# കാത്തുകിടക്കാൻ തുടങ്ങിയിട്ട് ഒരാഴ്ച
ചാരുംമൂട്: കൊവിഡ് നിയന്ത്രണങ്ങളും തുടർച്ചയായ അവധികളും കാരണം ഓർഡർ ലഭിക്കാതെ വലയുകയാണ് നാഷണൽ പെർമിറ്റ് ലോറി ജീവനക്കാർ. കായംകുളത്തെ ഹാർഡ് വെയർ ഗോഡൗണുകളിലേക്ക് സിമന്റ് ഉൾപ്പെടെയുള്ള ചരക്കുമായി വന്ന മുപ്പതോളം ലോറികളിലെ ജീവനക്കാരാണ് ചരക്ക് ഇറക്കാനാവാതെ ദിവസങ്ങളായി കെ.പി റോഡരികിൽ കഴിയുന്നത്.
ഒരാഴ്ച മുമ്പ് വന്നവർ പോലും ഇക്കൂട്ടത്തിലുണ്ട്. കൊവിഡും പ്രതിരോധവും ഓണക്കാല അവധിയും മഴയുമെല്ലാം ചേർന്ന് നിർമ്മാണ മേഖല സ്തംഭിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ഗോഡൗൺ ഒഴിയുന്ന മുറയ്ക്ക് മാത്രമേ പുതിയ ഓർഡർ നൽകാനാവൂ എന്നാണ് കച്ചവടക്കാർ പറയുന്നത്. ഇപ്പോൾ ഒരു ദിവസം മൂന്നും നാലും വാഹനങ്ങൾക്ക് മാത്രമാണ് ഓർഡർ ലഭിക്കുന്നത്.
ചാരുംമൂട് ജംഗ്ഷന് പടിഞ്ഞാറ് മുതൽ പാലൂത്തറ ജംഗ്ഷൻ വരെയാണ് വാഹനങ്ങൾ റോഡരികിൽ പാർക്ക് ചെയ്തിരിക്കുന്നത്. കൈയിൽ കരുതിയ ആഹാരം തീർന്നതിനാൽ ഹോട്ടലുകളെയാണ് ആശ്രയിക്കുന്നത്. ദിവസങ്ങളോളം ഇത്തരത്തിൽ കിടക്കേണ്ടി വന്നാൽ ശമ്പളത്തിൽ നിന്ന് മിച്ചമൊന്നും ലഭിക്കില്ലെന്ന് ഡ്രൈവർമാർ പറയുന്നു. തമിഴ്നാട്ടിൽ നിന്ന് വന്നവയാണ് മിക്ക വാഹനങ്ങളും.
"
ഓണത്തോടൊപ്പം വന്ന തുടർച്ചയായ പൊതുഅവധികളും മഴയുമാണ് ഓർഡർ ലഭിക്കാനും ലോഡ് ഇറക്കുന്നതിലും കാലതാമസം ഉണ്ടാക്കിയത്.
രാജേന്ദ്രൻ, ലോറി ഡ്രൈവർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |