പത്തനംതിട്ട : കൃഷി നാശമുണ്ടാക്കുന്നതും മനുഷ്യരെ ആക്രമിക്കുന്നതുമായ കാട്ടുപന്നികളെ തുരത്താൻ ഹൈക്കോടതിയിൽ നിന്ന് കർഷകർക്ക് അനുകൂലമായുണ്ടായ വിധി മറികടക്കാൻ വനംവകുപ്പിന്റെ നീക്കം. ശല്യക്കാരായ കാട്ടുപന്നിയെ കൊല്ലാൻ അനുമതി തേടി ഹൈക്കോടതിയെ സമീപിച്ച കർഷകരുടെ കൃഷിയിടങ്ങളിലെ പന്നിയെ നശിപ്പിക്കാൻ മാത്രമായി ഉത്തരവിറക്കിയിരിക്കുകയാണ് വനംവകുപ്പ്. ഇതോടെ ഉത്തരവിന്റെ ആനുകൂല്യം തങ്ങൾക്കും ലഭിക്കുന്നതിനുവേണ്ടി മറ്റുകർഷകർ ഹൈക്കോടതിയെ സമീപിച്ചു.
ഹൈക്കോടതിയിൽ നിന്ന് ഉത്തരവ് ലഭിച്ചിട്ടുള്ള കർഷകർക്കു മാത്രമേ ശല്യമുണ്ടാക്കുന്ന കാട്ടുപന്നികളെ കൊല്ലാൻ അനുവാദമുള്ളൂവെന്നാണ് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവിൽ പറയുന്നത്.
വേട്ടയാടിയ മൃഗത്തെ വനംവകുപ്പിന് കൈമാറണമെന്നാണ് നിർദേശം. കർഷകർ പിടികൂടിയതോ പരിക്കേറ്റതോ കൊല്ലപ്പെട്ടതോ ആയ പന്നിയെ കുറിച്ചുള്ള വിവരം ഡി.എഫ്.ഒ, റേഞ്ച് ഓഫീസർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ 24 മണിക്കൂറിനകം അറിയിക്കുകയും വനം ഉദ്യോഗസ്ഥൻ സ്ഥലത്തെത്തി കൈപ്പറ്റിയെന്ന് ഉറപ്പാക്കുകയും വേണം.
കോടതി ഉത്തരവ്
വന്യജീവി സംരക്ഷണ നിയമം 11 (1) ബി അനുസരിച്ച് ചീഫ് വൈൽഡ് ലൈഫ് വാർഡനുള്ള അധികാരം വിനിയോഗിച്ച് കാട്ടുപന്നിയുടെ ശല്യത്തിൽ നിന്നു കർഷകരെ രക്ഷിക്കണമെന്നും ഇതിന് അനുകൂലമായി സ്വീകരിച്ച നടപടികൾ കോടതിയെ അറിയിക്കണമെന്നുമായിരുന്നു കഴിഞ്ഞ ജൂലായ് 23ലെ ഉത്തരവ്.
സാങ്കേതികത്വത്തിൽ കുരുങ്ങി
ക്ഷുദ്രജീവി ഗണത്തിൽപെടുത്തി കാട്ടുപന്നിയെ നശിപ്പിക്കാൻ അനുമതി വേണമെന്നാവശ്യപ്പെട്ടാണ് കർഷകർ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. കേന്ദ്രവന നിയമത്തിന്റെ മൂന്നാം ഷെഡ്യൂളിൽ 19ാം നമ്പറിൽപെട്ട മൃഗമാണ് കാട്ടുപന്നി. ഇവയെ വനനിയമത്തിന്റെ അഞ്ചാം ഷെഡ്യൂളിൽപ്പെടുത്തി ക്ഷുദ്രജീവിയായി പരിഗണിക്കണമെന്ന ആവശ്യമാണ് കർഷകർ ഉന്നയിച്ചിരുന്നത്. ഇതുമായി കഴിഞ്ഞ ഒരു വർഷത്തിലേറെയായി സംസ്ഥാന വനംവകുപ്പ് നടപടികൾ നീക്കിയെങ്കിലും കേന്ദ്രാനുമതി ലഭിച്ചില്ല. സാങ്കേതിക പിഴവുകൾ ഉണ്ടായെന്നാണ് വിശദീകരണം. കഴിഞ്ഞ നവംബറിലാണ് ഇതു സംബന്ധിച്ച ശുപാർശ ആദ്യം കേന്ദ്രത്തിലേക്കു നൽകിയത്. ഇത് കേന്ദ്ര വനം മന്ത്രാലയം മടക്കിയതോടെ ഇക്കഴിഞ്ഞ ജൂണിൽ വീണ്ടും അയച്ചു. കേന്ദ്രത്തിൽ നിന്ന് അനുകൂലമായ ഉത്തരവ് വാങ്ങുന്നതിൽ അനാസ്ഥയുണ്ടെന്ന് മനസിലാക്കിയാണ് പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ കർഷകർ സ്വതന്ത്രകർഷക സംഘടനകളുടെ പിന്തുണയോടെ ഹൈക്കോടതിയെ സമീപിച്ചത്.
ലൈസൻസുള്ളവർക്ക് ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളിൽ രൂപീകൃതമായിട്ടുള്ള ജാഗ്രതാസമിതികളുടെ മേൽനോട്ടത്തിൽ വെടിവച്ചു കൊല്ലാൻ അനുമതിയുണ്ടെന്നവാദമാണ് വനംവകുപ്പ് ചൂണ്ടിക്കാട്ടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |