കോട്ടയം: കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ രമേശ് ചെന്നിത്തലയും, കെ.സി.ജോസഫും ആഞ്ഞടിച്ച് പുതിയ വിവാദത്തിന് തിരികൊളുത്തിയ ചടങ്ങിൽ കോട്ടയം ഡി.സി.സി പ്രസിഡന്റായി നാട്ടകം സുരേഷ് ചുമതലയേറ്റു. ഉമ്മൻചാണ്ടിയുടെ അസാന്നിദ്ധ്യത്താൽ ശ്രദ്ധേയമായ സ്ഥാനാരോഹണചടങ്ങിൽ മറ്റു നേതാക്കളുടെ നാവിൻ തുമ്പിലൂടെ നിറഞ്ഞ് നിന്നതും പാർട്ടി പ്രവർത്തകരുടെ വികാരമായ ഉമ്മൻചാണ്ടിയായിരുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ ഔദ്യോഗിക നേതൃത്വത്തിനെതിരായ വിമർശനത്തിന് തയ്യാറാകാതെ മൗനം പാലിച്ചതും ശ്രദ്ധേയമായി. തന്റെ രാഷ്ട്രീയ വളർച്ചയ്ക്ക് പിന്നിൽ ഉമ്മൻചാണ്ടിയാണെന്ന് സുരേഷ് പറഞ്ഞു. സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കില്ലെന്നത് പൊതു നയമായി സ്വീകരിച്ച ഉമ്മൻചാണ്ടിയുടെ അനുഗ്രഹം തേടിയിരുന്നു. പകരം രമേശ് ചെന്നിത്തലയെ ചുമതലപ്പെടുത്തിയതും അദ്ദേഹമാണ്. കെ.എസ്.യുവെന്നോ, കോൺഗ്രസെന്നോ നാട്ടകത്ത് പറഞ്ഞാൽ സി.പിഎമ്മുകാർ തല്ലിച്ചതക്കുന്ന കാലത്താണ് മറിയപ്പള്ളി ഗവ.സ്കൂളിൽ ആറാംക്ലാസിൽ കെ.എസ്.യു യൂണിറ്റ് സെക്രട്ടറിയാകുന്നതും ക്രൂരമർദ്ദനങ്ങൾക്ക് ഇരയായതും. പിന്നീട് പാർട്ടി വളർത്തിയതും 25-ാം വയസിൽ നാട്ടകം പഞ്ചായത്ത് പിടിച്ചെടുത്ത് രണ്ടു തവണ പ്രസിഡന്റായി. പാർട്ടിയിൽ പല സ്ഥാനങ്ങൾ വഹിച്ചു. ഇന്ന് ഡി.സി.സി അദ്ധ്യക്ഷനുമായി. തന്നെ ഡി.സി.സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചവരുടെ പ്രതീക്ഷകൾക്ക് പോറലേൽപ്പിക്കാതെ പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുൻ ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. ജോസഫ് വാഴയ്ക്കൻ, ടോമി കല്ലാനി, പി.എസ് രഘുറാം, കുര്യൻ ജോയി, ജി.ഗോപകുമാർ, പി.എ.സലീം, ബിജു പുന്നത്താനം, സുധാകുര്യൻ, ബിൻസി സെബാസ്റ്റ്യൻ,എം.പി. സന്തോഷ് കുമാർ, മോഹൻ കെ നായർ, ബോബൻ തോപ്പിൽ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
പ്രവർത്തകർക്ക് തലകുനിക്കേണ്ട സാഹചര്യം ഉണ്ടാക്കില്ല
സാധാരണ പ്രവർത്തകരാണ് യഥാർത്ഥ നേതാക്കൾ
പഴയ പ്രതാപത്തിലേക്ക് പാർട്ടിയെ തിരികെ കൊണ്ടുവരും
വിമർശനവും ഒപ്പം ക്രിയാത്മക ചർച്ചയും വേണം
നമ്മുടെ ശത്രുക്കൾ നമ്മൾ തന്നെ എന്നു മനസിലാക്കണം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |