അങ്കമാലി: ഭർത്താവ് മരിച്ചതിന്റെ മനോവിഷമത്തിൽ യുവതി രണ്ടു പിഞ്ചു മക്കളെ ചേർത്തു നിറുത്തി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി. കുട്ടികൾ സംഭവസ്ഥലത്തും മാതാവ് ആശുപത്രിയിലും മരിച്ചു. തുറവൂർ പെരിങ്ങാംപറമ്പ് ഇളംതുരുത്തി പരേതനായ അനൂപിന്റെ ഭാര്യ അഞ്ജു (30), മക്കളായ ആർദ്ര (7), ആരുഷ് (മൂന്നര) എന്നിവർക്കാണ് ദാരുണാന്ത്യം.
ഒരു മാസം മുമ്പാണ് അനൂപ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ഓട്ടോ ഡ്രൈവറായിരുന്ന അനൂപിന്റെ വരുമാനമായിരുന്നു നിർദ്ധന കുടുംബത്തിന്റെ ഏക ആശ്രയം.
ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെ അനൂപിന്റെ അമ്മ ചെല്ലമ്മ അടുത്ത വീട്ടിൽ പോയ സമയത്താണ് സംഭവം. അയൽവീട്ടിൽ പോകുമ്പോൾ ടി.വി കണ്ടുകൊണ്ടിരുന്ന കൊച്ചുമക്കളെ തിരിച്ചു വന്നപ്പോൾ കണ്ടില്ല. മരുമകളുടെ കിടപ്പുമുറി പൂട്ടിയതായി കണ്ടു. മുറിയിൽ നിന്നു മണ്ണെണ്ണയുടെ രൂക്ഷമായ ഗന്ധം വന്നതോടെ ചെല്ലമ്മ അയൽക്കാരെ അറിയിച്ചു. അയൽവാസികൾ ജനൽച്ചില്ലുകൾ പൊട്ടിച്ചു നോക്കിയപ്പോൾ മുറിയിലാകെ പുക നിറഞ്ഞ നിലയിലായിരുന്നു. വാതിൽ പൊളിച്ച് അകത്തുകയറിയപ്പോഴാണ് മൂവരെയും തീപ്പൊള്ളലേറ്റ നിലയിൽ കണ്ടത്. ഫയർഫോഴ്‌സിന്റെ ആംബുലൻസിൽ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കുട്ടികൾ മരിച്ചിരുന്നു. അഞ്ജുവിനെ തൃശൂർ മെഡിക്കൽ കോളേജിലേക്കു കൊണ്ടുപോയെങ്കിലും താമസിയാതെ മരിച്ചു.
വട്ടപ്പറമ്പ് തൊട്ടേക്കാട്ട് അക്കര ബാബുവിന്റെയും അംബികയുടെയും മകളാണ് അഞ്ജു. അഞ്ജുവിന്റെ മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലും കുട്ടികളുടെ മൃതദേഹം അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രി മോർച്ചറിയിലുമാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |