ന്യൂഡൽഹി: കൊവിഡ് ബാധിച്ച് മരിച്ചവരുടെ മരണ സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിലെ നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ കേന്ദ്ര സർക്കാർ ഈ മാസം 11ന് മുമ്പ് നൽകണമെന്ന് സുപ്രീംകോടതിയുടെ അന്ത്യശാസനം. മാർഗരേഖ തയാറാക്കാൻ അധിക സമയം ആവശ്യപ്പെട്ട് സമർപ്പിച്ച കേന്ദ്രത്തിന്റെ അപേക്ഷ തള്ളിയാണ് ജസ്റ്റിസുമാരായ എം.ആർ ഷാ, അനിരുദ്ധ ബോസ് എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ നിർദേശം.
നടപടികളിൽ താമസം നേരിടുന്നതിൽ കോടതി കടുത്ത അതൃപ്‌തി പ്രകടിപ്പിച്ചു. കഴിഞ്ഞ ജൂൺ 30നാണ് മാർഗനിർദേശമുണ്ടാക്കാൻ കേന്ദ്രത്തിന് നിർദേശം നൽകിയത്. അടിയന്തരമായി നടപടി കൈകൊണ്ടില്ലെന്ന് മാത്രമല്ല കേന്ദ്രം അതിനുള്ള നടപടികൾ സ്വീകരിച്ച് വരുമ്പോഴേക്കും കൊവിഡ് മൂന്നാം തരംഗവും കടന്നു പോകുമെന്നും കോടതി കുറ്റപ്പെടുത്തി. വിഷയത്തിൽ ഇതുവരെ എടുത്ത നടപടികൾ വിശദീകരിച്ച് റിപ്പോർട്ട് നൽകാനും നിർദേശിച്ചിട്ടുണ്ട്.
നടപടിക്രമങ്ങൾ നടന്നു വരികയാണെന്നും ഉടൻ പൂർത്തിയാകുമെന്നും സോളിസിറ്റർ ജനറൽ വ്യക്തമാക്കി.
ജസ്റ്റിസുമാരായ എം.ആർ. ഷാ, അശോക് ഭൂഷൺ എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് കഴിഞ്ഞ ജൂണിൽ കേന്ദ്ര സർക്കാരിന്റെ തടസവാദങ്ങൾ എല്ലാം തള്ളിക്കളഞ്ഞ് കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകണമെന്ന് നിർദ്ദേശിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |