തിരുവനന്തപുരം: നഗരത്തെ നടുക്കിയ കൊലക്കേസിലെ വിചാരണയ്ക്കിടെ കൂറുമാറിയ സാക്ഷികളെ കോടതി നേരിട്ട് പ്രതികളാക്കി. മജിസ്ട്രേറ്റിന് മുന്നിൽ രഹസ്യമൊഴി നൽകിയ ശേഷമാണ് കണ്ണമ്മൂല സുനിൽ ബാബു വധക്കേസിലെ നിർണായക സാക്ഷികൾ വിചാരണ വേളയിൽ കൂറുമാറി പ്രതികൾക്ക് അനുകൂലമായി മൊഴി നൽകിയത്.
ചെറുവയ്ക്കൽ അലത്തറ ശാലിനി നിവാസിൽ വിഷ്ണു, കുമാരപുരം പുലിക്കുഴി വീട്ടിൽ ദിലീഷ് എന്ന നിഖിൽ കുമാർ, കുമാരപുരം ചെന്നിലോട് കളിയിൽ വീട്ടിൽ അനു എന്നിവർക്കെതിരെയാണ് അഡിഷണൽ ജില്ലാ ജഡ്ജിയുടെ നിർദ്ദേശത്തെ തുടർന്ന് ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് ലെനി തോമസ് കേസെടുത്തത്.
2015 ഡിസംബർ 13 വെെകിട്ട് 7.30നാണ് കണ്ണമ്മൂല ജംഗ്ഷനിൽ നാട്ടുകാരുടെ മുന്നിൽവച്ച് സി.ഐ.ടി.യു പ്രവർത്തകനായ സുനിൽ ബാബുവിനെ വെട്ടിക്കൊലപ്പെടുത്തിയത്. കുപ്രസിദ്ധ ഗുണ്ട ഡിനി ബാബുവിന്റെ സഹോദരനാണ് സുനിൽ ബാബു. കൊലക്കേസ് വിചാരണ 2018ൽ പൂർത്തിയാകുകയും കേസിലെ പ്രതികളായ രാജൻ, അരുൺ, വിനീത്, അനീഷ്, സജു, ബിനു, സുരേഷ്, സജി എന്നിവരെ ആറാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി ജീവപര്യന്തം കഠിനതടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു.
സാക്ഷികൾ വിചാരണയിൽ കൂറുമാറി പ്രതികൾക്ക് അനുകൂല മൊഴി നൽകിയത് നീതിന്യായ പീഠത്തെ പരിഹസിക്കുന്നതിന് സമമാണെന്നും പ്രതികൾക്കെതിരെ മാതൃകാപരമായ നടപടി വേണമെന്നും സർക്കാർ അഭിഭാഷകൻ എം. സലാഹുദ്ദീൻ വാാദിച്ചിരുന്നു. അഭിഭാഷകന്റെ വാദം അംഗീകരിച്ചാണ് ജഡ്ജി കൂറുമാറിയ സാക്ഷികളെ പ്രതികളാക്കാൻ ഉത്തരവിൽ മജിസ്ട്രേറ്റിനോട് നിർദ്ദേശിച്ചിരുന്നത്.
സുനിൽ ബാബുവിനെ കൊലപ്പെടുത്തുന്നതിന് മുമ്പുള്ള പ്രതികളുടെ ഗൂഢാലോചന അടക്കമുള്ള കാര്യങ്ങളിൽ വ്യക്തമായ അറിവുണ്ടായിരുന്ന സാക്ഷികളാണ് വിചാരണയിൽ കൂറുമാറി തങ്ങൾക്ക് പ്രതികളെ നേരിട്ട് അറിയില്ലെന്ന് മൊഴി നൽകി പ്രതികളെ സഹായിക്കാൻ ശ്രമിച്ചത്. ഇവരോട് വിചാരണയ്ക്ക് ഹാജരാകാൻ കോടതി നോട്ടീസ് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |