കോഴിക്കോട്: കൊവിഡ് വ്യാപനം രൂക്ഷമാവുന്നതിന് പിന്നാലെ പകർച്ച പനി പടരുന്നത് ആശങ്ക ഉയർത്തുന്നു. ഒരാഴ്ചയ്ക്കകം 1000ത്തിനടുത്ത് ആളുകളാണ് ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. കഴിഞ്ഞ 24 മുതൽ 31 വരെ 737 പേർ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ മാത്രം ചികിത്സ തേടി. 147 പേർ നാദാപുരം താലൂക്ക് ആശുപത്രിയിലും, 105 പേർ വടകര ഗവ. ആശുപത്രിയിലും, 63 പേർ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. കഴിഞ്ഞ മാസം 15007 പേരാണ് ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സയ്ക്ക് എത്തിയത്. ഇതിൽ 40 പേർ കിടത്തി ചികിത്സ തേടി. അതേസമയം സ്വകാര്യ ആശുപത്രികളിൽ പനിയ്ക്ക് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണവും ഉയരുകയാണ്. ചെറിയ കുട്ടികളിലടക്കം വ്യാപകമായി പനി പടരുകയാണ്. പനി ബാധിച്ചവരിൽ കടുത്ത ശരീരവേദനയും ക്ഷീണവും തലവേദനയും ജലദോഷവും കണ്ടുവരുന്നുണ്ട്. വീട്ടിലെ ഒരാൾക്ക് പനി വന്നാൽ മുഴുവൻ പേരിലും പടരുന്ന സ്ഥിതിയാണ്. കൊവിഡ് ഭീതി മൂലം ആശുപത്രിയിലെത്തുന്ന രോഗികളെ പകർച്ചപ്പനിയാണെന്ന് പറഞ്ഞ് വീടുകളിലേക്ക് പറഞ്ഞയക്കുന്നത് വ്യാപന തോത് ഇരട്ടിയാക്കി. അതേസമയം കൊവിഡ് ഐസൊലേഷനിൽ പോവേണ്ടിവരുമെന്ന് ഭയന്ന് വീടുകളിൽ സ്വയം ചികിത്സ തുടരുന്നവരും നിരവധിയുണ്ട്.
മഴ വീണ്ടും ശക്തമായതോടെ നഗര- ഗ്രാമ വ്യത്യാസമില്ലാതെ കുമിഞ്ഞുകൂടിയ മാലിന്യങ്ങളിൽ നിന്ന് കൊതുകുകൾ പെരുകുന്നത് ഡെങ്കിപ്പനി അടക്കമുള്ള പകർച്ചവ്യാധികൾക്ക് വഴിവെക്കുമോയെന്ന ആശങ്ക ശക്തമായിട്ടുണ്ട്. മഴ തുടർന്നാൽ കൊവിഡ് വ്യാപനത്തിനും സാദ്ധ്യത ഏറെയാണ്.
എന്നാൽ കാലാവസ്ഥാ വ്യതിയാനം കൊണ്ടുളള സാധാരണ പനിയാണിതെന്നും ആശങ്ക വേണ്ടെന്നുമാണ് ആരോഗ്യ പ്രവർത്തകർ പറയുന്നത്.
എലിപ്പനി ബാധിച്ച് 2 മരണം
ജില്ലയിൽ കഴിഞ്ഞ മാസം എലിപ്പനി ബാധിച്ച് 2 പേരാണ് മരിച്ചത്. 6 ഡെങ്കിപ്പനിയും, 12 എലിപ്പനിയും, 1 എച്ച് വൺ എൻ.വണും സ്ഥിരീകരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |