തിരുവനന്തപുരം: ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഇടതുപക്ഷ വിരുദ്ധത പരസ്യമായി പ്രകടിപ്പിച്ചത് എൻ.എസ്.എസാണെന്ന് സി.പി.എമ്മിന്റെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ വിമർശനം. ശബരിമല വിവാദം വീണ്ടുമുയർത്താൻ യു.ഡി.എഫ് നടത്തിയ പരിശ്രമങ്ങൾക്ക് എൻ.എസ്.എസ് പിന്തുണ നൽകിയെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. എസ്.എൻ.ഡി.പി യോഗം പരസ്യമായി എൽ.ഡി.എഫിനെതിരായ നിലപാട് സ്വീകരിച്ചില്ല.
ക്രിസ്ത്യൻ സഭകളെ എൽ.ഡി.എഫിനെതിരായി ഉപയോഗിക്കാൻ യു.ഡി.എഫിനായില്ല. മുസ്ലിം സമുദായത്തിൽ ഇടതുപക്ഷ വിരുദ്ധത ഉറപ്പാക്കാൻ ജമാഅത്തെ ഇസ്ലാമി നടത്തിയ പരിശ്രമത്തിന് ലീഗ് പിന്തുണയും കിട്ടി. എന്നാൽ, കാന്തപുരം വിഭാഗം സജീവപിന്തുണ ഇടതുപക്ഷത്തിന് നൽകി. മറ്റ് സംഘടനകൾ തീവ്രമായ ഇടതുപക്ഷവിരുദ്ധത പ്രകടിപ്പിക്കാത്തത് മുസ്ലിം ഏകീകരണശ്രമങ്ങളെ പരാജയപ്പെടുത്തി. പാർട്ടി സമ്മേളനങ്ങൾക്ക് മുന്നോടിയായി, സംസ്ഥാന കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടടങ്ങിയ കത്ത് പാർട്ടിയംഗങ്ങൾക്ക് നൽകിയിട്ടുണ്ട്.
കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരുമായി നിസ്സഹകരണ മനോഭാവമായിരുന്നു എൻ.എസ്.എസിന്. ഏറ്റുമുട്ടലൊഴിവാക്കുന്ന തരത്തിലായിരുന്നു പാർട്ടി നിലപാട്. നായർ സമുദായത്തിലെ പുരോഗമനവാദികൾ തിരഞ്ഞെടുപ്പിൽ പാർട്ടിക്കൊപ്പം നിന്നു. എൻ.എസ്.എസ് ജനറൽസെക്രട്ടറിയുടെ തീവ്ര ഇടതുപക്ഷ വിരുദ്ധ നിലപാടിനൊപ്പം സമുദായത്തെ അണിനിരത്താനാവാത്ത വിധത്തിൽ വിഷയം കൈകാര്യം ചെയ്യണം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എസ്.എൻ.ഡി.പി യോഗം അണികളെ ബി.ജെ.പിയിലെത്തിക്കുന്ന തരത്തിലുള്ള തിരഞ്ഞെടുപ്പ് കൂട്ടുകെട്ടിന്റെ ഭാഗമായി, പത്ത് നിയോജകമണ്ഡലങ്ങളിൽ 25,000ത്തിലധികം വോട്ടുപിടിക്കാൻ ബി.ഡി.ജെ.എസിന് സാധിച്ചിരുന്നു. ഈ തിരഞ്ഞെടുപ്പിൽ ആ ശക്തി ബി.ഡി.ജെ.എസിന് നിലനിറുത്താനായില്ല. പിന്നാക്ക വിഭാഗത്തിലെ ഇടത്തരക്കാർ കൂടുതലായി ബി.ജെ.പിയിലേക്ക് പോകാതെ ശ്രദ്ധിക്കണം.
സർക്കാരിന്റെ സമീപനങ്ങൾ ഒട്ടേറെ ചെറിയ സാമൂഹ്യവിഭാഗങ്ങളെ പാർട്ടിക്കനുകൂലമാക്കി. പാർട്ടിയോടടുക്കുന്ന മുസ്ലിം ന്യൂനപക്ഷങ്ങൾക്കിടയിൽ നിന്ന് കൂടുതൽ പാർട്ടിയംഗങ്ങളെ റിക്രൂട്ട് ചെയ്യണം. തിരഞ്ഞെടുപ്പിൽ മുസ്ലിം മേഖലകളിൽ ചിലർ സ്വതന്ത്ര സ്ഥാനാർത്ഥികളായി മത്സരിച്ചത് ഗുണമായി. ഇവരെ പാർട്ടിയോടൊപ്പം നിറുത്തണം. ധനമോഹവും അഴിമതിയും വ്യാപിക്കാതിരിക്കാൻ ശ്രദ്ധിക്കണം.
മാണിഗ്രൂപ്പ് വന്നിട്ടും 2006ലെ നേട്ടമുണ്ടായില്ല
കേരള കോൺഗ്രസ്-എം, എൽ.ജെ.ഡി പാർട്ടികൾ മുന്നണിയിലെത്തുകയും, ഭരണനേട്ടങ്ങളും മുഖ്യമന്ത്രിയുടെ വ്യക്തിപരമായ സ്വീകാര്യതയും കരുത്താവുകയും ചെയ്തിട്ടും വോട്ടിംഗ് ശതമാനം 2006ലെ 48.81ൽ എത്തിക്കാനായില്ല. വർദ്ധന 1.93 ശതമാനം മാത്രം.
സമൂഹത്തിന്റെ എല്ലാ മേഖലയിലുമുള്ളവരെ പാർട്ടിയിലേക്കാകർഷിക്കാൻ, സംഘടനാ പരിമിതികളെ മുറിച്ചു കടക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
തലസ്ഥാന ജില്ലയിൽ ബി.ജെ.പി സ്വാധീനം വർദ്ധിക്കുന്നത്
തടയണം
തലസ്ഥാന ജില്ലയിൽ ബി.ജെ.പി സ്വാധീനം വർദ്ധിക്കാതിരിക്കാൻ പ്രത്യേക പ്രവർത്തനങ്ങൾ രൂപപ്പെടുത്തണമെന്ന് സി.പി.എം തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ നിർദ്ദേശം.
ജില്ലയിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ശക്തികേന്ദ്രങ്ങളായ ചിറയിൻകീഴ്, വർക്കല താലൂക്കുകളിൽ പാർട്ടി സ്വാധീനകേന്ദ്രങ്ങളിൽ ബി.ജെ.പി ശക്തിപ്പെടുന്നത് ശ്രദ്ധിക്കണം. ആറ്റിങ്ങൽ മണ്ഡലത്തിൽ ഇതാദ്യമായി ബി.ജെ.പി രണ്ടാമതെത്തിയത് ഗൗരവമായി കാണണം. ഇത് തടയാനുള്ള പരിപാടികൾ ജില്ലാകമ്മിറ്റി ആവിഷ്കരിക്കണം. യു.ഡി.എഫ് ജില്ലയിൽ ദുർബലപ്പെട്ടു.നേമത്ത് മാത്രമാണ് അവരുടെ വോട്ട് കൂടിയതെന്നും റിപ്പോർട്ടിലുണ്ട്.
പാലക്കാട്ടെ തോൽവി അപമാനകരം
പാലക്കാട് മണ്ഡലത്തിൽ അപമാനകരമാം വിധം മൂന്നാം സ്ഥാനത്ത് പോയത് പരിശോധിക്കണം. ബി.ജെ.പി വലിയ കേന്ദ്രീകരണം നടത്തിയപ്പോൾ അതിനനുസരിച്ച് ഇവിടെ സംഘടനാസംവിധാനമൊരുക്കുന്നതിൽ ജില്ലാ നേതൃത്വത്തിന് വീഴ്ചയുണ്ടായി. കഴിഞ്ഞതവണ മൂന്നാം സ്ഥാനത്തായപ്പോൾ സംസ്ഥാനകമ്മിറ്റി നേരിട്ടന്വേഷണം നടത്തി എം.വി. ഗോവിന്ദൻ നൽകിയ റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പായില്ലെന്ന് വേണം കരുതാൻ. പെരിന്തൽമണ്ണയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയെ ഉൾക്കൊള്ളുന്നതിൽ നേതൃത്വത്തിനുണ്ടായ വൈമുഖ്യം പരിശോധിച്ച് തിരുത്തണം.
മന്ത്രിപദത്തിൽ സി.പി.എമ്മിലെ പലരും ആകൃഷ്ടരാവുന്നു
പാർലമെന്ററി, മന്ത്രി സ്ഥാനങ്ങളിൽ പാർട്ടിയിലെ പലരും ആകർഷിക്കപ്പെടുന്നുവെന്ന് സി.പി.എം തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ വിമർശനം. ചിലയിടങ്ങളിൽ ബൂർഷ്വാ പാർട്ടികളെപ്പോലെ, സ്ഥാനാർത്ഥിയാകാനുള്ള മുൻകൂർ പ്രവർത്തനങ്ങളും ചരടുവലികളും നടത്തുന്നവരുണ്ട്. ഘടകകക്ഷി സ്ഥാനാർത്ഥികൾ മത്സരിക്കുന്ന ചിലയിടങ്ങളിൽ തിരഞ്ഞെടുപ്പാവശ്യത്തിന് അവരിൽ നിന്ന് പണം നേരിട്ട് വാങ്ങുന്നു. ഇത് പാർട്ടി രീതിയല്ലെന്നും, ഇത്തരം സംഭവങ്ങൾ നടന്ന ജില്ലകളിൽ ഇത് പരിശോധിച്ച് തിരുത്തണമെന്നും റിപ്പോർട്ടിൽ നിർദ്ദേശിച്ചു.
പൊന്നാനിയിലും കുറ്റ്യാടിയിലും നടന്ന പ്രകടനങ്ങൾ പാർട്ടിക്കെതിരെ മാദ്ധ്യമങ്ങളും എതിരാളികളും വ്യാപകമായി ഉപയോഗിച്ചു. കുറ്റ്യാടിയിലെ പ്രകടനത്തിൽ ജില്ലാ സെക്രട്ടറി പി. മോഹനനെയും കുടുംബത്തെയും കടന്നാക്രമിക്കുന്ന മുദ്രാവാക്യങ്ങളുണ്ടായി. പാർട്ടി സ്ഥാനാർത്ഥി നിർണയത്തിന് മുമ്പ് സോഷ്യൽമീഡിയ വഴി വ്യക്തികളെ തേജോവധം ചെയ്യുന്ന പ്രചാരണശൈലിയും കണ്ടു.
അപൂർവം ചിലയിടങ്ങളിൽ വിഭാഗീയതയുടെ അംശങ്ങൾ ദൃശ്യമായത് ഇത്തവണത്തെ മുന്നേറ്റത്തിനിടയിലും പരിശോധിക്കപ്പെടാതിരിക്കരുത്. സ്ഥാനാർത്ഥിത്വം കിട്ടാൻ ശുപാർശ ചെയ്യിക്കുന്നവരും ഇപ്പോൾ പാർട്ടിയിലുണ്ട്. മാർക്സിസ്റ്റ്-ലെനിനിസ്റ്റ് പാർട്ടിക്ക് ഒരിക്കലും അംഗീകരിക്കാനാവാത്ത ഇത്തരം ദൗർബല്യങ്ങൾക്കെതിരെ കർശന സമീപനമുണ്ടാകണം.
എറണാകുളത്ത് മുന്നേറ്റമുണ്ടായില്ല
നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്താകെയുണ്ടായ ഇടതുപക്ഷ മുന്നേറ്റത്തിനൊപ്പമെത്താൻ എറണാകുളം ജില്ലയ്ക്കായില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഒമ്പതിടത്ത് എൽ.ഡി.എഫിന് വോട്ട് കുറഞ്ഞു. ഇതിൽ അഞ്ചിടത്ത് അയ്യായിരത്തിലധികം കുറഞ്ഞിട്ടുണ്ട്. ജില്ലയിലെ സംഘടനാദൗർബല്യവും ഇതിനിടയാക്കിയ ഘടകമാണ്.
2015 മുതലുള്ള വിവിധ തിരഞ്ഞെടുപ്പുകളിൽ പാർട്ടിക്ക് മുന്നേറാനാവാത്തത് പരിശോധിക്കണം.
തൃപ്പൂണിത്തുറയിൽ എം. സ്വരാജിന്റെ അപ്രതീക്ഷിത തോൽവിയിൽ സംഘടനാ പരിമിതിയുണ്ടായോയെന്ന് പരിശോധിക്കണം.
എറണാകുളം, തൃക്കാക്കര മണ്ഡലങ്ങളിലെ സ്വതന്ത്ര സ്ഥാനാർത്ഥികളെ അംഗീകരിക്കാൻ ബന്ധപ്പെട്ട കമ്മിറ്റികൾ വേണ്ടത്ര തയാറായില്ല.
ട്വന്റി-ട്വന്റി വോട്ട് പിടിച്ചത് രണ്ട് മുന്നണികളെയും ബാധിച്ചു. 7.27ശതമാനം വോട്ട് അവർ പിടിച്ചതിൽ പാർട്ടി വോട്ടുമുള്ളത് ഗൗരവമായി കാണണം.
പിറവം മണ്ഡലത്തിൽ കാൽലക്ഷം വോട്ടിന്റെ കനത്ത തോൽവി പരിശോധിക്കണം.
തൃക്കാക്കര, പെരുമ്പാവൂർ, പിറവം, തൃപ്പൂണിത്തുറ മണ്ഡലങ്ങളിൽ സംഘടനാപരിമിതി. ജില്ലാ നേതൃത്വം ഇത് കൈകാര്യം ചെയ്തതിലും വീഴ്ചയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |