കൊച്ചി: സംസ്ഥാനത്ത് നാക് എ പ്ളസ് അക്രഡിറ്റേഷൻ കിട്ടുന്ന ആദ്യ സർവകലാശാലയായി കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല. സർവകലാശാലയ്ക്കും അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഒട്ടേറെ സാദ്ധ്യതകളും നേട്ടങ്ങളും ഇതുവഴി സ്വായത്തമാക്കാനാകും.
നാഷണൽ അസസ്‌മെന്റ് ആൻഡ് കൗൺസിൽ (നാക്) അക്രഡിറ്റേഷന്റെ ഗ്രേഡ് അനുസരിച്ചാണ് കേന്ദ്ര സർക്കാരിന്റെയും യു.ജി.സിയുടെയും ഫണ്ടുകൾ സർകലാശാലകൾക്ക് ലഭിക്കുക. പരിഷ്കരിച്ച നാക് മാനദണ്ഡപ്രകാരം രാജ്യത്ത് തന്നെ ആദ്യ അക്രഡിറ്റേഷൻ പരിശോധനകൾ നടന്നതും ഇവിടെയായിരുന്നു.
സംസ്ഥാനത്ത് ആദ്യമായി 2014ൽ എ ഗ്രേഡ് അക്രഡിറ്റേഷൻ ലഭിച്ചതും സംസ്കൃത സർവകലാശാലയ്ക്കാണ്. അധികൃതർക്ക് പറ്റിയ ഒരു നോട്ടപ്പിശകുകൊണ്ട് അത് നിലനിറുത്താൻ കഴിഞ്ഞില്ല. നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എജ്യൂക്കേഷൻ കൗൺസിലിന്റെ (എൻ.സി.ടി.ഇ) അംഗീകാരമില്ലാത്ത കായികാദ്ധ്യാപക കോഴ്സായ എം.പെഡ് തുടങ്ങിയതായിരുന്നു പ്രശ്നം. അംഗീകാരമില്ലാത്ത കോഴ്സുകൾ ഉണ്ടെങ്കിൽ നാക് അക്രഡിറ്റേഷന് പരിഗണിക്കില്ല. ഈ കോഴ്സ് അവസാനിപ്പിക്കാൻ കാത്തിരുന്ന ശേഷമാണ് വീണ്ടും അക്രഡിറ്റേഷന് പോയത്. അപ്പോൾ തന്നെ എ പ്ളസ് ലഭിക്കുകയും ചെയ്തു. പൂർണമായും സർക്കാർ ഫണ്ടിൽ പ്രവർത്തിക്കുന്ന സർവകലാശാലയാണിത്. നാക് അക്രഡിറ്റേഷൻ നിലനില്പിന് കരുത്തുപകരും എന്നറിയാവുന്ന അദ്ധ്യാപകരും ജീവ നക്കാരും ആത്മാർത്ഥമായി പരിശ്രമിച്ചതിന്റെ വിജയംകൂടിയാണ് എ പ്ളസ് ഗ്രേഡ്.
നാലിൽ 3.37 മാർക്ക്
കഴിഞ്ഞ മാസമാണ് അഞ്ചംഗ നാക് സംഘം സർകലാശാലയിലും പ്രാദേശിക കേന്ദ്രങ്ങളിലും പരിശോധനകൾ നടത്തിയത്. പഠനരീതികളും നിലവാരവും ഭരണനിർവഹണ കാര്യക്ഷമതയും വിലയിരുത്തിയാണ് അക്രഡിറ്റേഷൻ നൽകുക.
ആകെയുള്ള നാലു മാർക്കിൽ 3.5 - 4 മാർക്കിന് എ പ്ളസ് പ്ളസ്, 3 - 3.5 മാർക്കിന് എ പ്ളസ് ഗ്രേഡുകളാണ്. എ, ബി പ്ളസ് പ്ളസ് എന്നീ ഗ്രേഡുകളും താഴെയുണ്ട്. സംസ്കൃത സർവകലാശാലയ്ക്ക് 3.37 മാർക്ക് നേടാനായതിനാൽ എ പ്ളസ് ഗ്രേഡ് ഉറപ്പായിട്ടുണ്ട്. പ്രഖ്യാപനം പിന്നാലെയുണ്ടാകും.
എ പ്ളസ് സൗഭാഗ്യങ്ങൾ
• കേന്ദ്രസർക്കാരിന്റെയും യു.ജി.സിയുടെ കൂടുതൽ ഫണ്ടുകൾ
• അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും കൂടുതൽ ഗവേഷണ / വികസന പ്രോജക്ടുകൾക്ക്
• സർട്ടിഫിക്കറ്റുകൾക്ക് കൂടുതൽ മൂല്യം.
• വിദേശ സർവകലാശാലകളുമായി കൈകോർക്കാൻ അവസരങ്ങൾ
അഭിമാനകരം
• ആധുനിക ലോകത്തെ ഉന്നത വിദ്യാഭ്യാസരംഗത്തേക്ക് സധൈര്യം പ്രവേശിക്കാനും കുതിച്ചുചാട്ടത്തിനുമുള്ള അവസരമാണ് നാക് എ പ്ളസ് അംഗീകാരത്തോടെ സർവകലാശാലയ്ക്കും വിദ്യാർത്ഥികൾക്കും കൈവരുക. ഇത് അഭിമാനകരമാണ്. അക്കാഡമിക മികവിന് ലഭിച്ച അംഗീകാരം കൂടിയാണിത്.
ധർമ്മരാജ് അടാട്ട്,വൈസ് ചാൻസലർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |