തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിൽ സംഘടനാ തിരഞ്ഞെടുപ്പിന് ഹൈക്കമാൻഡിനോട് ആവശ്യപ്പെടാനൊരുങ്ങി എ, ഐ ഗ്രൂപ്പുകൾ. ഇപ്പോഴത്തെ തർക്കങ്ങൾക്കും പ്രശ്നങ്ങൾക്കും ശാശ്വത പരിഹാരം സംഘടനാ തിരഞ്ഞെടുപ്പാണെന്നാണ് നിലപാട്. ഐ ഗ്രൂപ്പ് നേതാവ് രമേശ് ചെന്നിത്തല ഇന്നലെ ഇക്കാര്യം പരോക്ഷമായി സൂചിപ്പിച്ചു.
ഡി.സി.സി പ്രസിഡന്റ് പട്ടികയുമായി ബന്ധപ്പെട്ട് ഇനിയും പരസ്യ പ്രസ്താവന നടത്തി ഹൈക്കമാൻഡിന്റെ അപ്രീതി ക്ഷണിച്ചു വരുത്തേണ്ടെന്നും ഗ്രൂപ്പ് നേതൃത്വങ്ങൾ വിലയിരുത്തുന്നു. ഹൈക്കമാൻഡിനെയല്ല മറിച്ച് ,ഗ്രൂപ്പില്ലെന്ന് തെറ്റിദ്ധരിപ്പിച്ച് പുതിയ ഗ്രൂപ്പിന് ചില നേതാക്കൾ നടത്തുന്ന ശ്രമത്തെയാണ് എതിർക്കുന്നതെന്നാണ് ഗ്രൂപ്പ് മാനേജർമാരുടെ വാദം.
അച്ചടക്ക ലംഘന നടപടിയിൽ ഇരട്ടത്താപ്പ്
അച്ചടക്ക ലംഘനത്തിന്റെ കാര്യത്തിൽ നേതൃത്വത്തിന് ഇരട്ടത്താപ്പാണെന്ന ആക്ഷേപവും ഗ്രൂപ്പ്
നേതാക്കൾക്കുണ്ട്. കെ.സി. വേണുഗോപാലിനെ വിമർശിച്ചയാൾക്കെതിരെ ഉടൻ അച്ചടക്ക നടപടിയെടുത്തവർ, ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും അധിക്ഷേപിച്ചവർക്കെതിരെ മൗനം പാലിക്കുന്നു. വേണുഗോപാലും ഉമ്മൻ ചാണ്ടിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരല്ലേയെന്നാണ് ചോദ്യം. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ വേണുഗോപാലിന്റെ ഇംഗിതമനുസരിച്ച് മാത്രം നീങ്ങുന്നുവെന്ന പരിഭവവും ഗ്രൂപ്പുകൾക്കുണ്ട്. ഇതിലുള്ള അതൃപ്തിയും ഹൈക്കമാൻഡിനെ അറിയിക്കാൻ ആലോചിക്കുന്നു.
അതേസമയം, ഹൈക്കമാൻഡിന്റെ ആശീർവാദത്തോടെയുള്ള കെ.പി.സി.സി, ഡി.സി.സി പുന:സംഘടനാ ചർച്ചകൾ അനൗപചാരികമായി സംസ്ഥാന നേതൃത്വം ആരംഭിച്ചു. കെ.പി.സി.സി പുന:സംഘടനക്കാര്യത്തിൽ കൂടിയാലോചനകൾ വൈകാതെ ആരംഭിക്കും. സമാന്തരമായി ഡി.സി.സി പുന:സംഘടനക്കാര്യത്തിലും ചർച്ചകളാരംഭിക്കാനാണ് ശ്രമം.
എത്ര ഉന്നതനായാലും പരസ്യ പ്രതികരണം ശരിയല്ല: തേറമ്പിൽ
തൃശൂർ: ഡി.സി.സി അദ്ധ്യക്ഷ പട്ടികയെ ചൊല്ലിയുള്ള തർക്കത്തിൽ അതീവ ദുഃഖിതനാണെന്നും എത്ര ഉന്നതനായാലും പരസ്യ പ്രതികരണത്തിലേക്ക് പോകുന്നത് ശരിയല്ലെന്നും മുൻ സ്പീക്കറും മുതിർന്ന നേതാവുമായ തേറമ്പിൽ രാമകൃഷ്ണൻ പറഞ്ഞു. പാർട്ടിയേക്കാൾ വലുതല്ല ഗ്രൂപ്പ്. പ്രസ്ഥാനം തന്നെയാണ് വലുത്, വ്യക്തികളല്ല. ആശയത്തിനായല്ല പദവിക്കായാണ് ഇപ്പോഴത്തെ ഗ്രൂപ്പ് രാഷ്ട്രീയം. മാസങ്ങളായി ചർച്ച ചെയ്ത് ഹൈക്കമാൻഡ് അംഗീകരിച്ച പട്ടികയെ മാനിക്കുകയാണ് വേണ്ടത്. അഭിപ്രായം പറയേണ്ട വേദികളിലാണ് പറയേണ്ടത്.
ഇങ്ങനെ ഒരു സാഹചര്യം ഉണ്ടാകാൻ പാടില്ലായിരുന്നു. ഹൈക്കമാൻഡ് അംഗീകരിച്ച പട്ടിക സ്വീകരിക്കാൻ അച്ചടക്കമുള്ള പ്രവർത്തകർ തയ്യാറാവണം. അതിന്റെ ന്യായാന്യായം സംബന്ധിച്ച് കൂടുതൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |