വക്കം: പ്രകൃതി കനിഞ്ഞു നൽകിയ ദൃശ്യ ഭംഗിയുള്ള അണയിൽക്കടവ് നവീകരണം പ്രഖ്യാപനത്തിലൊതുങ്ങി. അണയിൽക്കടവും വക്കം കോടമ്പള്ളി - അണയിൽ റോഡും നവീകരിക്കുന്ന പദ്ധതിയാണ് തുടർ നടപടികൾ ഇല്ലാതെ മുടങ്ങിയത്. മുഖ്യമന്ത്രിയുടെ തദ്ദേശ പുനരുദ്ധാരണ ഫണ്ടിൽ നിന്ന് 30 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡും കടവും നവീകരിക്കുമെന്ന് കഴിഞ്ഞ വർഷം പ്രഖ്യാപിച്ചത്. പച്ചപ്പും കായലിന്റെ ദൃശ്യ മനോഹാരിതയും, കായൽ - കര യാത്രാസൗകര്യവും അണിയൽ കടവിന് പുതിയ മാനം നൽകുമെന്ന് നാട്ടുകാർ പ്രതീക്ഷിച്ചു. ഓടം പള്ളി - അണയിൽ റോഡ് നവീകരണത്തിന് 15 ലക്ഷവും, അണയിൽ കടവ് നിർമ്മിക്കാൻ 15 ലക്ഷവുമാണ് പദ്ധതിയിൽ വകയിരുത്തിരുന്നത്. അകത്ത് മുറി കായലിന്റെ പ്രകൃതിദത്ത ദൃശ്യഭംഗി ആസ്വദിക്കുന്നതിനോടൊപ്പം ജല ടൂറിസത്തിലുടെ വക്കം ഗ്രാമപഞ്ചായത്തിന് വരുമാനവും, തദ്ദേശീയമായി അനേകം തൊഴിൽ സാദ്ധ്യതയും പദ്ധതി നടപ്പാക്കുന്നതിലൂടെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ജല സഞ്ചാരം വരുന്നതോടെ വക്കത്തിന്റെ മുഖച്ഛായയും മാറും. ഒരു കാലത്ത് കയറിന് പേര് കേട്ട ഇവിടെ ഇപ്പോൾ കായൽ മത്സ്യങ്ങൾക്ക് പേര് കേട്ടതാണ്. കയർ വ്യവസായം നശിച്ചതോടെ വക്കത്തിന്റെ വരുമാന മാർഗവും അടഞ്ഞു. നാലിൽ മൂന്ന് ഭാഗം കായലാൽ ചുറ്റപ്പെട്ട വക്കത്തിന് കായിക്കരക്കടവ് പാലം കൂടി യാഥാർത്ഥ്യമാകുന്നതോടെ ജലഗതാഗതത്തിന്റെ പ്രസക്തി വർദ്ധിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |