മലയാള സിനിമയുടെ സ്വന്തം മമ്മൂക്കയ്ക്ക് എഴുപതാം പിറന്നാളിന്റെ നവയൗവ്വനം. സെപ്തംബർ ഏഴിനാണ് പിറന്നാൾ. കാലം കഴിയുന്തോറും ഹൃദയത്തോടു ചേർന്നു നിൽക്കുന്ന എത്രയോ കഥാപാത്രങ്ങൾ, അഭിനയമുഹൂർത്തങ്ങൾ, പകർന്നാട്ടങ്ങൾ. മമ്മൂക്ക എന്ന വ്യക്തിയെക്കുറിച്ച്, പ്രിയപ്പെട്ട നടനെക്കുറിച്ച് ഒരുപാട് സിനിമകളിൽ മമ്മൂട്ടിയുടെ നായികയായി മലയാളികളുടെ മനസിൽ ഇടംനേടിയ സുഹാസിനി മണിരത്നം സംസാരിക്കുന്നു.
ബ്രില്യന്റ് ആക്ടർ മമ്മൂക്ക വളരെ ബ്രില്ല്യന്റായ ആക്ടറാണ് മമ്മൂക്ക. മമ്മൂക്കയുടെ എഴുപതാം പിറന്നാളാണല്ലോ. എനിക്ക് 60 വയസായി. ഞങ്ങൾ തമ്മിൽ പത്തുവയസിന്റെ വ്യത്യാസമാണ്. പത്മരാജൻ സംവിധാനം ചെയ്ത 'കൂടെവിടെ" സിനിമയുടെ സെറ്റിൽ വച്ചാണ് മമ്മൂക്കയെ ആദ്യമായി കാണുന്നത്. ഒരു ആർമി ഓഫീസറുടെ വേഷത്തിലായിരുന്നു മമ്മൂക്ക അന്ന് ഷൂട്ടിംഗ് സെറ്റിൽ നിന്നിരുന്നത്. ഞാൻ ശരിക്കും അതൊരു ആർമി ഓഫീസറാണെന്ന് തന്നെയാണ് വിചാരിച്ചിരുന്നത്. ഊട്ടിയിലായിരുന്നു 'കൂടെവിടെ" സിനിമയുടെ ലൊക്കേഷൻ. ഒരുപാട് രസകരമായ മുഹൂർത്തങ്ങൾ ലൊക്കേഷനിൽ ഉണ്ടായിട്ടുണ്ട്. ഒരിക്കൽ ലൈറ്റിംഗ് ശരിയല്ലാതിരുന്നതിനാൽ ഒരു സീനെടുക്കുന്നതിനിടയിൽ ഞാൻ തന്നെ കട്ട് പറഞ്ഞു. അതിന്റെ പേരിൽ പിന്നെയെപ്പോഴും മമ്മൂക്ക കളിയാക്കുമായിരുന്നു. കോടമ്പാക്കത്തെ നടി എന്നാണ് അന്നത്തെ ആ സംഭവത്തിന്റെ പേരിൽ പിന്നീട് കറേനാൾ മമ്മൂക്ക എന്നെ കളിയാക്കി വിളിച്ചുകൊണ്ടിരുന്നത്. അങ്ങനെ രസകരമായ അനുഭവങ്ങൾ മലയാളം സിനിമാലൊക്കേഷനുകളിൽ ഉണ്ടായിട്ടുണ്ട്.
പ്രിയനോടൊപ്പം (പ്രിയദർശൻ) ചെയ്ത സിനിമയുടെ ലൊക്കേഷനിൽ ഒരു സംഭവമുണ്ടായി. സാധാരണ തമിഴ് സിനിമാലൊക്കേഷനിലൊക്കെ രാത്രി 12 മണി കഴിഞ്ഞു ഷൂട്ട് തുടർന്നാൽ ബ്രഡ്, ബട്ടർ, ജാം വിതരണം ചെയ്യുന്ന ഒരു പരിപാടിയുണ്ട്. അന്ന് 12 മണി കഴിഞ്ഞിട്ടും ഷൂട്ട് തീർന്നില്ല. എനിക്ക് നന്നായി വിശക്കുന്നുണ്ടായിരുന്നു. ഞാൻ ബ്രഡ്, ബട്ടർ, ജാം എന്ന് വിളിച്ചു പറഞ്ഞു. അതു കേട്ടപ്പോൾ സെറ്റിൽ എല്ലാവരും ചിരിയായി. അതിന്റെ പേരിൽ എല്ലാവരും കൂടി എന്നെ കളിയാക്കി. ''ദേ ചെന്നൈ മദ്രാസ് ഗേൾ ബ്രഡ്, ബട്ടർ, ജാം ചോദിക്കുന്നു."" എന്ന് പറഞ്ഞായിരുന്നു അന്നത്തെ ചിരി.
മമ്മൂക്കയോട് ഇന്നും ആരാധന
അഭിനയത്തിന്റെ കാര്യത്തിലാണെങ്കിലും സൗന്ദര്യത്തിന്റെ കാര്യത്തിലാണെങ്കിലും മമ്മൂക്ക എന്നും നമ്പർ വൺ തന്നെ. ഇപ്പോഴും ഒരു നാല്പതുകാരനെപ്പോലെയല്ലേ മമ്മൂക്ക. സിനിമയിലെ മാർക്കണ്ഡേയനായാണ് ഞാൻ മമ്മൂക്കയെ വിശേഷിപ്പിക്കുന്നത്. മമ്മൂക്കയുടെ ആക്ടിംഗ് കണ്ട് ഞാൻ അത്ഭുതപ്പെട്ട് പോയിട്ടുണ്ട്. 'മണിവത്തൂരിലെ ആയിരം ശിവരാത്രികൾ" എന്ന സിനിമയിൽ അഭിനയിക്കുന്ന സമയം. എന്റെ കഥാപാത്രം മരണപ്പെട്ട് കിടക്കുന്ന രംഗമാണ് ഷൂട്ട് ചെയ്യുന്നത്. മമ്മൂക്കയുടെ കഥാപാത്രം വീൽചെയറിൽ എന്റടുത്തേക്ക് വന്ന് വിതുമ്പുകയാണ്. മരിച്ചുകിടക്കുന്ന രീതിയിൽ കണ്ണുകളെല്ലാം അടച്ചുവച്ച അവസ്ഥയിലാണ് ഞാനെങ്കിലും അന്ന് മമ്മൂക്കയുടെ മുഖത്തെ ആ ഭാവവ്യത്യാസങ്ങളുടെ ആക്ടിംഗ് ബ്രില്ല്യൻസ് ഞാൻ തൊട്ടടുത്ത് നിന്ന് അനുഭവിച്ചറിഞ്ഞു. 'നെറ്റിയിൽ പൂവുള്ള സ്വർണച്ചിറകുള്ള പക്ഷീ..."എല്ലാകാലത്തും പ്രിയപ്പെട്ട പാട്ടല്ലെ. മമ്മൂക്ക സ്വർണച്ചിറകുള്ള പ്രതിഭ തന്നെയാണ്. ഏതൊരു കഥാപാത്രത്തിലേക്കും തന്റെ നൂറുശതമാനത്തിനപ്പുറമാണ് അദ്ദേഹം സമർപ്പിക്കുന്നത്. അതുതന്നെയാണ് അദ്ദേഹത്തിന്റെ വിജയവും. മമ്മൂക്കയുടെ സിനിമകളൊക്കെ ഞാൻ കാണാറുണ്ട്. വൺ, ദ പ്രീസ്റ്റ് തുടങ്ങിയ പുതിയ സിനിമകളും കണ്ടു. അഭിനയത്തിന്റെ കാര്യത്തിൽ ഇപ്പോഴും ഒരു ഇരുപതുവയസുകാരന്റെ ചുറുചുറുക്കോടുകൂടിയാണ് അദ്ദേഹം മുന്നോട്ട് പോകുന്നത്. കഥാപാത്രത്തെ ആഴത്തിൽ ഉൾക്കൊള്ളുക എന്ന് പറയുന്നത് എല്ലാവർക്കും പറ്റുന്ന ഒരു കാര്യമല്ല. ഒരുവ്യക്തി എന്ന നിലയിലും ആക്ടർ എന്ന നിലയിലും എന്നും മമ്മൂക്കയോട് ബഹുമാനമാണ്. എന്നോട് ഒരിക്കൽ പറഞ്ഞിരുന്നു, ''തമിഴും തെലുങ്കുമൊന്നും ചെയ്യണ്ട, മലയാളത്തിൽ അഭിനയിച്ചാൽ മതിയെന്ന്."" വളരെ നല്ല രീതിയിൽ സൗഹൃദങ്ങൾ സൂക്ഷിക്കുന്ന ഒരാൾ കൂടിയാണ് മമ്മൂക്ക. ഏറ്റവും ഒടുവിൽ തെലുങ്കിൽ ഒരു സിനിമയാണ് ഞങ്ങൾ ഒന്നിച്ചഭിനയിച്ചത്. ഇപ്പോൾ കുറച്ചുനാളായി നേരിൽ കണ്ടിട്ട്. ഇടയ്ക്ക് കുറച്ച് നാളുകൾക്കുമുമ്പ് കർണാടകയിലെ ഒരു സിനിമാ ലൊക്കേഷന്റെ കാര്യം സംസാരിക്കാൻ വിളിച്ചിരുന്നു. മമ്മൂക്ക പറഞ്ഞതുപോലെ മലയാളത്തിൽ കൂടെവിടെയും മണിവത്തൂരിലെ ആയിരം ശിവരാത്രികളും പോലെ നല്ലൊരു പ്രോജക്ട് ഒരുപക്ഷേ മമ്മൂട്ടിയ്ക്കും സുഹാസിനിക്കും വേണ്ടി ഇനിയും കാത്തിരിക്കുന്നുണ്ടാവും. (ചിരിക്കുന്നു).
മമ്മൂക്ക എന്റെ വക്കീൽ
പദ്മരാജൻ സംവിധാനം ചെയ്ത 'കൂടെവിടെ" ഒരു തമിഴ് നോവലിനെ ആസ്പദമാക്കിയുള്ള തിരക്കഥയായിരുന്നു. ആലീസ് എന്ന ഒരു ടീച്ചറുടെ കഥാപാത്രമായിരുന്നു എന്റേത്. മമ്മൂക്കയുടേത് അല്പം പരുക്കനായ കണിശക്കാരനായ ഒരു കഥാപാത്രവുമായിരുന്നു. ആലീസ് അല്പം പക്വതയാർന്ന ഒരു കാരക്ടറായിട്ടാണ് കഥയിലുള്ളത്. ശരിക്കും ഞാൻ അന്ന് സെറ്റിൽ ചെന്ന സമയത്ത് പദ്മരാജൻ സാറിനും ടീമിനും എന്നെ കണ്ടപ്പോൾ ആലീസ് എന്ന കഥാപാത്രത്തിന്റെ പക്വത ഉൾക്കൊള്ളാൻ കഴിയുന്ന ഒരാളായിട്ട് തോന്നിയില്ല. ഒരു കോളേജ് വിദ്യാർത്ഥിനിയായി എന്നെ കാസ്റ്റ് ചെയ്യാൻ പറ്റുമെന്നാണ് പദ്മരാജൻ സാറിനും മറ്റും തോന്നിയത്. എന്നെ അല്പം മാറ്റി നിറുത്തിയിട്ട് മമ്മൂക്കയോട് അവർ സംസാരിച്ചിരുന്നു. ഈ കുട്ടി ശരിയാവില്ല, ഇതിനെ നമുക്ക് പറഞ്ഞുവിടാം എന്ന്. പക്ഷേ അന്ന് മമ്മൂക്ക അതിന് സമ്മതിച്ചില്ല. ഞാൻ കമലഹാസന്റെ ചേട്ടന്റെ മകളാണെന്നും അങ്ങനെ പറഞ്ഞുവിട്ടാൽ അത് വലിയ വിവാദമാകുമെന്നുമൊക്കെ പറഞ്ഞ് മമ്മൂക്ക എനിക്ക് വേണ്ടി വാദിച്ചു. അങ്ങനെ മമ്മൂക്ക പറഞ്ഞത് കേട്ടാണ് ആലീസ് എന്ന കഥാപാത്രത്തെ എന്നെ തന്നെ ഏൽപ്പിക്കുന്നത്. ഒരു സീൻ കഴിഞ്ഞപ്പോൾ തന്നെ പദ്മരാജൻ സാർ ഹാപ്പിയായി. അഭിനയിച്ചുതുടങ്ങിയപ്പോൾ ആളെങ്ങനെ ഇങ്ങനെയായി എന്ന് സാർ ചോദിച്ചു. അന്ന് എനിക്ക് വേണ്ടി മമ്മൂക്ക സംസാരിച്ചതൊന്നും ഞാനറിഞ്ഞിരുന്നില്ല. കുറേ വർഷങ്ങൾക്കുശേഷമാണ് മമ്മൂക്ക എന്നോട് അന്നുനടന്ന കഥ പറഞ്ഞത്. ''ഞാനാണ് നിനക്ക് വേണ്ടി വാദിച്ച അഡ്വക്കേറ്റ്."" എന്ന് മമ്മൂക്ക തമാശയ്ക്ക് പറയുമായിരുന്നു.
മമ്മൂക്ക കണിശക്കാരനാണോ?
ചിലരൊക്കെ എന്നോട് പറഞ്ഞിട്ടുണ്ട്, മമ്മൂക്ക ഷൂട്ടിംഗ് ലൊക്കേഷനിൽ ഭയങ്കര ഗൗരവക്കാരനല്ലേ... അധികമാരോടും സംസാരിക്കില്ലല്ലോ എന്നൊക്കെ. പക്ഷേ, സത്യം അതല്ല. ഞാൻ കണ്ടിട്ടുള്ള മമ്മൂക്ക അതിൽ നിന്നെല്ലാം വളരെ വ്യത്യസ്തനായ ആക്ടീവായ ഒരു പേഴ്സാണാലിറ്റിയാണ്. 'കൂടെവിടെ" യുടെ ഷൂട്ടിംഗ് സമയത്ത് മമ്മൂക്കയുടെ ഭാര്യ സുലു രണ്ടാമതും ഗർഭിണിയായിരുന്നു. വലിയ സന്തോഷത്തിലായിരുന്നു മമ്മൂക്ക. ലൊക്കേഷനിൽ വളരെ ജോളിയാണ്. കാറിലൊക്കെ പോകുമ്പോൾ ഇളയരാജ സാറിന്റെ തമിഴ് പാട്ടൊക്കെ മമ്മൂക്ക പാടുമായിരുന്നു. ലൊക്കേഷനിലെ ഇടവേളകളിലാണെങ്കിലും മമ്മൂക്ക വെറുതെ ഇരിക്കില്ല. സെറ്റിലെ എല്ലാവരുമായും സംസാരിക്കുകയും സൗഹൃദം പങ്കിടുകയുമൊക്കെ ചെയ്യുന്ന പ്രകൃതം. ഞാനിപ്പോഴുമോർക്കുന്നുണ്ട് തോർത്തൊക്കെ എടുത്ത് തലയിൽ കെട്ടിവച്ച് മമ്മൂക്ക ഒരു ലൊക്കേഷനിൽ ഡാൻസ് ചെയ്തത്. അതെല്ലാം വളരെ സുന്ദരമായ ഓർമകളാണ്. പക്ഷേ, ഇടയ്ക്കൊക്കെ ദേഷ്യവും വരാറുണ്ട്. ഒരിക്കൽ ഊട്ടിയിൽ വച്ച് ഒരു സംഭവമുണ്ടായി. ഒരു സീൻ എടുക്കുന്നതിനെപ്പറ്റിയുള്ള ചർച്ചയിലായിരുന്നു. മണിയൻ പിള്ള രാജുവും ഉണ്ടായിരുന്നു. സംസാരത്തിനിടയിൽ മമ്മൂക്ക ചെറുതായി ദേഷ്യപ്പെടുന്നത് കണ്ടു. അന്നാണ് ഞാൻ മമ്മൂക്കയുടെ മുഖത്തെ ദേഷ്യം ആദ്യമായി കണ്ടത്.
വൈകി വന്ന അഭിനന്ദനം
'സിന്ധുഭൈരവി" സിനിമയിൽ എനിക്ക് ദേശീയ അവാർഡ് കിട്ടിയ സമയത്ത് ഞാൻ ഊട്ടിയിൽ ഒരു ഷൂട്ടിംഗിലായിരുന്നു. ഊട്ടിയിൽ തന്നെ വേറൊരു ലൊക്കേഷനിൽ മമ്മൂക്കയുടെ ഷൂട്ടുണ്ടായിരുന്നു. അവാർഡ് കിട്ടിയതിന്റെ പേരിൽ മമ്മൂക്കയുടെ ലൊക്കേഷനിൽ നിന്ന് എല്ലാവരും അഭിനന്ദനമറിയിച്ചു. ആ സമയത്ത് നടി രാധയ്ക്ക് ദേശീയ അവാർഡ് കിട്ടേണ്ടായിരുന്നു എന്നൊരു ചർച്ച നടക്കുന്നുണ്ടായിരുന്നു. എല്ലാവരും അഭിനന്ദനമറിയിച്ചപ്പോഴും മമ്മൂക്ക മാത്രം ഒന്നും പറഞ്ഞില്ല. പിന്നെ മമ്മൂക്ക എന്നെ ഫോൺ ചെയ്തു, ''ഞാൻ സിന്ധുഭൈരവി കണ്ടിട്ടില്ല. രാധ അഭിനയിച്ച സിനിമ കണ്ടിരുന്നു. അതുകൊണ്ട് സിന്ധുഭൈരവി കണ്ടിട്ട് പറയാം, ദേശീയ അവാർഡിനുള്ള മൂല്യം അഭിനയത്തിനുണ്ടായിരുന്നോ എന്ന്."" ഇപ്പോഴും ഞാൻ ഓർക്കുന്നുണ്ട് ആ വാക്കുകൾ. അത്ര സത്യസന്ധനാണ് മമ്മൂക്ക. പിന്നെ ഒരു മാസത്തിനുള്ളിൽ എന്നെ വിളിച്ച് അഭിനന്ദനങ്ങൾ അറിയിച്ചു. ആ വാക്കുകൾ എന്നെ ഏറെ സന്തോഷിപ്പിച്ചു. കാമറയുടെ മുന്നിൽ മാത്രമാണ് മമ്മൂക്കയുടെ അഭിനയം, ജീവിതത്തിൽ നേരുള്ള മനുഷ്യനാണ്.
അന്നും ഇന്നും സിംപിൾ
'രാക്കുയിലിൻ രാഗസദസി" ൽ സിനിമയിലേക്ക് എന്നെ വിളിക്കുമ്പോൾ എനിക്ക് പ്രിയദർശനെ അത്ര പരിചയമുണ്ടായിരുന്നില്ല. കൂടുതലും കോമഡി കേന്ദ്രീകരിച്ചുള്ള സിനിമകളാണ് പ്രിയൻ ചെയ്യുന്നതെന്ന് പലരും എന്നോട് പറഞ്ഞിരുന്നു. അത് ഞാൻ പ്രിയനോട് തന്നെ നേരിട്ട് പറഞ്ഞിട്ടുണ്ട്. കോമഡി ട്രാക്കിലൂടെ പോകുന്ന കഥാപാത്രമാണെങ്കിൽ എനിക്ക് ചെയ്ത് ശീലമില്ല, പിന്നെ മമ്മൂക്ക പറഞ്ഞിട്ടാണ് ആ സിനിമ ഞാൻ ചെയ്തത്. ഷൂട്ടിംഗ് തുടങ്ങി ആദ്യദിവസങ്ങളിൽ മമ്മൂക്ക ഉണ്ടായിരുന്നില്ല. അദ്ദേഹം വേറൊരു ലൊക്കേഷനിലായിരുന്നു. ചെറിയ ചെറിയ ചില സീനുകളൊക്കെയായിരുന്നു ആ സമയത്ത്. അതിനിടെ ഒരു ദിവസം മമ്മൂക്ക എന്നെ വിളിച്ച് പറഞ്ഞു, ''സുഹാസിനിയെക്കുറിച്ച് രണ്ടുകാര്യങ്ങളാണ് എല്ലാവരും പറയുന്നത്. ഒന്ന് നല്ലൊരു നടിയാണ്, രണ്ട് നല്ലൊരു വ്യക്തിത്വത്തിനുടമയാണ്."" പറഞ്ഞു തുടങ്ങിയപ്പോഴേ എനിക്ക് കാര്യം മനസിലായി. ഏതോ ഒരു സീൻ എടുത്തപ്പോൾ ഞാൻ ശ്രദ്ധിച്ചില്ലെന്ന് പ്രിയൻ പറഞ്ഞിരുന്നു. അത് പ്രിയൻ മമ്മൂക്കയെ വിളിച്ച് പറഞ്ഞതാണ് സംഭവം.മണിരത്നത്തിന്റെ 'ദളപതി" സിനിമയുടെ ഷൂട്ടിംഗ് സമയത്ത് ഞാൻ മൂന്നുമാസം ഗർഭിണിയായിരുന്നു. അന്ന് ഇടയ്ക്ക് ലൊക്കേഷനിലെത്തുമ്പോൾ ഞാൻ മാങ്ങ കൊണ്ടുപോകും. ഷൂട്ടിംഗ് ഇടവേളകളിൽ മുറിച്ച് കഴിക്കാനായിരുന്നു പ്ളാൻ. ഒരുതവണ മമ്മൂക്ക അത് കണ്ടു. മാങ്ങ വേണമെന്ന് പറഞ്ഞ് മമ്മൂക്കയും കൂടി. അത്രയും സിംപിൾ ആണ് അന്നും ഇന്നും മമ്മൂക്ക. ഞാൻ 'ഇന്ദിര" സിനിമ സംവിധാനം ചെയ്യുന്ന സമയത്ത് ഷൂട്ടിംഗ് കേരളത്തിലായിരുന്നു. അന്ന് മമ്മൂക്ക വിളിച്ച് കേരളത്തിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ വിളിക്കണം എന്നു പറഞ്ഞിരുന്നു. മണിയുമായും വളരെ നല്ല സൗഹൃദത്തിലാണ് മമ്മൂക്ക.
പ്രിയപ്പെട്ട താരജോഡി
മമ്മൂക്കയോടൊപ്പം കുറേ സിനിമകളിൽ അഭിനയിക്കാൻ കഴിഞ്ഞത് വലിയ കാര്യമാണ്. അക്കാലത്ത് മമ്മൂട്ടി -സുഹാസിനി എന്നത് പ്രേക്ഷകരുടെ പ്രിയ താരജോഡിയായിരുന്നു. ഐ.വി. ശശിയുടെ ഒരു സിനിമ കൊടൈക്കനാലിൽ ഷൂട്ട് ചെയ്യുന്ന സമയത്ത് ഒരു സംഭവമുണ്ടായി. ഒരു പ്രണയഗാനമായിരുന്നു. പക്ഷേ, ഇന്റിമേറ്റ് സീനുകളായിരുന്നു പാട്ടിൽ കൂടുതലും. ഇത്രയും ഇന്റിമേറ്റായ അഭിനയം ബുദ്ധിമുട്ടാണെന്ന് ഞാൻ മമ്മൂക്കയോട് പറഞ്ഞു. ഒരു നായിക അങ്ങനെ പറയുമ്പോൾ നായകന്മാർക്ക് അതിഷ്ടപ്പെടണമെന്നില്ല. ആ ചിന്തയിൽ നല്ല ടെൻഷനിലാണ് ഞാനത് പറഞ്ഞത്. മമ്മൂക്ക പക്ഷേ, എന്നെ ഞെട്ടിച്ചു. വളരെ സന്തോഷത്തോടെ, ചിരിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു,''എനിക്കും ഇത്ര റൊമാന്റിക്കായ സീനുകളോട് താത്പര്യമില്ല. നമുക്ക് രണ്ടുപേർക്കും ഒരുമിച്ച് പോയി സംവിധായകനോട് കാര്യം പറയാം."" എന്ന്.
എന്നും പ്രിയപ്പെട്ട സുഹൃത്ത്
മമ്മൂക്ക എന്നും എനിക്ക് ഒരു വലിയ സുഹൃത്താണ്. ജീവിതത്തിൽ എന്നും പ്രധാനമാണെന്നു കരുതുന്ന ഒരു സൗഹൃദമാണത്. സൗഹൃദം എന്നും സൗഹൃദം തന്നെയാണ്. സിനിമയെക്കുറിച്ച് ഞങ്ങൾ ഒരുപാട് സംസാരിച്ചിട്ടുണ്ട്. സിനിമയെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാടുകൾ, സ്വപ്നങ്ങൾ അങ്ങനെയെല്ലാം മമ്മൂക്കയോട് തുറന്നു സംവദിച്ചിരുന്നു. നമ്മളെ കേട്ടിരിക്കാനുള്ള ഒരു നല്ല മനസ് മമ്മൂക്കയ്ക്കുണ്ട്. അതേപോലെ തന്നെ സിനിമയെക്കുറിച്ച് എന്ത് ചോദിച്ചാലും ഉചിതമായ ഒരു ഉത്തരം മമ്മൂക്കയുടെ കൈയിലുണ്ടാകും. 'പ്രണാമം" സിനിമയിൽ കുറച്ച് യുവതാരങ്ങളോടൊപ്പമാണ് ഞങ്ങൾ അഭിനയിച്ചത്. അവരോടൊപ്പം മമ്മൂക്ക അടിച്ചുപൊളിക്കുന്നത് ഞാൻ നേരിൽ കണ്ടു. അത് നല്ല അനുഭവങ്ങൾ സമ്മാനിച്ച സിനിമയായിരുന്നു. അന്ന് ചെന്നൈയിൽ നിന്ന് മുറുക്കും തേൻകുഴലുമൊക്കെ ഞാൻ പാക്കറ്രിലാക്കി മമ്മൂക്കയ്ക്ക് കൊണ്ടുകൊടുക്കുമായിരുന്നു. അതൊക്കെ അദ്ദേഹത്തിന് വലിയ ഇഷ്ടമാണ്. ഞാനിപ്പോൾ ഹൈദരാബാദിലാണുള്ളത്. മമ്മൂക്കയുടെ പിറന്നാൾ വരികയാണെന്ന് എനിക്കറിയാമായിരുന്നു. ഇവിടെ നാഗാർജുനയോടും രാധികയോടും ചിരഞ്ജീവിയോടുമൊക്കെ ഞാൻ പറഞ്ഞു മമ്മൂക്കയുടെ എഴുപതാം ജന്മദിനമാണെന്ന്. അവരെല്ലാം വളരെ സന്തോഷത്തിലാണ്. ഇപ്പോഴും ഒരു നാൽപ്പതിനപ്പുറം പ്രായം പറയാൻ പറ്രില്ലെന്നാണ് എല്ലാവരും പറയുന്നത്. ആരാണ് മമ്മൂക്കയെ ഇഷ്ടപ്പെടാത്തത്? അതുതന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്ളസ് പൊയിന്റ്. ഇത്രയും സുന്ദരനും സുമുഖനും ബ്രില്ല്യന്റുമായ ആക്ടർ, ഈ ജന്മദിനത്തിൽ മമ്മൂക്കയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു, ഹാപ്പി ബർത്ത് ഡേ മമ്മൂക്കാ...
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |