കൊച്ചി: എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ടോയ്ലറ്റിൽ മാസം തികയാതെ ജനിച്ച ശിശുവിന്റെ മൃതദേഹം കണ്ടെത്തി. കടവന്ത്ര സ്വദേശിനിയായ 17കാരി ക്ലോസറ്റിൽ പ്രസവിച്ച ശേഷം കുഞ്ഞിനെ ടോയ്‌ലറ്റിൽ തന്നെ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് വിവരം. കുഞ്ഞിന് ആറ് മാസത്തെ വളർച്ചയേ ഉണ്ടായിരുന്നുള്ളൂ. ഇന്നലെ രാവിലെ മൃതദേഹം കണ്ട ശുചീകരണ തൊഴിലാളികൾ ആശുപത്രി അധികൃതരെ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ എറണാകുളം സൗത്ത് പൊലീസ് സി.സി.ടിവി പരിശോധിച്ച് ടോയ്ലറ്റിന്റെ ഭാഗത്തേക്ക് പോയ ദൃശ്യത്തിലെ പെൺകുട്ടിയെ ആശുപത്രിയിൽ നിന്ന് തന്നെ കണ്ടെത്തി.
പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാൽ പോക്സോ കേസും രജിസ്റ്രർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
കഠിനമായ വയറുവേദനയ്ക്ക് ചികിത്സ തേടി ഇന്നലെ രാവിലെ ഏഴോടെയാണ് പെൺകുട്ടി മാതാവിനൊപ്പം ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിയത്. ഇടയ്ക്ക് ടോയ്ലറ്റിലേക്ക് പോയ പെൺകുട്ടി ക്ലോസറ്രിൽ പ്രസവിച്ചശേഷം പുറത്തുകടക്കുകയായിരുന്നു.
ഗർഭിണിയാണെന്ന വിവരം കുട്ടി ഒളിച്ചുവച്ചതായാണ് പൊലീസ് കരുതുന്നത്. ഇതേ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയുടെയും മാതാപിതാക്കളുടെയും ആശുപത്രി അധികൃതരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി.
പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. സംഭവത്തിന് ശേഷം മാനസികമായി ബുദ്ധിമുട്ട് നേരിടുന്നുണ്ട്. വിശദമായ വിവരശേഖരണം പിന്നീട് നടത്തുമെന്നും പോക്സോ കേസിൽ അന്വേഷണം ആരംഭിച്ചെന്നും സൗത്ത് എസ്.എച്ച്.ഒ ഫൈസൽ കേരളകൗമുദിയോട് പറഞ്ഞു. മൃതദേഹം വിദഗ്ദ്ധ പരിശോധനയ്ക്കായി മാറ്റി. മരണകാരണം കണ്ടെത്താൻ പോസ്റ്റ്മോർട്ടമടക്കം ശാസ്ത്രീയ പരിശോധനകൾ നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |