ഓച്ചിറ: ആഴിച്ചുഴിയാണ് അഴീക്കൽ ഹാർബറിന് സമീപം മത്സ്യബന്ധന വള്ളത്തെ മറിച്ചതെന്ന് നാട്ടുകാരായ മത്സ്യത്തൊഴിലാളികൾ പറയുന്നു. സാധാരണ, ശക്തമായ കടൽക്ഷോഭത്തോടനുബന്ധിച്ചാണ് ആഴിച്ചുഴി അല്ലെങ്കിൽ തിരമാലച്ചുഴി ഉണ്ടാകുന്നത്. ചുഴിയിൽ അകപ്പെടുന്ന വള്ളങ്ങൾ ശക്തമായ തിരയിൽ തകർന്നു പോകും.
വലവിരിച്ച ഭാഗത്താണ് ചുഴി രൂപപ്പെട്ടത്. വള്ളം പൊടുന്നനെ മറിഞ്ഞപ്പോൾ തൊഴിലാളികൾ വലയിൽ കുരുങ്ങി. നാലിൽ മൂന്നുപേരുടെയും മരണത്തിന് കാരണം ഇതായിരുന്നു. വലയിൽനിന്ന് ഒരുവിധം ഊരിമാറിയാണ് മറ്റുള്ളവർ രക്ഷപ്പെട്ടത്.
കരയിൽ നിന്നു നോക്കിയാൽ കാണാവുന്ന ദൂരത്തിലായിരുന്നു ഓംകാരം വള്ളം അപകടത്തിൽപ്പെട്ടത്. സമീപവാസിയായ ഒരു പെൺകുട്ടിയാണ് അപകടം ആദ്യം കാണുന്നത്. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. വൻകിട മത്സ്യബന്ധന തുറമുഖമായി വളർന്നുകൊണ്ടിരിക്കുന്ന അഴീക്കലിൽ നിലവിലുള്ള രക്ഷാ സംവിധാനങ്ങൾ അപര്യാപ്തമാണ്. എല്ലാ വർഷവും നിരവധി വള്ളങ്ങളാണ് ഹാർബറിലേക്ക് പ്രവേശിക്കുന്ന പൊഴിമുഖത്ത് അപകടത്തിൽപ്പെടുന്നത്. എല്ലായ്പ്പോഴും നാട്ടുകാരുടെയും മറ്റ് ബോട്ടുകാരുടെയും നേതൃത്വത്തിലാവും രക്ഷാപ്രവർത്തനം. കൊച്ചിയിലും വിഴിഞ്ഞത്തും നിലവിൽ കോസ്റ്റ്ഗാർഡ് യൂണിറ്റുണ്ട്. അതിനാൽ വേഗം രക്ഷാപ്രവർത്തനം നടത്താനാവും.
ചെറുകപ്പലുകളും ഡ്രോണിയർ വിമാനങ്ങളും അടങ്ങിയതാണ് കോസ്റ്റ്ഗാർഡിന്റെ എയർ ആംബുലൻസ് സംവിധാനം. കോസ്റ്റ്ഗാർഡ് യൂണിറ്റ് സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെടുന്നത് രണ്ടര ഏക്കർ സ്ഥലമാണ്. മുൻ എം.പി കെ.സി. വേണുഗോപാലിന്റെ നിർദ്ദേശത്തെ തുടർന്ന് കോസ്റ്റ്ഗാർഡ് അധികൃതർ ആഴീക്കൽ സന്ദർശിച്ചെങ്കിലും സംസ്ഥാന ഗവൺമെന്റിന്റെ അലംഭാവത്തെ തുടർന്ന് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |