പാലക്കാട്: കൊവിഡാനന്തര വെല്ലുവിളികളെ കൃത്യമായ മുന്നൊരുക്കങ്ങളോടെ അതിജീവിച്ച് സംസ്ഥാനത്തിന്റെ ടൂറിസം മേഖലയെ കൈപിടിച്ചുയർത്തുകയാണ് ലക്ഷ്യമെന്ന് കെ.ടി.ഡി.സി ചെയർമാനായി നിയമിതനായ പി.കെ. ശശി പറഞ്ഞു. സഞ്ചാരികൾക്ക് മികച്ചതും സുരക്ഷിതവുമായ യാത്ര, ഭക്ഷണം, താമസം തുടങ്ങിയ സൗകര്യങ്ങളൊരുക്കി മികവുറ്റ ടൂറിസം അനുഭവം നൽകുന്നതിനാണ് മുഖ്യപരിഗണന. ഇതിന്റെ ഭാഗമായി കെ.ടി.ഡി.സി റസ്റ്റോറന്റുകൾ വിപുലീകരിക്കും. മിതമായ നിരക്കിൽ താമസവും ഭക്ഷണവും ഒരുക്കും.
ടൂറിസം വികസനം നേരിട്ട് ഏറ്റെടുക്കുന്നതിന് കെ.ടി.ഡി.സിക്ക് പരിമിതിയുണ്ട്. അവയെല്ലാം മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയുമായി കൂടിയാലോചിച്ച് തീരുമാനിക്കും.
വിദേശ-ആഭ്യന്തര ടൂറിസ്റ്റുകളെ ആകർഷിക്കാൻ എന്തൊക്കെ ചെയ്യാമെന്ന് വിദഗ്ദ്ധരുമായി ചർച്ച ചെയ്യും.
സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്ന വിധത്തിലുള്ള ടൂറിസം പാക്കേജുകൾ നടപ്പാക്കും.
ഉത്തരവാദ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ വിഭാവനം ചെയ്യും. ടൂറിസം അനുബന്ധ മേഖലകളിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. കൃഷിയും ടൂറിസവും സംയോജിപ്പിക്കുന്ന പദ്ധതികളും ആലോചനയിലുണ്ട്. സംസ്ഥാനത്തിന്റെ കാർഷിക സംസ്‌കൃതിയുമായി ബന്ധപ്പെട്ട കലാരൂപങ്ങളും വെള്ളിനേഴിയിലുള്ള കഥകളി കോപ്പ്, ഗ്രാമീണ മേഖലയിലുള്ള മൺപാത്ര നിർമ്മാണം തുടങ്ങിയവയെല്ലാം ബ്രാൻഡ് ചെയ്യപ്പെടണമെന്നാണ് ആഗ്രഹം.
വകുപ്പ് മന്ത്രി മുഹമ്മദ് റിയാസുമായി വളരെ അടുത്ത സൗഹൃദമുണ്ട്. കെ.ടി.ഡി.സി ചെയർമാൻ എന്ന നിലയിലുള്ള പ്രവർത്തനങ്ങക്ക് അത് ഗുണകരമായി മാറുമെന്നാണ് പ്രതീക്ഷ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |