₹വീടുകളിൽ കഴിയുന്ന രോഗികൾ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കുന്നില്ല
ന്യൂഡൽഹി : കേരളത്തിൽ കൊവിഡ് കേസുകൾ കുറയാത്തതിന് കാരണം വീടുകളിൽ കഴിയുന്ന കൊവിഡ് രോഗികൾ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാത്തതാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം കുറ്റപ്പെടുത്തി.
അടുത്തിടെയായി കേരളത്തിൽ പ്രതിദിനം 30,000ലധികം പേർ രോഗികളാവുന്നു. ഇതിൽ 85 ശതമാനം പേരും വീടുകളിലാണ്. പ്രതിദിന കൊവിഡ് കേസുകൾ ഉയരുമ്പോഴും, കേരളം കേന്ദ്ര മാർഗനിർദേശങ്ങൾ പാലിക്കാത്തതിന്റെ ആഘാതം അയൽ സംസ്ഥാനങ്ങളും അനുഭവിക്കുന്നു.
തന്ത്രപരവും ശക്തവുമായ ലോക്ക് ഡൗണിൽ ഊന്നൽ നൽകേണ്ടതുണ്ട്. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് കൊവിഡ് രോഗികൾ വീടുകളിൽ രോഗമുക്തി നേടുന്നത്. കണ്ടെയ്ൻമെന്റ് സോണുകളിൽ കർശന നടപടികൾ സ്വീകരിക്കുകയും, വിനോദ സഞ്ചാരമടക്കം നിയന്ത്രിക്കുകയും വേണം. പ്രതിവാര കൊവിഡ് പോസിറ്റിവിറ്റി നിരക്ക് കേരളത്തിൽ 14- 19 ശതമാനത്തിനിടയിൽ തുടരുകയാണ്. മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളിലെ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കണം.
80 ശതമാനവും
കേരളത്തിൽ
രാജ്യത്ത് ഇന്നലെ 41,965 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ എൺപത് ശതമാനവും കേരളത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 460 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് മരണം 4,39,020 ആയി ഉയർന്നു. 3,78,181 പേരാണ് ചികിത്സയിലുള്ളത്. പുതുതായി 41,965 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ, രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,28,10,845 ആയി. രോഗമുക്തി നേടിയവരുടെ എണ്ണം 3,19,93,644 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,33,18,718 പേർക്ക് വാക്സിനേഷൻ നൽകിയതോടെ ആകെ വാക്സിനേഷൻ 65,41,13,508 ആയി ഉയർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |