മാവേലിക്കര : വഴിവിട്ട ജീവിതം ചോദ്യം ചെയ്തതിന്റെ പേരിൽ അച്ഛനെ കൊലപ്പെടുത്തിയ മകളെയും കാമുകനെയും സുഹൃത്തിനെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കാമുകനും സുഹൃത്തിനും ഇരട്ട ജീവപര്യന്തമാണ് ശിക്ഷ. ഇവർ മൂന്ന് പേരും ചേർന്ന് 4 ലക്ഷം രൂപ പിഴ അടയ്ക്കണം.
ചുനക്കര ലീലാലയം വീട്ടിൽ ശശിധരപ്പണിക്കരെ (54) കൊലപ്പെടുത്തിയ കേസിലാണ് മാവേലിക്കര അഡി. ജില്ലാ ജഡ്ജി സി എസ് മോഹിത് ഇന്നലെ ശിക്ഷ വിധിച്ചത്. ശശിധരപ്പണിക്കരുടെ മകളും കേസിലെ മൂന്നാം പ്രതിയുമായ ശ്രീജമോൾക്ക് (36) ജീവപര്യന്തവും കാമുകനും ഒന്നാം പ്രതിയുമായ കൃഷ്ണപുരം ഞക്കനാൽ മണപ്പുറത്ത് വീട്ടിൽ റിയാസ് (37), സുഹൃത്ത് നൂറനാട് പഴഞ്ഞിയൂർകോണം രതീഷ് ഭവനത്തിൽ രതീഷ് (38) എന്നിവർക്ക് ഇരട്ട ജീവപര്യന്തവുമാണ് ശിക്ഷിച്ചത്. ഒന്നും രണ്ടും പ്രതികൾ 1 ലക്ഷം രൂപ വീതം പിഴയും ക്രിമിനൽ ഗൂഢാലോചനക്ക് 120 (ബി) വകുപ്പ് പ്രകാരം മൂന്ന് പ്രതികളും 50,000 രൂപ വീതം പിഴയും അടയ്ക്കണം. തെളിവ് നശിപ്പിച്ചതിന് ഒന്നാം പ്രതിക്ക് മൂന്ന് വർഷം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ. പിഴ ഒടുക്കിയില്ലെങ്കിൽ ഒന്നാം പ്രതി രണ്ട് വർഷവും രണ്ടാം പ്രതി ഒന്നര വർഷവും ശ്രീജമോൾ 6 മാസം അധികതടവുംഅനുഭവിക്കണം. ആദ്യ രണ്ട് പ്രതികളും ശിക്ഷ കാലാവധി ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നും വിധിന്യായത്തിൽ പറഞ്ഞിട്ടുണ്ട്. പിഴത്തുകയായ 4 ലക്ഷം രൂപ ശശിധരപണിക്കരുടെ ഭാര്യ ശ്രീദേവിക്ക് നല്കും.
പ്രോസിക്യൂഷൻ 31 സാക്ഷികളെയും പ്രതിഭാഗം 2 സാക്ഷികളെയും വിചാരണ വേളയിൽ ഹാജരാക്കി. അഞ്ചാം സാക്ഷി ശശിധരപണിക്കരുടെ ഭാര്യ ശ്രീദേവി സംസാരിക്കാനോ കേൾക്കാനോ കഴിയില്ലെന്ന് കോടതിയെ ധരിപ്പിച്ചു. ആറാം സാക്ഷി ശ്രീജമോളുടെ സഹോദരി ശരണ്യ അടക്കം 4 സാക്ഷികൾ കൂറുമാറിയ കേസിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഫോൺ വിളികളുടെ രേഖകളും പ്രതികൾക്കെതിരായ ശക്തമായ തെളിവുകളായി. പ്രോസിക്യൂഷന് വേണ്ടി അഡി. പബ്ലിക് പ്രോസിക്യൂട്ടര് അഡ്വ.എസ്.സോളമന് ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |