കൊല്ലം: നിലമേൽ സ്വദേശി വിസ്മയ ഗാർഹിക പീഡനം നിമിത്തം ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് ഈ മാസം പത്തിന് കുറ്റപത്രം സമർപ്പിക്കും. കിരൺ ജാമ്യത്തിൽ പുറത്തിറങ്ങുന്ന സാഹചര്യം പരമാവധി ഒഴിവാക്കുന്നതിന് വേണ്ടി വിസ്മയ കൊല്ലപ്പെട്ട് 90 ദിവസം പൂർത്തിയാകുന്നതിന് മുമ്പായാണ് പൊലീസ് കുറ്റപത്രം സമർപ്പിക്കുന്നത്.
ഡിജിറ്റൽ തെളിവുകളിൽ ഊന്നിയായിരിക്കും കുറ്റപത്രം തയ്യാറാക്കുക. നാൽപതിലേറെ സാക്ഷികളും ഇരുപതിലേറെ തൊണ്ടിമുതലുകളും കിരണിനെതിരെ പൊലീസ് കുറ്റപത്രത്തിൽ നിരത്തും. കിരൺ തന്നെ ഉപദ്രവിക്കുന്നെന്ന് കാണിച്ച് വിസ്മയ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ച വാട്ട്സാപ്പ് സന്ദേശങ്ങൾ തന്നെയാകും കിരണിന് ഏറ്റവും വലിയ കുടുക്കാകുക. മാത്രമല്ല വിസ്മയ മരിക്കുന്നതിനു മുമ്പ് വരെ കടുത്ത മാനസിക സമ്മദ്ദത്തിലായിരുന്നുവെന്നതിനുള്ള തെളിവുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. മൊബൈൽ ഫോൺ ഉൾപ്പെടെയുള്ളവ തൊണ്ടിമുതലുകളായി പൊലീസ് കോടതിയിൽ ഹാജരാക്കും. സ്ത്രീധന പീഡനവും, സ്ത്രീ പീഡനവും ഉൾപ്പടെ ഏഴ് വകുപ്പുകള്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടര്‍മാര്‍, ഫോറന്‍സിക് വിദഗ്ദ്ധർ, വിസ്മയയുടെ സുഹൃത്തുകള്‍, ബന്ധുക്കള്‍ എന്നിവരടങ്ങുന്നതാണ് സാക്ഷിപട്ടിക. വിസ്മയയുടെ ഭർത്താവ് കിരൺ മാത്രമാണ് നിലവിൽ പ്രതിപട്ടികയിൽ ഉള്ളത്. കിരണിന്റെ ബന്ധുക്കളും വിസ്മയയെ ഉപദ്രവിച്ചിരുന്നതായി ആരോപണം ഉണ്ടായിരുന്നുവെങ്കിലും തത്കാലം കിരണിനെ മാത്രം പ്രതിയാക്കിയാൽ മതിയെന്നാണ് പൊലീസ് തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |