കണ്ണൂർ :രോഗികൾക്ക് ആവശ്യമായ അടിസ്ഥാനസൗകര്യം പോലുമില്ലാതെ പാപ്പിനിശ്ശേരി സി .എച്ച് .സി .കഴിഞ്ഞവർഷം വരെ കിടത്തിചികിത്സയും രാത്രികാലങ്ങളിൽ ഡോക്ടർമാരുമുണ്ടായിരുന്ന ഈ ആശുപത്രിയ്ക്ക് സ്റ്റാഫ് പാറ്റേൺ പുതുക്കിയതാണ് തിരിച്ചടിയായത്.
എട്ട് ഡോക്ടർമാരിൽ രണ്ടുപേരെ കൊവിഡിനെ തുടർന്ന് ജില്ല ആശുപത്രിയിലേക്ക് മാറ്റി.ഇതോടെ രാത്രികാല സേവനവും നിലച്ചു.ഒ.പി വിഭാഗത്തിൽ രോഗികളുടെ തിക്കും തിരക്കുമാണിവിടെ.രോഗികളുടെ എണ്ണത്തിന് ആനുപാതികമല്ല ഡോക്ടർമാരുടേയും മറ്റു ജീവനക്കാരുടേയും എണ്ണം . നാഷണൽ ഹൈവേയോട് ചേർന്നുകിടക്കുന്ന ഈ ആശുപത്രി താലൂക്ക് തലത്തിലേക്ക് ഉയർത്തിയാൽ ഇതിനൊക്കെ പരിഹാരം കാണാൻ കഴിയുമെന്ന് നാട്ടുകാർ പറയുന്നു.എന്നാൽ സ്ഥലപരിമിതി ആശുപത്രിയുടെ വികസനത്തിന് തടസം സൃഷ്ടിക്കുകയാണ്.
ആശുപത്രിയുടെ അടിസ്ഥാനസൗകര്യം വർദ്ധിപ്പിക്കുന്നതിനു നബാർഡ് പത്തു കോടി അനുവദിച്ചുവെങ്കിലും സാങ്കേതികതടസ്സങ്ങൾ കാരണം ഈ തുക ചെലവഴിക്കാൻ കഴിഞ്ഞിട്ടില്ല.നിലവിലുള്ള ഓഫീസ് കെട്ടിടവും പഴയ ക്വാർട്ടേഴ്‌സും പൊളിച്ചു മാറ്റി ആധുനിക സൗകര്യത്തോടെ പുതിയ കെട്ടിടം നിർമ്മിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
താലൂക്ക് ആശുപത്രിയായി ഉയർത്തണം
പാപ്പിനിശ്ശേരി സി.എച്ച്.സിയെ താലൂക്ക് ആശുപത്രിയായി ഉയർത്തി ഡയാലിസസ് , ട്രോമ കെയർ , കിടത്തി ചികിത്സ എന്നിവയ്ക്ക് സൗകര്യമേർപ്പെടുത്തണമെന്നും സ്റ്റാഫ് പാറ്റേൺ ഉയർത്തി കൂടുതൽ ഡോക്ടർമാരെയും, ജീവനക്കാരെയും നിയമിക്കണമെന്നും കൂടുതൽ ഒ. പി. കൗണ്ടറുകൾ,അഡ്വാൻസ് ബുക്കിംഗ് കൗണ്ടറുകൾ, ഇരിപ്പിടം, കുടിവെള്ളം, ശുചിമുറി സൗകര്യം, ദിശ സൂചകങ്ങൾ എന്നിവ ഒരുക്കണമെന്നും ആവശ്യപ്പെട്ട് പട്ടികജാതി ക്ഷേമസമിതി പാപ്പിനിശ്ശേരി ലോക്കൽ കമ്മിറ്റി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും നിവേദനം നൽകി.
ഒരു കാലത്ത് കിടത്തിചികിത്സയ്ക്കും പ്രസവശുശ്രൂഷയ്ക്കും മറ്റു പ്രദേശങ്ങളിൽ നിന്നുപോലും ആളുകൾ പാപ്പിനിശ്ശേരി ആശുപത്രിയിലേക്ക് എത്തിയിരുന്നു. നിലവിൽ അടിസ്ഥാന സൗകര്യങ്ങൾ വളരെ കുറവാണ്. എന്നാലും ആയിരക്കണക്കിന് രോഗികൾ ഈ ആശുപത്രിയെ ഇന്നും ആശ്രയിക്കുന്നുണ്ട്.
ഇ. രാഘവൻ , സെക്രട്ടറി, പട്ടികജാതി ക്ഷേമ സമിതി പാപ്പിനിശ്ശേരി ലോക്കൽ കമ്മിറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |