തിരുവനന്തപുരം : അന്വേഷണവും കുറ്റപത്ര സമർപ്പണവും പൂർത്തിയായി പതിറ്റാണ്ട് കഴിഞ്ഞിട്ടും സംസ്ഥാനത്തെ ആദ്യ പി.എസ്.സി തട്ടിപ്പ് കേസിന്റെ വിചാരണ ഇനിയും തുടങ്ങിയില്ല. പൊലീസിലേതുൾപ്പെടെ വിവിധ ഡിപ്പാർട്ട് മെന്റ് പരീക്ഷകളിൽ കോപ്പിയടിച്ച് ഉദ്യോഗാർത്ഥികൾ സർവീസിൽ പ്രവേശിച്ച സംഭവത്തിലാണ് വിചാരണ വൈകുന്നത്. കേസിലെ മുഖ്യപ്രതിയായ കൊല്ലം സ്വദേശി പ്രകാശ് ലാൽ ആത്മഹത്യ ചെയ്യുകയും ജോലിയിൽ പ്രവേശിച്ചവർ ഉന്നതപദവികളിൽ വിരാജിക്കുകയും ചെയ്യുമ്പോൾ സാക്ഷികളും തെളിവുകളും ഇല്ലാതാക്കി കേസിനെ ദുർബലപ്പെടുത്താനാണ് വിചാരണ വൈകിക്കുന്നതെന്ന ആക്ഷേപവും ഉയർന്നുകഴിഞ്ഞു.
ആറ് പരീക്ഷകളിൽ
ആൾമാറാട്ടം
സംസ്ഥാന പൊലീസിൽ ജനറൽ എക്സിക്യൂട്ടീവ് ബ്രാഞ്ചിലെ എസ്.ഐ തസ്തികയുൾപ്പെടെ അരഡസനോളം പരീക്ഷകളിൽ ആൾമാറാട്ടവും ചോദ്യ പേപ്പർ ചോർത്തലും നടത്തിയ കേസാണിത്. രണ്ട് വർഷം മുമ്പ് യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലെ പ്രതികളായ മൂന്നുപേർ പൊലീസ് കോൺസ്റ്റബിൾ പരീക്ഷാ റാങ്ക് ലിസ്റ്റിൽ കടന്നുകൂടിയ തട്ടിപ്പിന്റെ ആദ്യ പതിപ്പായിരുന്നുകൊല്ലത്തേത്.
ചുരുളഴിച്ചത്
ഊമക്കത്ത്
ഒരു ഊമക്കത്താണ് തട്ടിപ്പിന്റെ ചുരുളഴിച്ചത്. 2010ൽ പി.എസ്.സി നടത്തിയ ലാസ്റ്റ് ഗ്രേഡ് പരീക്ഷയിൽ ചവറ ശങ്കരമംഗലം സ്കൂളിൽ ആൾമാറാട്ടവും ക്രമക്കേടും നടന്നു എന്ന് കാട്ടിയാണ് അന്ന് പി.എസ്.സിക്ക് ഊമക്കത്ത് ലഭിച്ചത്. അതാണ് അന്വേഷണത്തിലേക്ക് വഴിതെളിച്ചത്. കൊല്ലം വാളത്തുംഗൽ സ്വദേശി സുന്ദർദാസ് ആൾമാറാട്ടം വഴി ശങ്കരമംഗലം സ്കൂളിൽ പി.എസ്.സി പരീക്ഷയിൽ പങ്കെടുത്തുവെന്നായിരുന്നു കത്ത്. ഊമക്കത്ത് വിശദമായി അന്വേഷിക്കാൻ പി.എസ്.സി അന്നത്തെ കൊല്ലം കമ്മിഷണറായിരുന്ന ഇപ്പോഴത്തെ റേഞ്ച് ഐ.ജി ഹർഷിത അട്ടല്ലൂരിക്ക് കൈമാറി. കൊല്ലം ഈസ്റ്റ് സി.ഐയായിരുന്ന (ഇപ്പോഴത്തെ ട്രാഫിക് എസ്.പി) ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്.
ആൾമാറാട്ടവും
കോപ്പിയടിയും
ഹാൾ ടിക്കറ്റിൽ ഫോട്ടോ മാറ്റിയൊട്ടിച്ചായിരുന്നു ആൾമാറാട്ടം. ലാസ്റ്റ് ഗ്രേഡ് പരീക്ഷയുടെ തട്ടിപ്പിനെക്കുറിച്ച് നടന്ന അന്വേഷണത്തിലാണ് എസ്.ഐ പരീക്ഷ, രണ്ട് എൽ.ഡി.സി പരീക്ഷകൾ, എച്ച്.എസ്.എ തുടങ്ങി അരഡസനോളം പരീക്ഷകളിലെ ക്രമക്കേട് വ്യക്തമായത്. ആറ്റിങ്ങലിലെ വ്യവസായ വകുപ്പ് ഓഫീസിലെ ജീവനക്കാരനായ കൊല്ലം സ്വദേശി പ്രകാശ് ലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തട്ടിപ്പുകൾക്ക് പിന്നിലെന്ന് അന്വേഷണത്തിൽ തിരിച്ചറിഞ്ഞു. ശരീരത്തിലെ രഹസ്യഭാഗങ്ങളിൽ ഒളിപ്പിക്കുന്ന മൊബൈൽ ഫോണുമായി പരീക്ഷാഹാളിൽ പ്രവേശിക്കുന്ന ഉദ്യോഗാർത്ഥികൾക്ക്, ഫോൺ വഴി ഉത്തരങ്ങൾ കൈമാറുന്നതായിരുന്നു തട്ടിപ്പിന്റെ രീതി. പ്രകാശ് ലാലിന്റെ നേതൃത്വത്തിലുള്ള ഒരു സംഘമാണ് പാരലൽ കോളേജിൽ കേന്ദ്രീകരിച്ച് പരീക്ഷാ ദിവസങ്ങളിൽ ഉത്തരങ്ങൾ ആവശ്യക്കാർക്ക് ഫോൺ വഴി നൽകിയിരുന്നത്. ഇൻവിജിലേറ്റർമാർ അറിയാതെ പരീക്ഷാഹാളിൽ നിന്ന് പുറത്തേക്ക് ചുരുട്ടിയിടുന്ന ചോദ്യപ്പേപ്പർ കടത്തിക്കൊണ്ടുപോയി ഫോൺ വഴി ഉത്തരം പറഞ്ഞുകൊടുക്കുന്ന രീതിയും കണ്ടെത്തി.
പ്രതിയുടെ
ദുരൂഹ മരണം
സംഭവത്തിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചെങ്കിലും പ്രധാന പ്രതി പ്രകാശ് ലാലിനെ രണ്ട് വർഷം മുമ്പ് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇയാളുടെ മരണവും ദുരൂഹമാണെന്ന് ആക്ഷേപമുണ്ടായിരുന്നു. പ്രകാശ് ലാലുൾപ്പെടെ 39 പ്രതികളെയാണ് പൊലീസ് അന്ന് അറസ്റ്റ് ചെയ്തത്. ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ബന്ധുവായ യുവാവും തട്ടിപ്പിൽ അറസ്റ്റിലായിരുന്നു. ഈ തട്ടിപ്പ് പുറത്തുവന്നതോടെയാണ് ഹാൾ ടിക്കറ്റ് സ്വയം സാക്ഷ്യപ്പെടുത്തുന്നതും പരീക്ഷഹാളിൽ മൊബൈൽ ഫോണിന് വിലക്കേർപ്പെടുത്തിയതുമുൾപ്പെടെയുള്ള പരിഷ്കാരങ്ങൾ പി.എസ്.സി നടപ്പാക്കിയത്.
അട്ടിമറിക്ക്
പിന്നിൽ ആര്?
തട്ടിപ്പ് കേസിൽ പ്രതിയായി റിമാൻഡിലായതോടെ സർവ്വീസിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട പ്രകാശ് ലാൽ പിന്നീട് മദ്യത്തിനടിമയായി. ചോദ്യപേപ്പർ പരീക്ഷാ ഹാളിന് പുറത്തെത്തിച്ച് ഉത്തരങ്ങൾ നിമിഷങ്ങൾകൊണ്ട് മൊബൈൽഫോൺ വഴി ഉദ്യോഗാർത്ഥികൾക്ക് കൈമാറുന്ന തന്ത്രത്തിന്റെ സൂത്രധാരൻ പ്രകാശ് ലാലായിരുന്നു. കേസിലെ പ്രധാന പ്രതിയായ പ്രകാശ് ലാൽ മുഖാന്തരമാണ് കൊല്ലത്തും പരിസരത്തുമുള്ള നിരവധിപേർ പൊലീസ് സബ് ഇൻസ്പെക്ടർമാരായും എൽ.ഡി ക്ളാർക്കുമാരായും മറ്റ് നിരവധി തസ്തികകളിലും ജോലിയിൽ പ്രവേശിച്ചത്.
വിചാരണകാത്ത്
തലസ്ഥാനത്തെ തട്ടിപ്പും
ആദ്യ പി.എസ്.സി തട്ടിപ്പ് കേസ് കുഴിച്ചുമൂടപ്പെട്ടശേഷമാണ് യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥികളുൾപ്പെട്ട രണ്ടാമത്തെകേസുണ്ടായത്. കെ.എ.പി നാലാം ബറ്റാലിയൻ കോൺസ്റ്റബിൾ കാസർകോട് റാങ്ക് പട്ടികയിൽ യൂണിവേഴ്സിറ്റി കോളേജിലെ അഖിൽ വധശ്രമക്കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്ത് ഒന്നാം റാങ്കും സഹപാഠിയായ പ്രണവ് രണ്ടാം റാങ്കും കൂട്ടുപ്രതിയായ നസിം ഇരുപത്തിയെട്ടാം റാങ്കും നേടിയതിലാണ് പിന്നീട് തട്ടിപ്പ് നടന്നതായി സ്ഥിരീകരിച്ചത്. പരീക്ഷ നടക്കുന്ന സമയത്ത് ശിവരഞ്ജിത്തിന്റെ ഫോണിലേയ്ക്ക് 96 സന്ദേശങ്ങളും പ്രണവിന്റെ ഫോണിലേയ്ക്ക് 78 സന്ദേശങ്ങളും അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് യൂണിവേഴ്സിറ്റി കോളേജ് കേന്ദ്രീകരിച്ച് നടന്ന ഹൈടെക് പരീക്ഷാത്തട്ടിപ്പ് പുറത്തായത്. ക്രൈംബ്രാഞ്ച് അന്വേഷിച്ച ഈകേസും കുറ്രപത്ര സമർപ്പണം പൂർത്തിയാക്കി വിചാരണകാത്ത് കഴിയുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |