ന്യൂഡൽഹി: ശരിയായ അന്വേഷണം നടത്തുന്നതിൽ പരാജയപ്പെട്ട പൊലീസിന്റെ വീഴ്ച്ചകളുടെ പേരിലാവും ഡൽഹി കലാപം ഓർമിക്കപ്പെടുകയെന്ന് ഡൽഹി ഹൈക്കോടതി നിരീക്ഷിച്ചു. അനുബന്ധ കുറ്റപത്രങ്ങൾ സമർപ്പിക്കുന്നതിൽ വീഴ്ച്ചവരുത്തിയതിനാൽ കേസുകളിൽ പ്രതികളായ പലരും 18 മാസത്തിലേറെയായി കസ്റ്റഡിയിലാണെന്നും കോടതി ചൂണ്ടിക്കാട്ടി. അക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ നീതിപൂർവമായ അന്വേഷണം നടത്തുന്നതിലും ഇരകൾക്ക് നീതി ഉറപ്പാക്കുന്നതിലും ദേശീയ തലസ്ഥാനത്തെ പൊലീസ് പരാജയപ്പെട്ടുവെന്നും അഡിഷണൽ സെഷൻസ് ജഡ്ജ് വിനോദ് യാദവ് പറഞ്ഞു. അക്രമവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളായ ഷാ ആലം, റാഷിദ് സൈഫി, ഷദാബ് എന്നിവരെ വിട്ടയച്ചുകൊണ്ടുള്ള കോടതി ഉത്തരവിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.
പൊലീസ് അനുബന്ധ കുറ്റപത്രങ്ങൾ സമർപ്പിക്കുന്നതിലും അന്വേഷണം നടത്തുന്നതിലും വീഴ്ച്ചവരുത്തിയതിനാൽ വിചാരണ ആരംഭിക്കാൻ പോലുമാകാതെ ധാരാളം പ്രതികൾ ഒന്നര വർഷമായി കസ്റ്റഡിയിലുണ്ടെന്ന് കോടതി പറഞ്ഞു. കലാപവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 750 കേസുകളിൽ 35 എണ്ണത്തിൽ മാത്രമാണ് കുറ്റം ചുമത്തിയിട്ടുള്ളത്.ഇവ പരിഗണിക്കുന്നതിനാൽ കോടതിയുടെ വിലപ്പെട്ട സമയം പാഴാകുകയാണ്. പൊലീസ് ഒരു അന്വേഷണവും സംഭവങ്ങളിൽ നടത്തിയിട്ടില്ലെന്നും ജഡ്ജി നിരീക്ഷിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |