കൊച്ചി: വിദ്യാർത്ഥികളിൽ വർദ്ധിച്ചുവരുന്ന ആത്മഹത്യാ പ്രവണതയും മാനസിക സംഘർഷങ്ങളും പരിഹരിക്കാൻ വനിത ശിശുവികസന വകുപ്പ് ആരംഭിച്ച പാരന്റിംഗ് ക്ലിനിക്കുകൾ ഗ്രാമപഞ്ചായത്ത് തലത്തിലേക്കും. ബ്ലോക്ക്, കോർപ്പറേഷൻ തലങ്ങളിൽ ഫെബ്രുവരിയിൽ ആരംഭിച്ച പദ്ധതിയാണ് പഞ്ചായത്തിലേക്ക് വ്യാപിപ്പിക്കുന്നത്. കുട്ടികളുടെ മാനസിക പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയാണ് ക്ലിനിക്കുകളുടെ ലക്ഷ്യം. വകുപ്പിന്റെ കീഴിലുള്ള 1,012 കൗൺസിലർമാരിലെ 158 പേർക്ക് പ്രത്യേക പരിശീലനം നൽകിയാണ് കൗൺസലിംഗ് ആരംഭിക്കുന്നത്.
രക്ഷകർത്താക്കൾ തനിച്ചും കുട്ടികളുമായും ക്ലിനിക്കുകളിൽ എത്താറുണ്ട്. 13 മുതൽ 18 വയസുവരെയുള്ള വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് കൂടുതലായി എത്തുന്നത്. മൊബൈൽ ഫോൺ, ഗെയിം ആസക്തി, ലഹരി ഉപയോഗം, അമിത ദേഷ്യം, അനുസരണയില്ലായ്മ, മാനസിക സംഘർഷം, കുട്ടികളുടെ പരിപാലനം തുടങ്ങിയ പ്രശ്നങ്ങളുമായാണ് കൂടുതൽ രക്ഷകർത്താക്കളും എത്തുന്നത്. എല്ലാ ശനിയാഴ്ചകളിലുമാണ് കൺസൾട്ടേഷൻ. ആളുകൾ കൂടുതൽ എത്തുന്നതിനാൽ ക്ലിനിക്കുകളുടെ പ്രവർത്തനം വേഗത്തിലാക്കുകയാണ് ലക്ഷ്യം. ഇതിനായി 158 കൗൺസിലർമാർക്കുകൂടി പരിശീലനം നൽകുമെന്നും അധികൃതർ അറിയിച്ചു.
158 കേന്ദ്രങ്ങൾ
ബ്ലോക്കുതലം- 152
കോർപറേഷൻ- 6
കൗൺസലിംഗിന് നേടിയവർ- 4000
പ്രവർത്തനം ഉടൻ
പഞ്ചായത്തുതലത്തിലുള്ള പ്രവർത്തനം ഉടൻ ആരംഭിക്കാനാണ് ലക്ഷ്യം. കൗൺസിലർമാർക്കുള്ള പരിശീലനം തുടരുകയാണ്. പഞ്ചായത്തുകളിൽ കൗൺസിലിംഗ് കൂടാതെ പ്രത്യേക ക്ലാസുകളും നൽകും. കുട്ടികളെ അലട്ടുന്ന എല്ലാത്തരത്തിലുമുള്ള പ്രശ്നങ്ങൾക്കും പരിഹാരം കാണുകയാണ് ലക്ഷ്യം.
ടി.വി. അനുപമ,ഡയറക്ടർ,വനിത ശിശുവികസന വകുപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |