കഴിഞ്ഞ മൂന്ന് വർഷമായി ഏറ്റവുമധികം പ്രതിസന്ധി നേരിടുന്ന മേഖലയാണ് വിനോദസഞ്ചാരം. തുടർച്ചയായെത്തിയ രണ്ട് പ്രളയങ്ങൾ മുതലാണ് ടൂറിസം രംഗത്തിന്റെ കഷ്ടകാലം ആരംഭിക്കുന്നത്. പിന്നാലെ കൊവിഡ് കൂടിയെത്തിയതോടെ തകർച്ച പൂർണമായി. കഴിഞ്ഞ ഒന്നര വർഷമായി ലക്ഷങ്ങളുടെ ജീവിതോപാധിയായ ഈ മേഖല നിശ്ചലമാണ്. ചെറുകിട വ്യവസായ സംരംഭങ്ങൾ മുതൽ വൻ മുടക്കുമുതലുള്ള റിസോർട്ടുകളും ഹോട്ടലുകളും വരെ അടഞ്ഞ് കിടന്നു. ടൂറിസം മേഖലയിലെ ഭൂരിഭാഗം സംരംഭകരും വൻ കടബാധ്യതയിലെത്തിയിരുന്നു. ടൂറിസത്തെ മാത്രം ആശ്രയിച്ചു കഴിയുന്ന ഗൈഡുകൾ, ഹോംസ്റ്റേ, റിസോർട്ട്, ഹോട്ടൽ നടത്തിപ്പുകാർ, സ്‌പൈസസ് മേഖലയിലുള്ളവർ, ചെറുകിട കച്ചവടക്കാർ എന്നിവരടക്കം ആയിരങ്ങൾ ആത്മഹത്യയുടെ വക്കിലായിരുന്നു. ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് ജീവിക്കുന്ന നിരവധിപ്പേർ ഇതിനകം ജീവനൊടുക്കി.
അന്താരാഷ്ട്ര ടൂറിസം കേന്ദ്രമായ മൂന്നാറിൽ മാത്രം ദിനംപ്രതി 35 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടെന്ന് വിനോദ സഞ്ചാരമേഖലയിലുള്ളവർ പറയുന്നു. ചെറുതും വലുതുമായി 700 ലേറെ റിസോർട്ടുകൾ മൂന്നാറിലും പരിസരങ്ങളിലുമുണ്ട്. 17,000 ത്തിലധികം പേരാണ് മൂന്നാറിനെ ചുറ്റിപ്പറ്റി തൊഴിൽ ചെയ്ത് ജീവിക്കുന്നത്.
മൂന്ന് മാസത്തെ തുടർച്ചയായ അടച്ചിടലിന് ശേഷം നിയന്ത്രണങ്ങൾക്ക് താത്കാലിക ഇളവ് വന്നതിന് പിന്നാലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നു. കേരളത്തിലെ തന്നെ ഏറ്റവും വലിയ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഇടുക്കി ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. മൂന്നാർ, രാമക്കൽമേട്, തേക്കടി, വാഗമൺ, മറയൂർ, കാന്തല്ലൂർ, വട്ടവട, ഇടുക്കി ഹിൽവ്യൂ പാർക്ക് തുടങ്ങിയ പ്രമുഖകേന്ദ്രങ്ങൾക്ക് പുറമെ വെള്ളച്ചാട്ടങ്ങളും നീലക്കുറിഞ്ഞി മലകളുമടക്കം സഞ്ചാരികൾ ഇഷ്ടപ്പെടുന്ന നിരവധിയിടങ്ങൾ ജില്ലയിലുണ്ട്. ജില്ലയിലാകെ ഡി.ടി.പിസിയുടെ കീഴിൽ 12 ടൂറിസം കേന്ദ്രങ്ങളാണുള്ളത്. ഡി.ടി.പി.സിയുടെ കീഴിലുള്ള എല്ലാ കേന്ദ്രങ്ങളും ഇക്കോ ടൂറിസം സെന്ററുകളും സഞ്ചാരികൾക്കായി തുറന്ന് പ്രവർത്തനം ആരംഭിച്ച് കഴിഞ്ഞു. സ്‌പൈസസ് പാർക്കുകൾ, ഹോംസ്റ്റേകൾ, ഹോട്ടലുകൾ, റിസോർട്ടുകൾ, റെഡി ഫോട്ടോഗ്രാഫി തുടങ്ങി വിനോദ സഞ്ചാരവുമായി ബന്ധപ്പെട്ട എല്ലാ മേഖലയിലും നേരിയ ഉണർവ് വ്യക്തമാണ്. കഴിഞ്ഞ മൂന്ന് മാസമായി പുറത്ത് പോലും ഇറങ്ങാനാകാതെ വീടുകളിൽ തളയ്ക്കപ്പെട്ട സ്ത്രീകളും കുട്ടികളുമടക്കമുള്ളവർക്ക് ഇളവ് വലിയ ആശ്വാസമാവുകയാണ്. ഓണാവധിക്ക് വൻ തിരക്കാണ് പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ അനുഭവപ്പെട്ടത്. ആഭ്യന്തര ടൂറിസ്റ്റുകളെയാണ് ഇപ്പോൾ പ്രതീക്ഷിക്കുന്നത്. അത്തരക്കാർക്ക് ഹോട്ടലുകളിൽ താമസിച്ച് ജോലിയും വെക്കേഷനും ആസ്വദിക്കാനുള്ള പദ്ധതികളും ആരംഭിച്ചിട്ടുണ്ട്. റസ്റ്റോറന്റുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകിയതും ആശ്വാസമായി. ആഗസ്റ്റ്, സെപ്തംബർ മാസങ്ങൾ ഉത്തരേന്ത്യയിൽ നിന്നടക്കം നിരവധി സഞ്ചാരികൾ കേരളത്തിലെത്തുന്ന സീസണാണ്. 72 മണിക്കൂറിനുള്ളിലെടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ ആദ്യ ഡോസ് വാക്‌സിനെടുത്ത് രണ്ട് ആഴ്ച കഴിഞ്ഞതിന്റെയോ കൊവിഡ് നെഗറ്റീവായി ഒരു മാസം കഴിഞ്ഞതിന്റെയോ രേഖ സഞ്ചാരികൾ കരുതണം. എന്നാൽ ഗോവയടക്കമുള്ള സംസ്ഥാനങ്ങളിൽ യാതൊരു നിയന്ത്രണവുമില്ലാതെ ടൂറിസ്റ്റുകൾക്ക് പ്രവേശനം നൽകുമ്പോൾ കർശന നിബന്ധന മൂലം സഞ്ചാരികൾ കേരളത്തെ കൈയൊഴിയുമോയെന്ന് ആശങ്കയുണ്ട്. ഒപ്പം കേരളത്തിൽ കൊവിഡ് കേസുകൾ വീണ്ടും കൂടുന്നതും അന്യസംസ്ഥാനങ്ങളിൽ നിന്നുള്ല സഞ്ചാരികളെ അകറ്റുന്നുണ്ട്. ഇനിയുമൊരു അടച്ചിടൽ കൂടിയുണ്ടായാൽ ടൂറിസം മേഖലയുടെ പതനം പൂർണമാകും.
ടൂറിസം കേന്ദ്രങ്ങൾ തട്ടിയെടുത്ത് തമിഴ്നാട്
പ്രതിസന്ധികൾ അതിജീവിച്ച് ടൂറിസംമേഖല മെല്ലെ ഉണർന്നുവരുമ്പോഴാണ് നമ്മുടെ ടൂറിസം കേന്ദ്രങ്ങൾ പോലും തമിഴ്നാട്ടിലാണെന്ന് ഗൂഗിൾമാപ്പ് പറയുന്നത്. ഇടുക്കി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ കീഴിലുള്ള പ്രശസ്ത വിനോദസഞ്ചാരകേന്ദ്രമായ രാമക്കൽമേട്ടിലെ കുറവൻകുറത്തി ശില്പമടക്കം ഇടുക്കി ജില്ലയുടെ പ്രധാന അതിർത്തി പ്രദേശങ്ങളെല്ലാം ഗൂഗിൾ മാപ്പിൽ തമിഴ്‌നാട്ടിലാണ്. ഈ മേഖലയിലെ ഹോംസ്റ്റേകളും റിസോർട്ടുകളും തമിഴ്‌നാട്ടിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കേരളത്തിലുള്ള ചോറ്റുപാറ, ചതുരംഗപ്പാറ വ്യൂപോയിന്റ്, തേവാരം മലനിരകൾ, ബാലൻപിള്ള സിറ്റി, മതികെട്ടാൻചോല, കൊളുക്കുമല തുടങ്ങിയ ഭാഗങ്ങളും മാപ്പിൽ തമിഴ്‌നാട്ടിലാണ്. കേരള- തമിഴ്‌നാട് അതിർത്തിയിലെ കമ്പംമെട്ട് ചെക്‌പോസ്റ്റും കേരളാ പൊലീസ് സ്റ്റേഷനുമെല്ലാം ഗൂഗിളിന്റെ കണക്കിൽ തമിഴ്‌നാട്ടിലാണ്. കമ്പംമെട്ടിലെ കേരളാ വനംവകുപ്പ്, എക്‌സൈസ്, നികുതി വകുപ്പ് ഓഫീസുകളൊന്നും മാപ്പിൽ കാണാനുമില്ല. സംസ്ഥാന പൊതുഭരണവകുപ്പാണ് ഇക്കാര്യം ഗൂഗിളിന്റെ ശ്രദ്ധയിൽപ്പെടുത്തി തിരുത്തിക്കേണ്ടത്. നേരത്തെ റിസോർട്ട് ഉടമകൾ പരാതി നൽകിയതിനെ തുടർന്ന് ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം ഉടുമ്പഞ്ചോല തഹസിൽദാർ സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. ഇതിനുശേഷം മാപ്പിൽ കൂടുതൽ പ്രദേശങ്ങൾ തമിഴ്‌നാട്ടിലേക്ക് ചേർത്തതായാണ് കാണുന്നത്. എന്നിട്ടും ഒരു നടപടിയും ഉണ്ടായില്ല. വിനോദസഞ്ചാരകേന്ദ്രങ്ങൾ മാപ്പിൽ തമിഴ്‌നാട്ടിലാകുമ്പോൾ കേരളത്തിന്റെ വിനോദസഞ്ചാര മേഖലയെ പ്രതികൂലമായി ബാധിക്കും. രാമക്കൽമേട് പോലുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങൾ തമിഴ്‌നാട്ടിലാണെന്ന് കരുതി കേരളത്തിലുള്ള പലരും ഇവിടേക്ക് വരില്ല. അതേസമയം തമിഴ്‌നാട്ടിൽ നിന്ന് നിരവധി ഫോൺകോളുകൾ ഹോംസ്റ്റേ, റിസോർട്ട് ഉടമകൾക്ക് ലഭിക്കുന്നുമുണ്ട്. സ്ഥലം കേരളത്തിലാണെന്ന് അറിയുമ്പോൾ കൊവിഡ് നിയന്ത്രണങ്ങളാൽ അതിർത്തി കടന്നു വരുന്നതിനുള്ള ബുദ്ധിമുട്ടും മറ്റും കാരണം ഭൂരിഭാഗവും പിൻവാങ്ങുകയാണ്. കേരളവും തമിഴ്‌നാടും തമ്മിൽ വർഷങ്ങളായി ഇവിടെ അതിർത്തി തർക്കം നിലനിൽക്കുന്നുണ്ട്. നേരത്തെ തമിഴ്‌നാട് രാമക്കൽമേടിന് മേൽ അവകാശവാദമുന്നയിച്ചിരുന്നു. കഴിഞ്ഞ വർഷത്തെ ലോക്ക് ഡൗൺ കാലത്ത് കുറവൻകുറത്തി ശില്പത്തിനു സമീപം തമിഴ്‌നാട് വനംവകുപ്പ് കിടങ്ങ് നിർമ്മിച്ച് പ്രകോപനം സൃഷ്ടിച്ചിരുന്നു. കേരളത്തിന്റെ എതിർപ്പിനെ തുടർന്നാണ് ഇതു മൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |