നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ 191ന് ആൾഔട്ട്,ഇംഗ്ളണ്ട് 53/3
ഓവൽ : ലീഡ്സ് ടെസ്റ്റിലെ തോൽവിയുടെ ആഘാതത്തിൽ നിന്ന് കരയറാനിറങ്ങിയ ഇന്ത്യയ്ക്ക് ഓവലിൽ ഇംഗ്ളണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിലും ബാറ്റിംഗ് തകർച്ച. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ആദ്യദിനംതന്നെ 191 റൺസിന് ആൾഔട്ടായി. നായകൻ വിരാട് കൊഹ്‌ലി(50) അർദ്ധസെഞ്ച്വറി നേടിയെങ്കിലും മറ്റ് മുൻനിരക്കാർ മൂക്കുകുത്തി വീഴുകയായിരുന്നു.ഒടുവിൽ വാലറ്റത്ത് ശാർദ്ദൂൽ താക്കൂർ (57)കാട്ടിയ വീര്യമാണ് 150 കടത്തിയത്.
ഓപ്പണർ രോഹിത് ശർമ്മ(11),കെ.എൽ രാഹുൽ(17), ചേതേശ്വർ പുജാര (4),രവീന്ദ്ര ജഡേജ(10),രഹാനെ (14),റിഷഭ് പന്ത് (9) എന്നിവരാണ് നിരാശപ്പെടുത്തിയത്.
രോഹിത് ഒൻപതാം ഓവറിൽ ക്രിസ് വോക്സിന്റെ പന്തിൽ കീപ്പർ ബെയർസ്റ്റോയ്ക്ക് ക്യാച്ച് നൽകിയാണ് മടങ്ങിയത്. 28 റൺസായിരുന്നു അപ്പോൾ സ്കോർ ബോർഡിൽ .14-ാം ഓവറിൽ കെ.എൽ രാഹുൽ (17) ഒല്ലി റോബിൻസണിന്റെ പന്തിൽ എൽ.ബിയിൽ കുരുങ്ങി മടങ്ങുമ്പോഴും ഇന്ത്യൻ സ്കോറിന് അനക്കമുണ്ടായിരുന്നില്ല.തൊട്ടുപിന്നാലെ ചേതേശ്വർ പുജാരയും (4) കൂടാരംകയറി.ആൻഡേഴ്സണിന്റെ പന്തിൽ കീപ്പർക്യാച്ച് നൽകിയാണ് പുജാരയും മടങ്ങിയത്.
തുടർന്ന് സ്ഥാനക്കയറ്റം കിട്ടിയ രവീന്ദ്ര ജഡേജയും (10) വിരാടും ക്രീസിലൊരുമിച്ചു.54/3 എന്ന സ്കോറിന് ലഞ്ചിന് പിരിഞ്ഞു.ലഞ്ചിന് ശേഷം 69ലെത്തിയപ്പോൾ ജഡേജയും തിരിച്ചുനടന്നു. തുടർന്നെത്തിയ ഉപനായകൻ രഹാനെയെക്കൂട്ടി കൊഹ്‌ലി ടീമിനെ 100 കടത്തി.
അർദ്ധസെഞ്ച്വറി തികച്ചതിന് പിന്നാലെ വിരാടിനെ നഷ്ടമായത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി.96 പന്തുകളിൽ എട്ടുഫോറടക്കം 50 റൺസെടുത്ത ഇന്ത്യൻ ക്യാപ്ടനെ ഒല്ലീ റോബിൻസണാണ് മടക്കി അയച്ചത്. കീപ്പർ ബെയർസ്റ്റോയ്ക്കായിരുന്നു ക്യാച്ച്.തുടർന്ന് രഹാനെയും റിഷഭ് പന്തും കൂടി മടങ്ങി.തുടർന്ന് ഉമേഷ് യാദവിനെ(10)ക്കൂട്ടി ശാർദൂൽ അർദ്ധസെഞ്ച്വറിയിലേക്ക് മുന്നേറി.
ഇംഗ്ളണ്ടിന് വേണ്ടി ക്രിസ് വോക്സ് നാലും റോബിൻസൺ മൂന്നും വിക്കറ്റുകൾ വീഴ്ത്തി.
മറുപടിക്കിറങ്ങിയ ഇംഗ്ളണ്ട് ആദ്യ ദിനം കളിനിറുത്തുമ്പോൾ മൂന്ന് വിക്കറ്റ് നഷ്‌ത്തിൽ 53 റൺസ് എടുത്തിട്ടുണ്ട്.റോറി ബേൺസ്(5),ഹസീബ് ഹമീദ്(0)എന്നിവരെ ബുംറയും ജോ റൂട്ടിനെ (21) ഉമേഷ് യാദവുമാണ് പുറത്താക്കിയത്.
രണ്ടു മാറ്റങ്ങളോടെയാണ് ഇന്ത്യ കളത്തിലിറങ്ങിയത്. ഇഷാന്ത് ശർമയ്ക്കും മുഹമ്മദ് ഷമിക്കും പകരം ഉമേഷ് യാദവും ശാർദ്ദൂൽ താക്കൂറും ടീമിലിടം നേടി. സ്പിന്നർ ആർ. അശ്വിനെ ഇത്തവണയും ടീമിലെടുത്തില്ല. ഇംഗ്ലണ്ട് ടീമിൽ ജോസ് ബട്ട്‌ലർക്കും സാം കറനും പകരം ഒലി പോപ്പും ക്രിസ് വോക്‌സും ഇടം നേടി.
പരമ്പരയിൽ ഇരു ടീമും 1-1ന് സമനിലയിലാണ്. ആദ്യ ടെസ്റ്റ് സമനിലയായപ്പോൾ രണ്ടാം ടെസ്റ്റിൽ ഇന്ത്യ 151 റൺസിന്റെ വിജയംനേടി. മൂന്നാം ടെസ്റ്റിൽ ഇന്നിംഗ്സിനും 76 റൺസിനും ഇന്ത്യ തോറ്റു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |