കോഴിക്കോട്: അഞ്ചാം വയസിൽ അച്ഛൻ പഠിപ്പിച്ച നീന്തൽ അമ്പത്തിയേഴാം വയസിലും നാട്ടുകാരെ പഠിപ്പിക്കുന്ന സ്നേഹപ്രഭയുടെ ലക്ഷ്യം ഒന്നു മാത്രം. നാട്ടിൽ ആരും മുങ്ങിമരിക്കരുത്. വെള്ളത്തിനെ ഭയമുള്ളവരെപ്പോലും മൂന്നു ദിവസം കൊണ്ട് നീന്താൻ പഠിപ്പിക്കാൻ കഴിയുന്ന വെള്ളന്നൂർ പുൽപ്പറമ്പിലെ ഈ വീട്ടമ്മയെ തേടി ഇതുവരെ എത്തിയത് അയ്യായിരത്തിലേറെപ്പേർ. മണിക്കൂറുകളോളം വെള്ളത്തിൽ പൊങ്ങിക്കിടക്കാനുള്ള കഴിവും സ്നേഹപ്രഭയ്ക്കുണ്ട്.
പ്രളയകാലത്ത് ചാലിയാറിന്റെ കൈവഴിയായ ചെറുപുഴ കലിതുള്ളി ഒഴുകിയപ്പോൾ മരണത്തെ മുഖാമുഖം കണ്ടനാട്ടുകാർ സ്നേഹപ്രഭയെ തേടിയെത്തുകയായിരുന്നു. 2010ൽ തന്നെ നാട്ടുകാരെ സൗജന്യമായി നീന്തൽ പഠിപ്പിച്ചു തുടങ്ങിയിരുന്നു.അന്ന് അടുത്തുള്ള കല്ലുവെട്ടാം കുഴിയിലെ വെള്ളത്തിൽ കുളിക്കാൻ വന്ന കുട്ടികളെ പഠിപ്പിച്ചു കൊണ്ടായിരുന്നു തുടക്കം.ക്രമേണ അയൽവാസികൾ എത്തിത്തുടങ്ങി. ഇപ്പോൾ നാട്ടിലെ പഞ്ചായത്ത് കുളത്തിലാണ് പരിശീലനം. രാവിലെ തുടങ്ങുന്ന പരിശീലനം പലപ്പോഴും രാത്രിവരെ നീണ്ടുപോകും.
രണ്ടു വയസുള്ള കുരുന്നുകൾ മുതൽ അറുപതു കഴിഞ്ഞവർവരെ ശിഷ്യരായുണ്ട്.ഒരു ദിവസം അമ്പതുപേർ വരെ പരിശീലനത്തിനെത്തും. വീട്ടമ്മമാരും അദ്ധ്യാപകരും വരെ നീന്തൽ പഠിതാക്കളിലുണ്ട്.
ശരീരത്തിൽ കന്നാസ് കെട്ടിയായിരുന്നു ആദ്യകാല പരിശീലനം.
സിവിൽ ഡിഫൻസ് വോളന്റിയർ ആയതോടെ പ്ലാസ്റ്റിക് ബോട്ടിലുകൾ കൂട്ടിക്കെട്ടി ലെെഫ് ജാക്കറ്റ് നിർമ്മിക്കാൻ പഠിച്ചു.ഇപ്പോൾ കന്നാസിന് പകരം അതാണ് ഉപയോഗിക്കുന്നത്.
തയ്യൽക്കാരി കൂടിയായ സ്നേഹപ്രഭ ജീവകാരുണ്യ പ്രവർത്തനത്തിലും സജീവമാണ്. പ്രതീക്ഷ എന്നപേരിൽ ചാരിറ്റബിൾ ട്രസ്റ്റും ആരംഭിച്ചിട്ടുണ്ട്. ഭർത്താവ് വസന്തകുമാർ വിമുക്ത ഭടനാണ്. മക്കളായ പ്രവിതാ വസന്ത്, പ്രവീണ വസന്ത് എന്നിവരും സ്നേഹപ്രഭയോടൊപ്പം നീന്തൽക്കുളത്തിൽ കൂട്ടിനുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |