രിയിലും അഴിച്ചു കൊണ്ടുപോകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
മനുഷ്യന്റെ ജീവന് ഭീഷണിയാകുന്ന വിധത്തിൽ പൊതുവഴികളിൽ നാൽക്കാലികളെ കെട്ടുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. നിയമവിരുദ്ധ പ്രവർത്തനത്തിനെതിരെ നടപടി സ്വീകരിക്കും.
സബിത പ്രേംജി, അയ്മനം പഞ്ചായത്ത് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |