കൊല്ലം: മരണത്തിന്റെ കരങ്ങളിൽ നിന്ന് വഴുതിമാറി രണ്ടു കിലോമീറ്ററോളം നീന്തി കരയെത്താറായപ്പോഴേക്കും കുഴഞ്ഞുപോയ സുനിൽദത്തിന് കൂറ്റൻ തിരമാലകൾ വീണ്ടും കെണിയൊരുക്കുകയായിരുന്നു. വീട്ടിലെ പ്രാരാബ്ദ്ധത്തിന് തന്നെക്കൊണ്ടാവും വിധം ചെറിയൊരു പരിഹാരമെങ്കിലും കണ്ടെത്താനാണ് 24-ാം വയസിൽ കടൽപ്പണിയിലേക്കു കടന്നത്. സംഘത്തിലെ ഇളയവനായ സുനിലിന്റെ മരണം നാടിന് താങ്ങാവുന്നതിനും അപ്പുറമായിരുന്നു.
മറിഞ്ഞ വള്ളത്തിൽ നിന്ന് കരയിലേക്ക് നീന്തിയ 9 പേരിൽ ഒരാളായിരുന്നു സുനിൽദത്ത്. ശക്തമായ തിരമാലകൾക്കിടയിലൂടെ നീന്തി ഒരുവിധം കരയടുത്തു. വെള്ളം കുടിച്ചും ശരീരം കുഴഞ്ഞും അവശനായി. തീരത്തെ പാറയിൽ പിടിച്ചു കിടന്ന സുനിൽ ദത്തിനെ
രക്ഷിക്കാൻ ആളുകൾ ഓടിയെത്തിയപ്പോഴേക്കും വലിയൊരു തിരമാല ആ ജീവനെ കടലാഴങ്ങളിലേക്ക് വലിച്ചെടുത്തു. അപകടത്തിൽപ്പെട്ട 'ഓംകാരം' വള്ളത്തിന്റെ ഉടമയായ അനീഷും അച്ഛൻ അരവിന്ദനും വള്ളത്തിലുണ്ടായിരുന്നു. രണ്ടുമാസം മുൻപാണ് വള്ളം നീറ്റിലിറക്കിയത്.
13-ാം വയസിൽ മത്സ്യബന്ധത്തിന് പോയിത്തുടങ്ങിയ ശേഷം ആദ്യമായാണ് അപകടത്തിൽപ്പെടുന്നതെന്ന് 68 കാരനായ അരവിന്ദൻ പറഞ്ഞു. വള്ളം ആദ്യം കമിഴ്ന്നപ്പോൾ കയറെടുത്ത് വല കെട്ടാൻ നോക്കിയെങ്കിലും ശക്തമായ തിരയിൽ കാരിയർ വള്ളവും മറിയുകയിരുന്നുവെന്ന് കാരിയർ വള്ളം ഓടിച്ചിരുന്ന ഭാനു ഓർത്തെടുത്തു. മുങ്ങിപ്പോയ ഭാനു ഉടനുയർന്ന് കരയിലേക്ക് നീന്തി രക്ഷപ്പെടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |