ന്യൂഡൽഹി : ഇംഗ്ലണ്ടിൽ ഇന്ത്യ ആദ്യമായി ഒരു ടെസ്റ്റ് പരമ്പര വിജയിച്ചിട്ട് 50 വർഷങ്ങൾ പിന്നിടുമ്പോൾ ആ വിജയത്തിന് പിന്നിലെ രസകരമായ കഥകൾ പറയുകയാണ് 1971ലെ ഓവൽ ടെസ്റ്റിലെ സൂപ്പർ താരമായി മാറിയ ഇന്ത്യൻ ലെഗ്സ്പിന്നർ ബി.എസ് ചന്ദ്രശേഖർ.
ഇന്നലെ ഇന്ത്യയും ഇംഗ്ളണ്ടും തമ്മിലുള്ള നാലാം ടെസ്റ്റ് തുടങ്ങിയ ഓവലിൽ അന്ന് ഇന്ത്യയെ വിജയിക്കാൻ ഒരു ആനയും കുതിരയും സഹായിച്ച സംഭവമാണ് ചന്ദ്രശേഖർ പറഞ്ഞത്.
ആ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ ആരാധകർ അന്ന് ചെസ്സിംഗ്സ്റ്റൺ മൃഗശാലയിൽ നിന്ന് ബെല്ല എന്ന ആനയെ ഗാലറിയിലേക്ക് കൊണ്ടുവന്നു. ബെല്ലയെ ഹിന്ദു വിശ്വാസപ്രകാരം ഗണപതി ഭഗവാന്റെ പ്രതിരൂപമായാണ് ആരാധകർ കണക്കാക്കിയത്. ബെല്ലയുടെ സാന്നിധ്യം ഇന്ത്യൻ ടീമിന് വിജയം കൊണ്ടുവരുമെന്ന് അവർ വിശ്വസിച്ചു.
മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്സിൽ ചന്ദ്രശേഖർ 38 റൺസ് മാത്രം വിട്ടുകൊടുത്ത് ആറുവിക്കറ്റുകൾ വീഴ്ത്തിയിരുന്നു. തന്റെ പ്രകടനത്തിൽ മിൽ റീഫ് എന്ന ഒരു കുതിരയ്ക്കും പങ്കുണ്ടെന്ന് ചന്ദ്രശേഖർ പറയുന്നു. ഇംഗ്ലണ്ടിലെ മത്സരപ്പന്തയവേദിയിലെ അക്കാലത്തെ പ്രശസ്തമായ കുതിരയായിരുന്നു മിൽ റീഫ്. ബൗളിംഗിന് റണ്ണപ്പെടുക്കുമ്പോൾ ദിലീപ് സർദേശായി ചന്ദ്രശേഖറിനോട് 'മിൽ റീഫ് ' എന്നുപറഞ്ഞു. മിൽ റീഫിന്റെ വേഗതയിൽ പന്തെറിയാനുള്ള കോഡ് വാക്കായിരുന്നു അത്.സ്പിൻ ബാൾ കാത്തുനിന്ന ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്മാരുടെ താളം ചന്ദ്രശേഖറിന്റെ അതിവേഗ പന്തുകളാണ് തെറ്റിച്ചത്. ആ പ്രകടനത്തിനുശേഷം ചന്ദ്രശേഖറിന്റെ മിൽ റീഫ് പന്ത് പ്രശസ്തമായി.
58 ടെസ്റ്റുകൾ കളിച്ച താരം 242 വിക്കറ്റുകൾ സ്വന്തമാക്കി. അതിൽ പലതും മിൽ റീഫിലൂടെ വീണ വിക്കറ്റുകളാണെന്ന് ചന്ദ്രശേഖർ വ്യക്തമാക്കി. ചെറുപ്പത്തിൽ പോളിയോ ബാധിച്ചതുമൂലം വലതുകൈ തളർന്ന അദ്ദേഹം പിന്നീട് ഇന്ത്യൻ ബൗളിംഗിന്റെ കുന്തമുനയാവുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |