ആലപ്പുഴ : തൊഴിൽ വകുപ്പിന്റെ അനാസ്ഥമൂലം പാതിരപ്പള്ളിയിലെ എക്‌സൽ ഗ്ളാസ് ഫാക്ടറിയിലെ തൊഴിലാളികൾക്ക് ഇത്തവണ ഓണത്തിന് ഉത്സവബത്ത ലഭിച്ചില്ല. അടച്ചുപൂട്ടിയ തൊഴിൽ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് സർക്കാർ നൽകുന്ന ഉത്സവ ബത്തയാണ് ലഭിക്കാതിരുന്നത്.
2012ഡിസംബർ 12നാണ് ഫാക്ടറി പൂട്ടിയത്. അന്നുണ്ടായിരുന്ന 550 ജീവനക്കാർക്ക് ഒൻപത് മാസത്തെ ബോണസും ഒരു മാസത്തെ ശമ്പളവും ഇൻസെന്റീവും കുടിശിക ഉണ്ടായിരുന്നു. ഈ ആനുകൂല്യങ്ങൾ നൽകാത്തതിനാൽ മുഴുവൻ തൊഴിലാളികൾക്കും എല്ലാ വർഷവും ഉത്സവബത്ത നൽകാൻ സർക്കാർ തീരുമാനിച്ചു. തുടക്കത്തിൽ 1900രൂപയായിരുന്നു ഉത്സവബത്ത. ഉമ്മൻചാണ്ടി സർക്കാർ ഓരോവർഷവും നൂറ് രൂപവീതം വർദ്ധിപ്പിച്ച് ഇത് 2300രൂപയാക്കി. തുടർന്ന് വന്ന എൽ.ഡി.എഫ് സർക്കാർ ഉത്സവ ബത്ത 2000രൂപയായി കുറച്ചെങ്കിലും മുടക്കം കൂടാതെ വിതരണം ചെയ്തുവരികയായിരുന്നു.
ജില്ലാ ലേബർ ഓഫീസർ വഴി തൊഴിലാളികളുടെ അക്കൗണ്ടിലാണ് ഉത്സവബത്ത എത്തിയിരുന്നത്. ഇത്തവണയും തൊഴിലാളികളുടെ പൂർണ്ണ വിവരം ജില്ലാ ലേബർ ഓഫീസിൽ നിന്ന് ജോയിന്റ് ലേബർ കമ്മീഷണറുടെ ഓഫീസിലേക്ക് അയച്ചെങ്കിലും സർക്കാരിന്റെ മുന്നിൽ എത്തിയില്ല. ജില്ലയിലെ തുറമുഖ,കയർഫാക്ടറി, കശുഅണ്ടി തൊഴിലാളികൾക്ക് ഉത്സവബത്ത നൽകുകയും ചെയ്തു. കഴിഞ്ഞ ദിവസം എക്സൽ ഗ്ളാസ് ഫാക്ടറി തൊഴിലാളികൾ പരാതിയുമായി പി.പി.ചിത്തരഞ്ജൻ എം.എൽ.എയെ സമീപിച്ചതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ എക്സൽ ഗ്ളാസ് ഫാക്ടറിയിലെ തൊഴിലാളികളുടെ റിപ്പോർട്ട് സർക്കാരിന് ലഭിച്ചിട്ടില്ലെന്നാണ് അറിയാൻ കഴിഞ്ഞത്.
"അടച്ചുപൂട്ടിയ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് അവകാശപ്പെട്ട ആനുകൂല്യം അനുവദിക്കുന്നതിന് ജില്ലാ ലേബർ ഓഫീസിൽ നിന്ന് അയച്ച ലിസ്റ്റ് സർക്കാരിൽ സമർപ്പിക്കുന്നതിൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്ക് എതിരെ നടപടിയെടുക്കണം.
അനിൽ, എ.ഐ.ടി.യു.സി
"സർക്കാരിൽ നിന്ന് ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് എക്സൽ ഗ്ളാസ് ഫാക്ടറിയിലെ തൊഴിലാളികൾക്ക് ഉത്സവബത്ത വിതരണം ചെയ്യും.
ജില്ലാ ലേബർ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |