ന്യൂഡൽഹി: ഹരിയാനയിലെ കർണൂലിൽ നടന്ന കർഷക പ്രക്ഷോഭത്തിനിടെ സമരക്കാരുടെ തലയടിച്ച് പൊട്ടിക്കാൻ പൊലീസിനോട് നിർദ്ദേശിച്ച സബ് ഡിവിഷണൽ മജിസ്‌ട്രേട്ട് ആയുഷ് സിൻഹയെ സിറ്റിസൺ ഇൻഫർമേഷൻ വകുപ്പിൽ അഡിഷണൽ സെക്രട്ടറിയായി സ്ഥലം മാറ്റി. സമരക്കാരെ നേരിടാൻ ഇദ്ദേഹം പൊലീസിന് നിർദ്ദേശം നൽകുന്ന വീഡിയോ വൈറലായിരുന്നു. തുടർന്നാണ് നടപടി. ആയുഷിനെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും സസ്‌പെൻഡ് ചെയ്യണമെന്നും കിസാൻ സഭ ജനറൽ സെക്രട്ടറി ഹനൻമൊള്ള ഇന്നലെ ആവശ്യപ്പെട്ടിരുന്നു.
ജുഡിഷ്യൽ അന്വേഷണം വേണം
ഹരിയാനയിൽ കഴിഞ്ഞ ശനിയാഴ്ച നടന്ന പ്രതിഷേധത്തിനിടെ കർഷകൻ സുശീൽ കാജൽ കൊല്ലപ്പെട്ട സംഭവത്തിൽ ജുഡിഷ്യൽ അന്വേഷണം വേണമെന്ന് കിസാൻസഭ ആവശ്യപ്പെട്ടു.
ലാത്തിച്ചാർജിൽ പരിക്കേറ്റ കാജലിനെ ആശുപത്രിയിൽ കൊണ്ടുപോവാൻ പൊലീസ് സമ്മതിച്ചില്ലെന്ന് മറ്റ് സമരക്കാർ പറഞ്ഞതായി കിസാൻസഭ ഫിനാൻസ് സെക്രട്ടറി പി.കൃഷ്ണപ്രസാദ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ് ചോര വാർന്നൊലിച്ചാണ് അദ്ദേഹം വീട്ടിലെത്തിയത്. ഭീകരാന്തരീക്ഷമുള്ളതിനാൽ ആശുപത്രിയിൽ പോകാനായില്ല. പോസ്റ്റുമാർട്ടം പോലും നടത്താതെയാണ് മരണ കാരണം ഹൃദയാഘാതമാണെന്ന് പൊലീസ് പറഞ്ഞത്.
സുശീൽ കാജലിന്റെമരണം കൊലപാതകമാണെന്നും ഹരിയാന സർക്കാറും മുഖ്യമന്ത്രിയുമാണ് ഉത്തരവാദികളെന്നും ഹനൻമൊള്ള പറഞ്ഞു. കർഷകരെ കായികമായി നേരിട്ട് സമരത്തെ തകർക്കാനുള്ള ബി.ജെ.പി ശ്രമങ്ങൾ നടപ്പാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |