# സർക്കാർ ധനസഹായത്തിന് മേൽ കരിനിഴൽ
ആലപ്പുഴ: ജീവൻ പണയംവച്ച് അന്നം തേടി ആഴക്കടലിൽ പോകുന്ന തൊഴിലാളികളിൽ പലർക്കും മത്സ്യത്തൊഴിലാളി ക്ഷേമനിധിയിൽ അംഗത്വമില്ല. അപകടമോ, മരണമോ സംഭവിച്ചാൽ ലഭിക്കേണ്ട സർക്കാർ ധനസഹായത്തിന് ആക്സിഡന്റ് ഇൻഷ്വറൻസ് കവറേജ് എടുത്തിരിക്കണമെന്ന് നിബന്ധനയുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം അഴീക്കൽ തീരക്കടലിൽ വള്ളം മറിഞ്ഞ് മരിച്ച നാലുപേരിൽ ഒരാൾക്ക് മാത്രമാണ് ക്ഷേമനിധി അംഗത്വമുള്ളത്. ഇതോടെ മറ്റ് മൂന്ന് കുടുംബങ്ങളുടെ പ്രതീക്ഷകൾക്ക് മേൽ കരിനിഴൽ വീഴുകയാണ്. ഇടക്കാലത്ത് മറ്റ് തൊഴിലുകൾ ചെയ്തതിന്റെ പേരിലും രാഷ്ട്രീയ സ്വാധീനം മൂലവും പലരുടെയും ക്ഷേമനിധി അംഗത്വത്തിനുള്ള അപേക്ഷകൾ നിരസിക്കപ്പെടുന്നതായി പരാതിയുണ്ട്. പ്രതിവർഷം 450 രൂപ പ്രീമിയം അടയ്ക്കണമെന്ന കാരണത്താൽ മത്സ്യഫെഡിന്റെ ഇൻഷ്വറൻസും ഭൂരിഭാഗം പേരും എടുത്തിട്ടില്ല. മത്സ്യബന്ധന ഉപകരണങ്ങൾ വാങ്ങുന്നതിന് പ്രാഥമിക സംഘങ്ങൾ വഴി വായ്പയുണ്ടെങ്കിലും നിയമത്തിലെ നൂലാമാലകൾ മൂലം ഇതും ലഭിക്കാൻ പ്രയാസം നേരിടുന്നതായി തൊഴിലാളികൾ പറയുന്നു.
എവിടെ സാറ്റലൈറ്റ് ഫോണും ജി.പി.എസും?
കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്ക് ലൈഫ് ജാക്കറ്റുകൾ, ജി.പി.എസ്, ലൈഫ് ബോയ, നാവിക് ഉപകരണങ്ങൾ, സാറ്റലൈറ്റ് ഫോണുകൾ എന്നിവ സർക്കാർ ഉറപ്പ് നൽകിയിരുന്നെങ്കിലും ആലപ്പുഴയിൽ പേരിന് മാത്രമാണ് ഇവയുടെ വിതരണം നടന്നതെന്ന് തൊഴിലാളികൾ പറയുന്നു. പരിക്കേറ്റവരെ അടിയന്തരമായി ആശുപത്രിയിലെത്തിക്കാനുള്ള മറൈൻ ആംബുലൻസ് വാഗ്ദാനത്തിൽ ഒതുങ്ങി. ബോട്ടുകളിൽ ഉടമകൾ സ്വന്തം കാശ് മുടക്കിയാണ് സാറ്റലൈറ്റ് ഫോണും സുരക്ഷാ ഉപകരണങ്ങളും വാങ്ങിവച്ചിരിക്കുന്നത്.
മീൻ വാങ്ങാൻ കോസ്റ്റൽ പൊലീസ്
ദിവസേന ഡ്യൂട്ടിക്ക് ഹാജരാകുന്ന കോസ്റ്റൽ പൊലീസിന് തീരത്തുവന്ന് മീൻ വാങ്ങി പോകുന്നതാണ് പ്രധാന ജോലിയെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് ആരോപിച്ചു. അപകട സ്ഥലത്ത് രക്ഷാപ്രവർത്തനത്തിന് കോസ്റ്റൽ പൊലീസിനെ ഉപകാരപ്പെട്ടില്ല. ഇവരുടെ പ്രവർത്തനം നിരീക്ഷിക്കാനും ഏകോപിപ്പിക്കാനും ഉന്നത ഉദ്യോഗസ്ഥരും മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികളും ഉൾപ്പെടുന്ന സമിതി നിലവിൽ വരണം.
ക്ഷേമനിധി അംഗത്വമുള്ളവർക്കുള്ള സഹായം
അപകടമരണം: 10 ലക്ഷം
മത്സ്യബന്ധനത്തിനിടെ കാണാതായാൽ: 10 ലക്ഷം
സ്ഥിരവും പൂർണവുമായ അവശത: 10 ലക്ഷം
സ്ഥിരവും ഭാഗികവുമായ അവശത: 5 ലക്ഷം
മരിച്ചവരുടെ കുട്ടികൾക്ക് വിദ്യാഭ്യാസ സഹായം: 10,000 രൂപ
അപകടത്തിൽ കിടത്തി ചികിത്സ: 25,000 രൂപ
"
മത്സ്യത്തൊഴിലാളി ക്ഷേമനിധിയിൽ അനർഹരാണ് കൂടുതലും. അർഹർ അപേക്ഷ നൽകിയാലും നിരസിക്കുന്ന അവസ്ഥയാണുള്ളത്.
എ.കെ.ബേബി, സംസ്ഥാന പ്രസിഡന്റ്,
മത്സ്യത്തൊഴിലാളി കോൺഗ്രസ്
"
കോസ്റ്റൽ പൊലീസിന്റെ സേവനം നിരീക്ഷിക്കാൻ ഇടപെടലുണ്ടാവണം. സുരക്ഷാ ഉപകരണങ്ങൾ ലഭ്യമാക്കണം. തൊഴിലാളികൾ ഇവ ഉപയോഗിക്കുകയും വേണം.
ടി.ജെ. അഞ്ചലോസ്,
സി.പി.ഐ ജില്ലാ സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |