കോഴിക്കോട്: ന്യൂജെൻ ലഹരിമരുന്ന് എം.ഡി.എം.എയുടെ മൊത്ത വിതരണക്കാരൻ ചെന്നൈ മുതലിപ്പേട്ട് സ്ട്രീറ്റിലെ റംസാൻ അലിയെ (35) മെഡിക്കൽ കോളേജ് അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ കെ.സുദർശന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. ഈയിടെ അരക്കോടിയുടെ ലഹരിമരുന്ന് പിടിച്ചെടുത്ത കേസ്സിൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയതിനു പിറകെ തമിഴ്നാട്ടിൽ നടത്തിയ അന്വേഷണത്തിനിടയിലായിരുന്നു അറസ്റ്റ്.
ചെന്നൈയിലെ ട്രിപ്ളിക്കെയ്‌നിൽ നിന്നാണ് ഇയാൾ മയക്കു മരുന്ന് സംഘടിപ്പിക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇവിടെ നിന്നു എം.ഡി.എം.എ അയയ്ക്കുന്നതായാണ് വിവരം. ട്രിപ്ളിക്കെയ്‌നിലെ ഏജന്റ് ഏല്പിച്ച മയക്കുമരുന്ന് കടത്തുന്നതിനിടെ റംസാൻ അലി നേരത്തെ കുവൈറ്റ് പൊലീസിന്റെ പിടിയിലായി ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്.
റംസാൻ അലിയ്ക്ക് തമിഴ്നാട്ടിലെ കരൂരിൽ മയക്കുമരുന്ന് എത്തിച്ച തിരുവാരൂർ സ്വദേശി വിനോദ്കുമാറിനെ പിടികൂടാൻ അവിടെയെത്തിയ കേരള പൊലീസ് സംഘം അർദ്ധരാത്രി വീട് വളഞ്ഞെങ്കിലും ചേരിയിലുള്ളവരുടെ സഹായത്തോടെ അയാൾ രക്ഷപ്പെടുകയായിരുന്നു. ചേരിനിവാസികളുടെ അക്രമശ്രമത്തിൽ നിന്ന് പൊലീസ് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. പൊലീസ് ജീപ്പ് കത്തിക്കാൻ വരെ നോക്കിയിരുന്നു. അവിടെയെത്തുന്നത് മുൻകൂട്ടി അറിയിച്ചിട്ടും തിരുവാരൂർ പൊലീസിന്റെ സഹായം ലഭിച്ചിരുന്നില്ല.
പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കസ്റ്റഡിയിൽ വാങ്ങിയ ശേഷം മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം, നടത്തുമെന്ന് എ.സി.പി പറഞ്ഞു. അന്വേഷണസംഘത്തിൽ എസ്.ഐ ഷാജു വർഗീസ്, മുഹമ്മദ് ഷാഫി, സജി, എൻ.വിജയൻ എന്നിവരുമുണ്ടായിരുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |