തിരുവനന്തപുരം: സ്പ്രിൻക്ളർ ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയനെയും ഐ.ടി സെക്രട്ടറിയായിരുന്ന ശിവശങ്കറെയും വെള്ള പൂശുന്ന ശശിധരൻ നായർ കമ്മിഷൻ റിപ്പോർട്ട് തള്ളിക്കളഞ്ഞ് ജുഡിഷ്യൽ അന്വേഷണം നടത്തണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ഇടപാടിനെപ്പറ്റി ആദ്യം അന്വേഷിച്ച മാധവൻ നമ്പ്യാരും ഡോ. ഗുൽഷൻ റായിയും അടങ്ങുന്ന സമിതിയുടെ റിപ്പോർട്ട് അട്ടിമറിക്കാനും, സർക്കാരിന്റെ മുഖം രക്ഷിക്കാനുമാണ് നിയമ സെക്രട്ടറി ശശിധരൻ നായരുടെ നേതൃത്വത്തിൽ രണ്ടാമതൊരു ഉദ്യോഗസ്ഥ സമിതിയെ വച്ചത്.
നടപടിക്രമങ്ങൾ പാലിക്കാതെ വീട്ടുകാര്യം പോലെയാണ് ഐ.ടി പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കർ കരാർ ഒപ്പിട്ടതെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥ സമിതി , ശിവശങ്കർ കുറ്റക്കാരനല്ലെന്ന് വിധിച്ചത് വിചിത്രമാണ്.മുഖ്യമന്ത്രിയെ ഒന്നും അറിയിച്ചിരുന്നില്ലെന്നും ,അദ്ദേഹം ഒന്നും അറിഞ്ഞിരുന്നില്ലെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത് .മുഖ്യമന്ത്രിയെ അറിയിക്കാതെ അദ്ദേഹത്തിന്റെ വലം കൈയായിരുന്ന പ്രിൻസിപ്പൽ സെക്രട്ടറി ഒരു അമേരിക്കൻ കുത്തക കമ്പനിയുമായി ഇത്രയും വലിയൊരു കരാറിൽ ഒപ്പിടില്ല- ചെന്നിത്തല പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |