കൊല്ലം: മരണത്തെ മുഖാമുഖം കണ്ട ഒഡീഷ സ്വദേശി തരുണിന് ഇപ്പോഴും നടുക്കം മാറിയിട്ടില്ല. അഴീക്കലിൽ അപകടത്തിൽപ്പെട്ട വള്ളത്തിലെ തൊഴിലാളിയായിരുന്നു തരുൺ (റിങ്കു). ആലപ്പുഴ തറയിൽക്കടവിൽ താമസിക്കുന്ന തരുൺ പ്രദേശവാസിയായ പെൺകുട്ടിയെ വിവാഹം കഴിച്ച് ഒൻപതു വർഷമായി ഇവിടെത്തന്നെയുണ്ട്. ചെറിയ പരിക്കുകളോടെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണിപ്പോൾ.
'വള്ളം മറിഞ്ഞപ്പോൾ ആദ്യം വള്ളത്തിനടിയിലായി. പിന്നീട് വലയ്ക്കുള്ളിലും. എല്ലാം തീർന്നുവെന്നുറപ്പിച്ച നിമിഷം. കടിച്ചുകീറിയാണ് വലയിൽ നിന്ന് പുറത്തുകടന്നത്. പെട്ടെന്നു വള്ളം മറിഞ്ഞപ്പോൾ പുറത്തുകടക്കാനുള്ള ശ്രമത്തിനിടെയാണ് വലയ്ക്കുള്ളിലായത്. വലയിൽ നിന്നൂരിയപ്പോൾ കരയിലേക്ക് നീന്തി. വെള്ളം കുടിച്ച് അവശനായിരുന്നു. കരയ്‌ക്കെത്തിയപ്പോഴേക്കും ബോധം പോയ അവസ്ഥയായിരുന്നു. കുറച്ചുപേരെ ചെറിയ വള്ളങ്ങളിലെത്തിയവർ രക്ഷിച്ചു. ചിലർ ശക്തമായ തിരയിൽപ്പെട്ട് രക്ഷപ്പെടാനാകാതെ നിന്നു. ഇവരെ രക്ഷിക്കാൻ കരയിൽ നിന്ന ഞാനുൾപ്പെടെയുള്ളവർ ശ്രമിച്ചെങ്കിലും നടന്നില്ല. രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയവർ പോലും അപകടത്തിൽപ്പെട്ടുപോകുന്ന വലിയ തിരമാലകൾ. തീരത്തോടടുത്ത് കഴിഞ്ഞ ദിവസങ്ങളിലേതിനേക്കാൾ ശക്തമായ തിരയുണ്ടായിരുന്നു.
തങ്കപ്പൻ എന്ന ചേട്ടൻ രക്ഷപ്പെടാൻ ഒരുപാട് നേരം ശ്രമിക്കുന്നത് നേരിൽ കണ്ടതാണ്. തീരത്തോടടുത്തിട്ടും അദ്ദേഹത്തെ തിര ശക്തമായി തിരിച്ചു പിടിച്ചു. അതുപോലെ ശ്രീകുമാർ, സുനിൽദത്ത് എന്നിവരും ഒത്തിരി നേരം തിരയുമായി മല്ലടിച്ച് രക്ഷപ്പെടാൻ നോക്കി. ഞങ്ങളുടെ കൺമുന്നിൽ നിന്നാണ് അവർ പോയത്. രക്ഷിക്കാൻ കഴിഞ്ഞില്ല. വള്ളത്തിൽ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയവർക്ക് പോലും അടുത്തേക്കെത്താൻ പറ്റാത്ത നിലയിലായിരുന്നു തിരയുടെ ശക്തി'- തരുൺ വേദനയോടെ ഓർക്കുന്നു. ഓഖി, പ്രളയം എന്നിവയുണ്ടായപ്പോൾ രക്ഷാപ്രവർത്തനത്തിൽ സജീവസാന്നിദ്ധ്യമായിരുന്നു തരുൺ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |