കോഴിക്കോട്: മലബാർ കലാപം വർഗീയകലാപമല്ലെന്നും ചരിത്രത്തിന്റെ ഭാഗമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. 'മലബാർ സമരം ജ്വലിക്കുന്ന ഓർമകൾ ' എന്ന പേരിൽ മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 1921ലെ മലബാർ സമരത്തെ സംബന്ധിച്ച് സംഘപരിവാർ നടത്തുന്ന ദുഷ്പ്രചാരണങ്ങൾക്ക് കേരളത്തിലെ ജനം മറുപടി നൽകും. നൂറ് വർഷം മുമ്പുള്ള സമരത്തിലെ തീഷ്ണമായ ഓർമകളാണ് ജനങ്ങൾക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.
മലബാർ കലാപത്തെ വർഗീയവത്കരിക്കാൻ അക്കാലത്തും ശ്രമമുണ്ടായിരുന്നു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും ആലി മുസ്‌ല്യാരുടെയും പേരുകൾ മാത്രമല്ല നീക്കം ചെയ്ത സമര സേനാനി പട്ടികയിലുള്ളത്. പത്ത് ഹിന്ദുക്കളുടെ പേരുമുണ്ട്. വർഗീയ കലാപമല്ലെന്നതിന്റെ തെളിവാണത്. സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കാനുള്ള സംഘപരിവാർ ശ്രമങ്ങളെ ചെറുത്തുതോൽപ്പിക്കും. സമൂഹം മുന്നോട്ടാണോ പിന്നോട്ടാണോ എന്ന് ചിന്തിക്കണം. വാരിയൻകുന്നത്ത് കുഞ്ഞമ്മദ് ഹാജിയെ കുറിച്ച് സിനിമ എടുക്കുന്നതു പോലും വിവാദമാക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മർ പാണ്ടികശാല അദ്ധ്യക്ഷത വഹിച്ചു. കെ.പി.എ മജീദ് എം.എൽ.എ, മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടിറി പി.എം.എ സലാം, എം.സി.മായിൻഹാജി, സി.പി ചെറിയ മുഹമ്മദ് എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി എം.എ റസാഖ് സ്വാഗതവും ഓർഗനൈസിംഗ് സെക്രട്ടറി എൻ.സി അബൂബക്കർ നന്ദിയും പറഞ്ഞു. നിയുക്ത ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ പ്രവീൺകുമാർ, യു.സി രാമൻ, അഡ്വ.പി.കുൽസു തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |