പാലക്കാട്: ലോക് ഡൗണിന് ശേഷം പ്രധാനപ്പെട്ട എല്ലാ മേഖലകളും തുറന്നു പ്രവർത്തിക്കുന്നതിനാൽ തന്നെ കൂടുതൽ ജാഗ്രത പുലർത്തുകയും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുകയും വേണമെന്ന് ജില്ലാദുരന്ത നിവാരണ അതോറിട്ടി ചെയർപേഴ്‌സണും ജില്ലാ കളക്ടറുമായ മൃണ്മയി ജോഷി പറഞ്ഞു. വീടുകളിൽ ചികിത്സയിലുള്ളവർ കൂടുതൽ ജാഗ്രത പാലിക്കണം. രോഗ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടോ എന്ന് സ്വയം പരിശോധിക്കുകയും ഗുരുതരമായ ശാരീരിക അസ്വാസ്ഥ്യങ്ങൾ ഉണ്ടാവുകയാണെങ്കിൽ ആശുപത്രിയുമായി ബന്ധപ്പെടണം. പ്രായമായവരോ മറ്റ് അനുബന്ധ രോഗങ്ങളോ ഉള്ളവർക്ക് ഓക്‌സിജൻ, വെന്റിലേറ്റർ എന്നിവ ആവശ്യമായി വരാൻ ഇടയുള്ളതിനാൽ ഡി.സി.സി.യിലേക്കോ സി.എഫ്.എൽ.ടി.സി.യിലേക്കോ മാറണം. ജില്ലയിൽ നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിന് മുകളിലാണ്.
ഒന്നാം ഡോസ് പൂർണമാക്കുക ലക്ഷ്യം
ജില്ലയിൽ വാക്‌സിൻ നൽകുന്നതിൽ കൂടുതൽ ശ്രദ്ധ ചെലുത്തി മുന്നോട്ട് പോവുകയാണെന്നും ഘട്ടം ഘട്ടമായി ജില്ലയിലെ ഒന്നാം ഡോസ് വാക്‌സിനേഷൻ 100 ശതമാനം ആക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ജില്ലാ കളക്ടർ പറഞ്ഞു. ഇതിനായി എല്ലാവരുടേയും സഹകരണം ആവശ്യമാണ്. 18 വയസിന് മുകളിൽ പ്രായമുള്ളവർ, 45 വയസ് മുകളിൽ പ്രായമുള്ളവർ, മുൻഗണന ലഭ്യമാകുന്നവർ എന്നിങ്ങനെ വേർതിരിച്ച് വാക്‌സിൻ നൽകി വരികയാണ്. രണ്ടാം ഡോസ് വാക്‌സിൻ ലഭ്യമാകാത്തവർക്ക് വാക്‌സിൻ നൽകുന്നതിന് ജില്ലാ ഭരണകൂടവും ആരോഗ്യ വിഭാഗവും പ്രാധാന്യം നൽകുന്നുണ്ട്.
പരിശോധന വർദ്ധിപ്പിച്ചു
കൊവിഡ് പരിശോധനയ്ക്ക് ജില്ലയിലുടനീളം ആന്റിജൻ, ആർ.ടി.പി.സി.ആർ ടെസ്റ്റുകൾ ഊർജിതമായി നടത്തി വരുന്നുണ്ട്. രോഗവ്യാപനം കൂടുതലുള്ള സ്ഥലങ്ങളിൽ പരിശോധന വർദ്ധിപ്പിച്ചിട്ടുണ്ട്. പ്രതിദിനം ഏകദേശം 12000 ത്തോളം പേരിൽ പരിശോധന നടത്തുന്നുണ്ട്. സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരും രോഗലക്ഷണങ്ങൾ ഉള്ളവരും പരിശോധന നടത്താൻ മുന്നോട്ടുവരണമെന്നും അധികൃതർ പറഞ്ഞു.
50 ശതമാനം കിടക്കകൾ ഉറപ്പാക്കണം
കൊവിഡ് മൂന്നാംതരംഗം മുന്നിൽക്കണ്ട് ജില്ലയിലെ എല്ലാ സ്വകാര്യ ആശുപത്രികളിലും അർഹരായ കൊവിഡ് ബാധിതർക്കായി 50 ശതമാനം കിടക്കകളുടെ ലഭ്യത ഉറപ്പാക്കണമെന്ന് ജില്ലാ കലക്ടർ മൃൺമയി ജോഷി കളക്ടറേറ്റിൽ സ്വകാര്യ ആശുപത്രി അധികൃതരുമായി നടത്തിയ യോഗത്തിൽ നിർദ്ദേശം നൽകി.
സ്വകാര്യ ആശുപത്രികളിൽ ഗുരുതര വിഭാഗത്തിൽപ്പെട്ട സി, ഡി കാറ്റഗറിയിലുള്ളവർക്ക് മുൻഗണന നൽകണം. ഗുരുതര വിഭാഗത്തിലുൾപ്പെടാത്ത എ, ബി കാറ്റഗറിയിലുള്ളവരെ രോഗ സാഹചര്യം വിലയിരുത്തി ഒഴിവാക്കാവുന്നതാണ്. കൊവിഡ് രോഗപ്രതിരോധം മുൻനിർത്തി, സർക്കാർ ആശുപത്രികളിലെ തിരക്ക് നിയന്ത്രിക്കുന്നതിന് സ്വകാര്യ ആശുപത്രികളിൽ അടിയന്തിരമായി കൊവിഡ് ഡയാലിസിസ് യൂണിറ്റ് സജ്ജമാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |