ലക്‌നൗ: ഇന്ത്യയുടെ ദേശീയ മൃഗമായി പശുവിനെ പ്രഖ്യാപിക്കണമെന്നും പശുസംരക്ഷണം ഹിന്ദുക്കളുടെ മൗലികാവകാശമാക്കി പാർലമെന്റ് നിയമം പാസാക്കണമെന്നും അലഹബാദ് ഹൈക്കോടതി നിർദ്ദേശം. ഉത്തർപ്രദേശിൽ ഗോവധം തടയൽ നിയമം ലംഘിച്ച് പശുവിനെ കശാപ്പ് ചെയ്തതിന് അറസ്റ്റിലായ ജാവേദിന് ജാമ്യം നിഷേധിച്ചുകൊണ്ടാണ് സിംഗിൾ ബെഞ്ച് ഇക്കാര്യം പറഞ്ഞത്. കടുവയാണ് ദേശീയ മൃഗം.
ഇന്ത്യയുടെ സംസ്‌കാരവുമായി ബന്ധപ്പെട്ടതാണ് പശുവെന്നും അതിനെ ആക്രമിക്കുന്നവർക്ക് കടുത്ത ശിക്ഷ നൽകണമെന്നും ജസ്റ്റിസ് ശേഖർകുമാർ യാദവ് പറഞ്ഞു. ഗോ സംരക്ഷണം ഏതെങ്കിലും ഒരു മതത്തിന്റെ മാത്രം കടമയല്ല. രാജ്യത്തിന്റെ സംസ്‌കാരം സംരക്ഷിക്കേണ്ടത് എല്ലാ മതത്തിന്റെയും കടമയാണ്. അതിനാൽ പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണം.
ബീഫ് കഴിക്കുന്നത് മൗലികവകാശമല്ല. അതിനെക്കാൾ പ്രാധാന്യമുണ്ട് പശുവിനെ ജീവിതോപാധിയാക്കവരുടെ അവകാശത്തിന്. പ്രായമായാലും പശുവിനെ കൊല്ലേണ്ടതില്ല. വ്യത്യസ്ത മതവിഭാഗങ്ങളുണ്ടെങ്കിലും പൗരന്മാർ ഒരേ തരത്തിൽ ചിന്തിക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും മുമ്പും ഇതേ കുറ്റത്തിന് അറസ്റ്റിലായിട്ടുള്ള ജാവേദിന് ജാമ്യം അനുവദിച്ചാൽ സാമൂഹ്യസൗഹാർദ്ദം തകരുമെന്നും കോടതി അഭിപ്രായപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |