കൊച്ചി: കൊവിഡ് വാക്സിനായ കൊവിഷീൽഡ് ഡോസുകൾ തമ്മിലുള്ള ഇടവേളയിൽ ഇളവ് നൽകാൻ സാധിക്കില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. രണ്ട് ഡോസ് വാക്സിനുകൾ തമ്മിലുള്ള ഇടവേളയിൽ ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ട് കിറ്റക്‌സ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
വിദഗ്ദ്ധ സമിതിയുടെ നിർദേശമനുസരിച്ചാണ് കൊവിഡ് വാക്സിനുകളുടെ ഡോസുകൾ തമ്മിലുള്ള ഇടവേളകൾ നിശ്ചയിച്ചതെന്നും അടിയന്തിര സാഹചര്യങ്ങൾ കണക്കിലെടുത്ത് വിദേശത്ത് പോകുന്ന, വിദ്യാർത്ഥികൾ, തൊഴിലാളികൾ, കായിക താരങ്ങൾ എന്നിവർക്ക് മാത്രമാണ് ഇളവ് നൽകിയതെന്നും കേന്ദ്രസർക്കാർ ഹൈക്കോടതിയെ ബോധിപ്പിച്ചു.
കൊവിഷീൽഡിന്റെ രണ്ട് ഡോസ് വാക്സിനുകളുടെ ഇടയിലുള്ള ഇടവേള 84 ദിവസമായാണ് നിശ്ചയിച്ചിരിക്കുന്നത്. സ്വന്തം പണം ഉപയോഗിച്ച് വാക്സിൻ എടുക്കുന്നവർക്ക് വാക്സിൻ ഇടവേളയുടെ കാര്യത്തിൽ സ്വതന്ത്രമായി തീരുമാനം എടുക്കാൻ സാധിക്കില്ലേ എന്ന് ഹൈക്കോടതി ചോദിച്ചിരുന്നു.
കേന്ദ്ര സർക്കാർ ചില വിഭാഗങ്ങൾക്ക് നേരത്തെ തന്നെ ഇളവുകൾ നൽകിയിരുന്നെന്നും കൊവിഷീൽഡിന്റെ നിർമാതാക്കളായ ആസ്ട്രസെനെക്കയുടെ മെഡിക്കൽ രേഖകളിൽ വാക്സിനുകൾ തമ്മിലുള്ള ഇടവേള 24 ദിവസം മതിയെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും ഹർജിക്കാർ കോടതിയിൽ വാദിച്ചിരുന്നു. രാജ്യത്തിന് പുറത്തു പോകുന്നവരുടെ കാര്യത്തിൽ നൽകിയ ഇളവ് രാജ്യത്തിനുള്ളിൽ ജോലി ചെയ്യുന്നവർക്ക് നൽകാൻ സാധിക്കില്ലെന്നാണ് ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |