കൊച്ചി: ''ഇനി പത്രത്തിൽ തല കണ്ടേക്കരുത്, ശ്രദ്ധ വികസന കാര്യത്തിലായിരിക്കണം. അല്ലെങ്കിൽ ഇരുട്ടടിയടിക്കും." കൊച്ചി മേയർ എം. അനിൽകുമാറിന് 'താലിബാൻ' പച്ചമലയാളത്തിൽ എഴുതിയ ഭീഷണിക്കത്തിലാണ് ഈ മുന്നറിയിപ്പ്.
ചീഫ് കമാൻഡന്റ് ഒഫ് താലിബാൻ ഫക്രുദ്ദീൻ അൽത്താനി എന്ന പേരിൽ ബുധനാഴ്ചയാണ് തപാലിൽ ഭീഷണിക്കത്ത് ലഭിച്ചത്. കൊല്ലപ്പെട്ട അൽ ക്വ ഇദ ഭീകരൻ ഒസാമ ബിൻലാദൻ, താലിബാൻ ഭീകരർ, മേയർ എന്നിവരുടെ ചിത്രങ്ങളും കത്തിൽ പതിച്ചിട്ടുണ്ട്.
ആഗസ്റ്റ് 28ന് കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫീസിലാണ് കത്ത് പോസ്റ്റ് ചെയ്തിട്ടുള്ളത്. അറബിക് ഭാഷയിൽ ഒപ്പുമുണ്ട്. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് മേയർ പരാതി നൽകി. എറണാകുളം സെൻട്രൽ പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. ഉച്ചയോടെ മേയറിൽ നിന്ന് പൊലീസ് വിവരം ശേഖരിച്ചു. മജിസ്ട്രേറ്റിന് മുന്നിൽ വച്ച് മൊഴി രേഖപ്പെടുത്തും.
ഭീഷണിക്കത്ത് മുഖവിലയ്ക്ക് എടുക്കുന്നില്ലെന്നും ജനകീയ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും മേയർ 'കേരളകൗമുദി"യോട് പറഞ്ഞു. കത്തിന് പിന്നിൽ താലിബാനാണെന്ന് വിശ്വസിക്കുന്നില്ല. തന്റെ രാഷ്ട്രീയത്തോട് എതിർപ്പുള്ളവരായിക്കാം പിന്നിലുള്ളത്. കത്തെഴുതിയ ആളെ പൊലീസ് പിടികൂടുമെന്നാണ് പ്രതീക്ഷയെന്ന് മേയർ പറഞ്ഞു.
കത്തിലെ പിൻകോഡ് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനാണ് പൊലീസ് ഒരുങ്ങുന്നത്. ഭീഷണിക്കത്ത് എഴുതിയവരെയും അവരുടെ ഉദ്ദേശ്യവും പുറത്ത് കൊണ്ടുവരണമെന്ന് മുനിസിപ്പൽ കോർപ്പറേഷൻ എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി ബെനഡിക്റ്റ് ഫെർണാണ്ടസ് ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |