പിന്നിട്ടത് 5500 വേദികൾ
കണ്ണൂർ: മട്ടന്നൂർ എന്ന ചെറുനഗരത്തെ അസുരവാദ്യ കലയിലെ പ്രമാണ സ്ഥാനത്ത് പ്രതിഷ്‌ഠിച്ച് ലോകപ്രശസ്‌തമാക്കിയ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർക്ക് ഇന്ന് 67 തികയുമ്പോൾ അദ്ദേഹത്തിന്റെ കൊട്ട് ജീവിതത്തിന് 60. ഏഴാം വയസിൽ മട്ടന്നൂർ മഹാദേവ ക്ഷേത്രത്തിൽ അരങ്ങേറ്റം കുറിച്ചതാണ്. പിന്നെ ആറു പതിറ്റാണ്ട് മേളപ്പെരുക്കത്തിന്റെ വിസ്‌മയം തീർത്തത് 5500 വേദികളിൽ. ചിങ്ങത്തിലെ പുണർതം നാളിൽ ജനിച്ച ശങ്കരൻകുട്ടിയുടെ പിറന്നാൾ 'സ്നേഹപൂർവ്വം മട്ടന്നൂരിന്' എന്ന പേരിൽ ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് തായമ്പക ആസ്വാദകസംഘം.
തിരുവില്വാമല കൊളന്തസ്വാമി, ചിതലി രാമ മാരാർ, ആലിപ്പറമ്പ് ശിവരാമ പൊതുവാൾ,പല്ലാവൂർ അപ്പു മാരാർ, തൃത്താല കേശവൻ തുടങ്ങിയ മഹാരഥന്മാർ കൊട്ടിക്കയറിയ തായമ്പകയുടെ തട്ടകത്തിൽ സ്വന്തം വഴി വെട്ടിത്തുറക്കുകയായിരുന്നു മട്ടന്നൂർ. പിതാവ് കുഞ്ഞികൃഷ്ണ മാരാരാണ് മഹാദേവക്ഷേത്രത്തിൽ കഴകത്തിന് കൊട്ടിയിരുന്നത്. ഏഴാംവയസിൽ ശങ്കരൻ കുട്ടിക്ക് ആ ചുമതല ഏറ്റെടുക്കേണ്ടിവന്നു. പിന്നെ എല്ലാം സമർപ്പിച്ചുള്ള സാധനയിലൂടെ അസുരവാദ്യത്തിന്റെ ദേവനായി മട്ടന്നൂർ വളർന്നു. ആ താളപ്രപഞ്ചം കൊട്ടിക്കയറുമ്പോൾ പുരുഷാരങ്ങൾ ആവേശത്തിന്റെ കൊടുമുടികൾ കയറി. സിദ്ധിയും സാധനയും പകർന്നുനൽകി നിരവധി ശിഷ്യർക്ക് മട്ടന്നൂർ ഗുരുവുമായി. കുട്ടികളെ ശാസിച്ച് ചെണ്ട പഠിപ്പിക്കരുത്. അവനവന് താത്പര്യമില്ലാതെ, രക്ഷിതാക്കളുടെ നിർബന്ധത്തിൽ ആരും ചെണ്ട പഠിക്കാനും വരരുത് - പുതിയ തലമുറയ്ക്ക് മാരാരുടെ ഉപദേശം.
37 വർഷം കൊട്ടിയിട്ടും പൂരം കണ്ടില്ല
തുടർച്ചയായി 37 വർഷം കൊട്ടിക്കഴിഞ്ഞ മട്ടന്നൂരിന് ഇതുവരെ തൃശൂർപൂരം പൂർണമായും കാണാൻ കഴിഞ്ഞിട്ടില്ല. തിരുവമ്പാടിക്ക് വേണ്ടി മാത്രമാണ് ഇതുവരെയും മേളപ്രമാണം തീർത്തത്. തൃശൂരിൽ നാലുമണിക്കൂറോളം പാണ്ടിമേളം കൊട്ടുമ്പോൾ ജീവിതം മറന്നുപോകാറുണ്ട്. നെന്മാറ വല്ലങ്ങി വേലയ്‌ക്ക് 20 വർഷമായി കൊട്ടുകയാണ്.
ഇന്ത്യയുടെ മേള പ്രപഞ്ചത്തിൽ ചെണ്ട എന്ന നാടൻവാദ്യം ഉന്നത സ്ഥാനം അലങ്കരിക്കുന്നത് മട്ടന്നൂരിന്റെ മഹാസിദ്ധി കൊണ്ടാണ്. 250 കലാകാരന്മാരെ പങ്കെടുപ്പിച്ച് നടത്തിയ തൃശൂർ പൂരമാണ് സംസ്ഥാനത്തെ ഏറ്റവും വലിയ പരിപാടി. ഇത്രയും കലാകാരന്മാരെ വച്ച് ബഹ്റിനിൽ നടത്തിയ തായമ്പകയാണ് വിദേശത്ത് നടത്തിയ വലിയ പരിപാടി.
ഒരു രൂപ കൈയിലില്ലാതെ ലോകത്തെവിടെയും കൊണ്ടുപോകാൻ ആളുള്ളതാണ് വലിയ അംഗീകാരവും സന്തോഷവും. മട്ടന്നൂർ മഹാദേവ ക്ഷേത്രത്തിലെ ശംഖുനാദവും ചെണ്ടമേളവുമാണ് എനിക്ക് പണവും പ്രശസ്തിയും കൂടെയെത്താൻ കാരണമായത്
മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |