ചെന്നൈ: അണ്ണാ ഡി.എം.കെ കോ-ഓർഡിനേറ്ററും തമിഴ്നാട് നിയമസഭാ പ്രതിപക്ഷ ഉപനേതാവും മുൻ മുഖ്യമന്ത്രിയുമായ ഒ.പനീർശെൽവത്തിന്റെ ഭാര്യ വിജയലക്ഷ്മി (66) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സിയിലിരിക്കെ ഇന്നലെ രാവിലെ 6.40ന് ഹൃദയാഘാതമുണ്ടാവുകയായിരുന്നു. മൃതശരീരം ഒ.പി.എസിന്റെ നാടായ തേനിക്കടുത്ത് പെരിയാകുളത്ത് പൊതുദർശനത്തിന് വച്ച ശേഷം സംസ്‌കരിക്കും.
മരണ വിവരം അറിഞ്ഞ ഉടൻ പ്രതിപക്ഷ നേതാവ് പളനിസാമി ഉൾപ്പെടെ എല്ലാ അണ്ണാ ഡി.എം.കെ എം.എൽ.എമാരും നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാതെ ആശുപത്രിയിൽ പോയി ആദരാഞ്ജലികൾ അർപ്പിച്ചു. ഇന്നത്തെ സഭാ സമ്മേളനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി സ്റ്റാലിൻ, മന്ത്രിമാരായ ദുരൈമുരുകൻ, ശേഖർബാപ്പു, സുബ്രഹ്മണ്യൻ, ഉദയനിധി സ്റ്റാലിൻ എം.എൽ.എ, ബി.ജെ.പി എം.എൽ.എ വനതി ശ്രീനിവാസൻ തുടങ്ങിയവരും ആശുപത്രിയിലെത്തി.
ഒ.പി.എസ് - വിജയലക്ഷ്മി ദമ്പതികൾക്ക് മൂന്നു മക്കളാണുള്ളത്. തേനി എം.പി പി. രവീന്ദ്രനാഥ്, കവിത ഭാനു, ജയപ്രദീപ്.
ഒ.പി.എസിനെ ആശ്വസിപ്പിക്കാൻ ചിന്നമ്മ എത്തി
ചെന്നൈ: അണ്ണാ ഡി.എം.കെ കോ- ഓർഡിനേറ്ററും തമിഴ്നാട് മുൻമുഖ്യമന്ത്രിയുമായ ഒ. പനീർശെൽവത്തിന്റെ ഭാര്യ വിജയലക്ഷ്മിയുടെ മരണത്തിൽ അനുശോചനം അറിയിക്കാൻ വൈരം മറന്ന് വി.കെ.ശശികല ഇന്നലെ ആശുപത്രിയിൽ എത്തി. തമിഴ്നാട്ടിൽ ചൂടുപിടിച്ച രാഷ്ട്രീയ ചർച്ചയ്ക്ക് ഇത് വഴിയൊരുക്കി. പനീർ ശെൽവത്തിന്റെ കൈകളിൽ കൂട്ടിപ്പിടിച്ച് ആശ്വസിപ്പിച്ച ശേഷമാണ് ശശികല മടങ്ങിയത്. ഒ.പി.എസിന്റെ മകൻ രവീന്ദ്രനാഥും മുൻമന്ത്രി ആർ.പി ഉദയകുമാറും അപ്പോഴവിടെയുണ്ടായിരുന്നു.
ജയലളിതയുടെ മരണശേഷം ഒ.പി.എസ്, എടപ്പാടി പളനിസാമി സഖ്യം പാർട്ടിയിൽ നിന്ന് പുറത്താക്കിയെങ്കിലും ശശികല ഇന്നലെ ആശുപത്രിയിൽ എത്തിയത് അണ്ണാ ഡി.എം.കെ പതാക വച്ച കാറിലാണ് എന്നതും ശ്രദ്ധേയമായി. ഇവർ അധികാരത്തിലിരുന്ന കാലത്ത് ശശികലയുടെ സ്വത്തുവകകളും കണ്ടുകെട്ടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |