കോഴിക്കോട്: കൊവിഡ് ജാഗ്രതാ പോർട്ടൽ അപ്ഡേറ്റ് ചെയ്യാത്തതിനാൽ കിടത്തി ചികിത്സ ലഭിക്കാതെ രോഗികൾ. പോർട്ടലിൽ കിടക്കകളുണ്ടെന്ന് കണ്ട് ആശുപത്രികളിൽ വിളിക്കുന്ന രോഗികൾക്കാണ് ഈ ദുരവസ്ഥ.
രോഗ വ്യാപനം രൂക്ഷമായതോടെ ജില്ലയിലെ കൊവിഡ് ആശുപത്രികളിൽ കിടക്കകൾ നിറഞ്ഞിരിക്കുകയാണ്. എന്നാൽ ജാഗ്രതാ പോർട്ടൽ ഇപ്പോഴും തുടങ്ങിയേടത്താണ്. ആശുപത്രികളിൽ സൗകര്യമുണ്ടെന്ന് കാണിക്കാൻ ശരിയായ വിവരം മറച്ചുവെക്കുകയാണെന്ന ആക്ഷേപമുണ്ട്. ജില്ലയിൽ കൊവിഡ് കേസുകൾ കൂടിയതോടെ സാധാരണ വരുന്നതിന്റെ ഇരട്ടിയോളം പേരാണ് ചികിത്സ തേടി ആശുപത്രികളിലെത്തുന്നത്. റഫറൽ ലെറ്ററുമായി എത്തുന്നവരെയാണ് നിലവിൽ ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നത്. എന്നാൽ കിടത്തി ചികിത്സാ സൗകര്യമില്ലാത്തതിനാൽ റഫറൽ ലെറ്റർ ഉണ്ടായിട്ടും പ്രയോജനമില്ല. നിലവിലുളള രോഗി ഡിസ്ചാർജായശേഷം പ്രവേശനം നൽകാമെന്ന വിചിത്രമായ മറുപടിയും രോഗികൾക്ക് ആശുപത്രി അധികൃതർ നൽകുന്നുണ്ട്.
വാർഡ് നിറഞ്ഞതിനാൽ ചില ആശുപത്രികൾ താത്കാലിക സൗകര്യമൊരുക്കിയിട്ടുണ്ട്. രോഗികൾ കൂടിയതിനാൽ വെന്റിലേറ്റർ, ഐ.സി.യു, ഓക്സിജൻ ബെഡ് എന്നിവയും കുറഞ്ഞുവരികയാണ്. സർക്കാർ ആശുപത്രികളിൽ ചികിത്സാ സൗകര്യം കുറഞ്ഞതോടെ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. ഇത് വലിയ സാമ്പത്തിക ബാദ്ധ്യതയാണ് ഉണ്ടാക്കുന്നതെന്ന് രോഗികൾ പറയുന്നു. രോഗികൾ കൂടുന്ന സാഹചര്യത്തിൽ ചികിത്സാ സൗകര്യം വർദ്ധിപ്പിക്കാൻ ആശുപത്രികൾക്ക് ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |