പാലാ: വീട്ടമ്മയുടെ മോർഫ് ചെയ്ത നഗ്‌നചിത്രങ്ങൾ പണം വാങ്ങി പലർക്കും കൊടുത്ത യുവാവിനെ പാലാ എസ്.എച്ച്.ഒ കെ.പി.ടോംസണിന്റെ നേതൃത്വത്തിൽ പിടികൂടി. വള്ളിച്ചിറ, മണലേൽപ്പാലം ഭാഗത്ത് കച്ചേരിപ്പറമ്പിൽ ജെയ്‌മോൻ (20 ) ആണ് അറസ്റ്റിലായത്. സുഹൃത്തിന്റെ മാതാവിന്റെ ചിത്രങ്ങൾ അവരറിയാതെ കാമറയിലും മൊബൈൽ ഫോണിലും പകർത്തിയ ശേഷം പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് എഡിറ്റ് ചെയ്ത് നഗ്‌നഫോട്ടോകളാക്കി
സമൂഹമാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിച്ച് ജെയ്‌മോൻ പണം സമ്പാദിക്കുകയായിരുന്നു. ടെലഗ്രാം, ഷെയർ ചാറ്റ് എന്നിവിടങ്ങളിൽ വീട്ടമ്മയുടെ പേരിൽ അവരുടെ യഥാർത്ഥ ചിത്രങ്ങൾ ചേർത്ത് വ്യാജ അക്കൗണ്ടുകൾ നിർമ്മിച്ചായിരുന്നു തട്ടിപ്പ്. അപരിചിതരായ ആളുകളോട് ഈ സ്ത്രീയാണെന്ന രീതിയിൽ ചാറ്റ് ചെയ്താണ് സൗഹൃദം സ്ഥാപിച്ചത്. നഗ്‌നഫോട്ടോകൾ ആവശ്യപ്പെടുമ്പോൾ പണം നൽകിയാൽ കാണിക്കാം എന്ന് മറുപടി നൽകി. ഗൂഗിൾപേ വഴി പണം കൈക്കലാക്കുകയായിരുന്നു രീതി. ആറുമാസം കൊണ്ട് ഒന്നരലക്ഷത്തോളം രൂപയാണ് ഇങ്ങനെ സമ്പാദിച്ചത്.
വീട്ടമ്മയുടെ ഭർത്താവിന്റെ പരാതിപ്രകാരം 2020 സെപ്തംബർ 18 ന് പാലാ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഒരു വർഷമായി പൊലീസിന്റെ കണ്ണുവെട്ടിച്ച് വിവിധ സ്ഥലങ്ങളിലുള്ള ബന്ധുവീടുകളിൽ മൊബൈൽ ഫോണും മറ്റും ഉപയോഗിക്കാതെ ഇയാൾ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. കിടങ്ങൂർ സ്റ്റേഷനിലും സമാനമായ മറ്റൊരു കേസ് പ്രതിക്കെതിരെ നിലവിലുണ്ട്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തെങ്ങണയിലുള്ള ബന്ധുവീട്ടിൽ നിന്നാണ് ജെയ്‌മോനെ പിടികൂടിയത്. പാലാ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
'കസ്റ്റമറായി ' ചമഞ്ഞ് പൊലീസ്
ചാറ്റ് ചെയ്തു, ഒടുവിൽ കുടുങ്ങി
തന്ത്രപരമായാണ് പ്രതിയെ പൊലീസ് കുടുക്കിയത്. ഒരാളെ കസ്റ്റമറായി അവതരിപ്പിച്ച് ജെയ്‌മോനുമായി സൗഹൃദം സ്ഥാപിച്ചു. തുടർന്ന് പണം കൊടുത്ത് വീട്ടമ്മയുടെ വിവിധ തരത്തിലുള്ള ചിത്രങ്ങൾ കൈക്കലാക്കി തെളിവ് ഉറപ്പിച്ച ശേഷമായിരുന്നു അറസ്റ്റ്. 250 - മുതൽ 2000 രൂപ വരെയാണ് ഇയാൾ ചിത്രങ്ങൾക്കായി പലരിൽ നിന്നും ഈടാക്കിയിരുന്നത്. അറുന്നൂറോളം പേർ പണം കൊടുത്ത് ഇയാളിൽ നിന്ന് നഗ്‌നചിത്രങ്ങൾ സ്വീകരിച്ചു. ഇവരുടെ പേര് വിവരങ്ങളും ശേഖരിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇത് സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചവരും നിരീക്ഷണത്തിലാണ്.
ഇന്നലെ തെങ്ങണയിലെ ഒളിത്താവളത്തിൽ ഇൻസ്‌പെക്ടർ ടോംസണും സംഘവും എത്തുമ്പോൾ വീട്ടമ്മയുടെ മറ്റൊരു ചിത്രം പൂർണ നഗ്‌നമാക്കി മോർഫ് ചെയ്യുന്ന ശ്രമത്തിലായിരുന്നു ഇയാൾ. പൊലീസിനെ കണ്ടപാടെ ഇത് ഡിലീറ്റ് ചെയ്തു. ചിത്രങ്ങളെല്ലാം വിദഗ്ദ്ധരുടെ സഹായത്തോടെ വീണ്ടെടുത്തു.
ഇതു വല്ലാത്ത ചതി
'മമ്മീ ' എന്ന് വിളിച്ച് തന്നോട് അടുപ്പം കാട്ടിയിരുന്ന, മകന്റെ സുഹൃത്തുകൂടിയായിരുന്ന ജയ്‌മോൻ ഇങ്ങനെ ചെയ്യുമെന്ന് വീട്ടമ്മ ഒരിക്കലും കരുതിയില്ല. ഇയാൾക്ക് പഠന ആവശ്യങ്ങൾക്കും മറ്റും പലപ്പോഴും വീട്ടമ്മയും കുടുംബവും സഹായം ചെയ്തിരുന്നു. നഗ്‌നചിത്രങ്ങൾ അയച്ചുകൊടുത്ത് ശേഖരിച്ചിരുന്ന പണം മദ്യപാനത്തിനാണ് ജയ് മോൻ ഉപയോഗിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |