തൃശൂർ : പാലപ്പിള്ളി എലിക്കോട് ഗണപതി ക്ഷേത്രത്തിന് സമീപം ചുറ്റിക്കറങ്ങി ആക്രമണകാരിയായി നിലകൊള്ളുന്നത് തമിഴ്‌നാട്ടിൽ നിന്നോ കർണ്ണാടകത്തിൽ നിന്നോ എത്തിയ ഒറ്റയാനെന്ന് പ്രദേശവാസികൾ. മറ്റ് ആനകൾ കൂട്ടത്തിൽകൂട്ടാതെ ഒറ്റപ്പെടുത്തുന്നതിനാൽ പലയിടത്തും ഇവനെ ഒറ്റയ്ക്ക് കണ്ടവരുണ്ട്.
മറ്റ് ആനകൾ കൂട്ടം കൂടി നിൽക്കുമ്പോൾ ഇരുന്നൂറ് മീറ്റർ ദൂരെ ഒറ്റപ്പെട്ട് ഈ ആന ഈ പ്രദേശം വിട്ട് വഴിയറിയാതെ ചുറ്റിക്കറങ്ങുന്നതും കാണാറുണ്ട്. ആരോ ചില്ല് ഇട്ട് വെടിവച്ച് പരിക്കേൽപ്പിച്ചതിനാൽ ശാരീരിക അസ്വസ്ഥകളും ഇതിനുണ്ടെന്നാണ് തദ്ദേശവാസികളിൽ ചിലർ പറയുന്നത്. അതാണ് ഇത് ആക്രമണകാരിയാകുന്നതെന്നാണ് നിഗമനം. ഗണപതി ക്ഷേത്രത്തിന് സമീപം തന്നെ രണ്ടുപേരാണ് ഈയടുത്ത് കൊല്ലപ്പെട്ടത്. കഴിഞ്ഞദിവസം വരെ ഈ ഭാഗത്ത് കൊല്ലപ്പെട്ടവർ ആദിവാസികളായിരുന്നു. ഇപ്പോഴാണ് നാട്ടുകാരിലൊരാൾ കൊല്ലപ്പെടുന്നത്. നാട്ടുകാർ കൊല്ലപ്പെട്ടതോടെയാണ് പ്രശ്‌നം ഗൗരവമായി ചർച്ചയ്ക്ക് വിധേയമായത്. പക്ഷേ വനം വകുപ്പ് ഇക്കാര്യത്തിൽ വലിയ പ്രതിസന്ധിയിലാണ്. നിയമപ്രകാരം ആനയെ ഒന്നും ചെയ്യാനാകില്ല. അതേസമയം ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുകയും വേണം. ആനക്കൂട്ടങ്ങൾ പൊതുവേ മനുഷ്യനെ പ്രകോപനമില്ലാതെ ആക്രമിക്കാറില്ല. പക്ഷേ ശാരീരികമായി അസ്വസ്ഥതകളുള്ള, ഒറ്റയാന്മാർ പൊതുവേ ആക്രമണകാരികളാകാറുണ്ട്. അപകടകാരികളായ ഇത്തരം ആനകളെ പിടികൂടി പുനരധിവസിപ്പിച്ചാൽ നാട്ടുകാരുടെ ജീവഭയം ഒഴിയും. പക്ഷേ കൃഷിനാശം പോലുള്ള മറ്റ് നാശനഷ്ടങ്ങൾക്ക് പരിഹാരമാകണമെങ്കിൽ ഈ പ്രദേശങ്ങളിൽ തമ്പടിച്ചിട്ടുള്ള ആനക്കൂട്ടത്തെ മറ്റിടങ്ങളിലേക്ക് മാറ്റേണ്ടിവരും. നിയമപ്രകാരം പക്ഷേ അതിന് വനംവകുപ്പ് നന്നായി പണിപ്പെടേണ്ടി വരും.
പാലപ്പിള്ളിയിൽ പകൽസമയത്തും കാട്ടാന
പാലപ്പിള്ളി : കാട്ടാന ആക്രമണം തുടരുന്ന പാലപ്പിള്ളി മേഖലയിൽ ഇന്നലെ പകൽ സമയത്തും കാട്ടാനകളിറങ്ങി. കാരികുളം 907 ക്ഷേത്രത്തിന് സമീപത്തുള്ള റബ്ബർ തോട്ടത്തിലാണ് രാവിലെ കാട്ടാനകൾ ഇറങ്ങിയത്. നാട്ടുകാരും തോട്ടം തൊഴിലാളികളും വിവരമറിയിച്ചതിനെ തുടർന്ന് വനപാലകരെത്തി ആനകളെ കാട്ടിലേക്ക് കയറ്റിവിട്ടു. കാട്ടാനകൾ കന്നാറ്റുപാടം സ്കൂൾ പരിസരം, ഒളനപറമ്പ്, പാലപ്പിള്ളി, എലിക്കോട് വഴി കാട്ടിലേക്ക് കയറിപ്പോയെങ്കിലും വീണ്ടും ജനവാസ മേഖലയിലെത്തുമെന്ന ഭീതിയിലാണ് നാട്ടുകാർ. രണ്ട് ആനകളാണ് കുട്ടിയോടൊപ്പം പുലർച്ചെ മുതൽ തോട്ടങ്ങളിൽ തമ്പടിച്ചത്. ടാപ്പിംഗിനെത്തിയ തൊഴിലാളികൾ ആനകളെ കണ്ട് ഭയന്ന് ജോലിക്കിറങ്ങാതെ മാറിനിൽക്കുകയായിരുന്നു. കാട് കയറിയ ആനകൾ ഏത് സമയത്തും തോട്ടത്തിലെത്താമെന്നാണ് തൊഴിലാളികൾ പറയുന്നത്. വനാതിർത്തിയിലുള്ള തോട്ടങ്ങളിൽ 30 ലേറെ ആനകൾ നിലയുറപ്പിച്ചതായും നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസം കാട്ടാനകളുടെ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ട സ്ഥലത്തിനടുത്തുള്ള പ്രദേശത്താണ് ആനകൾ വിഹരിക്കുന്നത്. വനപാലകരുടെ നേതൃത്വത്തിൽ രാത്രികാല പട്രോളിംഗ് നടത്തുന്നുണ്ടെങ്കിലും ആനകളെ കാട്ടിലേക്ക് അയക്കാൻ ശാശ്വത നടപടി വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |