രാജ്യത്തിന്റെ പേര് ചീത്തയാക്കുന്നു
ന്യൂഡൽഹി :സോഷ്യൽ മീഡിയ ഉൾപ്പെടെ ഒരു വിഭാഗം മാദ്ധ്യമങ്ങൾ എല്ലാത്തിനെയും വർഗീയവൽക്കരിച്ച് രാജ്യത്തിന് ചീത്തപ്പേരുണ്ടാക്കുന്നതായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ. വി രമണ വാക്കാൽ നിരീക്ഷിച്ചു. ഡിജിറ്റൽ - സാമൂഹ്യ മാദ്ധ്യമങ്ങൾ ഉൾപ്പെടെ വാർത്തകൾക്ക് വർഗീയ നിറം നൽകുന്നു. അവർ വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുന്നു.
ഫേസ് ബുക്ക്, ട്വിറ്റർ, യൂ ട്യൂബ് തുടങ്ങിയ സാമൂഹ്യ മാദ്ധ്യമങ്ങൾക്ക് ഉത്തരവാദിത്വമില്ല. അവർ കോടതിയെ പോലും മാനിക്കുന്നില്ല. സ്ഥാപനങ്ങളെ മോശമായി ചിത്രീകരിക്കുന്നു. കരുത്തരായ വ്യക്തികളെ മാത്രമേ വിലയുള്ളൂ. അവരോട് മാത്രമേ പ്രതികരിക്കൂ. ഉള്ളടക്കത്തെ പറ്റി ജനങ്ങളുടെയും സ്ഥാപനങ്ങളുടെയും ജഡ്‌ജിമാരുടെയും പരാതികൾ അവർ അവഗണിക്കുന്നു - ചീഫ്ജസ്റ്റിസ് ചൂണ്ടിക്കാട്ടി. മൂന്നംഗ ബെഞ്ചിലെ മറ്റ് ജസ്റ്റിസ്‌മാരായ സൂര്യകാന്ത്, എ.എസ്.ബൊപ്പണ്ണ എന്നിവരും ചീഫ് ജസ്റ്റിസിനോട് യോജിച്ചു.
2020ൽ നിസാമുദ്ദീനിൽ നടന്ന തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തു മടങ്ങിയ ആയിരക്കണക്കിന് ആളുകൾ രാജ്യമെമ്പാടും കൊവിഡ് പരത്തിയെന്ന
മട്ടിൽ ഒരു വിഭാഗം മാദ്ധ്യമങ്ങൾ വർഗ്ഗീയ നിറമുള്ള റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെതിരെ
ഇസ്ലാമിക സംഘടനയായ ജമിയത്ത് ഉലമ - ഇ- ഹിന്ദും പീസ് പാർട്ടിയും സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസിന്റെ നിശിതമായ പ്രതികരണം.കേസ് ആറാഴ്ചയ്ക്ക് ശേഷം പരിഗണിക്കാൻ മാറ്റി.
നിയന്ത്രിക്കാൻ ആരുമില്ല
വെബ്‌പോർട്ടലുകൾക്ക് എന്തും പ്രസിദ്ധീകരിക്കാമെന്ന സ്ഥിതിയാണെന്ന് കോടതി നിരീക്ഷിച്ചു. യൂ ടൂബിൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നു. ആർക്കും യൂ ടൂബ് ചാനൽ തുടങ്ങാം. യാതൊരു നിയന്ത്രണവുമില്ലാതെ പ്രവർത്തിച്ചിട്ട് അവകാശമാണെന്ന് വാദിക്കുന്നു. എന്തും പറയാനുള്ള അവകാശം ഉണ്ടെന്നാണ് ഇവർ പറയുന്നത്. അത് അംഗീകരിക്കാനാവില്ല. വെബ് പോർട്ടലുകളേയും സാമൂഹ്യ മാദ്ധ്യമങ്ങളേയും നിയന്ത്രിക്കാൻ എന്തെങ്കിലും സംവിധാനം ഉണ്ടോയെന്ന് കോടതി കേന്ദ്രത്തോട് ചോദിച്ചു.
പരിഹാരം ഐ.ടി.ചട്ടം
പുതിയ ഐ.ടി.ചട്ടം നടപ്പാക്കുകയാണ് പരിഹാരമെന്ന് കേന്ദ്രത്തിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ബോധിപ്പിച്ചു. സാമൂഹ്യ മാദ്ധ്യമങ്ങളും ഒ. ടി. ടി പ്ലാറ്റ്ഫോമുകളും ഉപയോഗിക്കുന്നവരുടെ പരാതികൾ പരിഹരിക്കാൻ ഇന്ത്യയിൽ താമസിക്കുന്ന വ്യക്തിയെ ഓഫീസറായി നിയമിക്കാൻ
ഇതിൽ വ്യവസ്ഥയുണ്ട്. മാദ്ധ്യമ സ്വാതന്ത്ര്യവും മായം കലരാത്ത വാർത്ത കിട്ടാനുള്ള പൗരന്റെ അവകാശവും തമ്മിലാണ് മത്സരം. ഇതിൽ സന്തുലനം പാലിക്കാൻ സർക്കാർ ശ്രമിച്ചിട്ടുണ്ടെന്നും തുഷാർ മേത്ത പറഞ്ഞു.
കോടതികൾ തള്ളിയ
തബ്‌ലീഗ് കേസുകൾ
തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർ കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചെന്നും സമ്മേളനം കാരണം കൊവിഡ് പടർന്നെന്നുമായിരുന്നു ഒരു വിഭാഗം മാദ്ധ്യമങ്ങൾ പ്രചരിപ്പിച്ചത്. ഇത് ഒരു സമുദായത്തിനെതിരെ വിദ്വേഷ പ്രസംഗങ്ങൾക്ക് വഴിവച്ചിരുന്നു. സമ്മേളനത്തിൽ പങ്കെടുത്ത വിദേശികളുൾപ്പെടെ നിപവധി പേർക്കെതിരെ കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് കേസെടുത്തെങ്കിലും മിക്കതും കോടതികൾ തള്ളി. മഹാമാരി പടരുമ്പോൾ സർക്കാർ രാഷ്‌ട്രീയ ലാഭത്തിനായി ബലിയാടുകളെ കണ്ടെത്തുകയാണെന്ന് 29 വിദേശികൾക്കെതിരായ കേസുകൾ റദ്ദാക്കിയ ബോംബെ ഹൈക്കോടതി വിമർശിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |