തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പെൻഷൻ പ്രായം 57 ആയി ഉയർത്തണമെന്ന് മുൻ കേന്ദ്ര ഷിപ്പിംഗ് സെക്രട്ടറി കെ. മോഹൻദാസ് അദ്ധ്യക്ഷനായ ശമ്പള പരിഷ്‌കരണ കമ്മിഷൻ ശുപാർശ ചെയ്തു.
കേരളത്തിലെ ആയുർദൈർഘ്യം പരിഗണിക്കുമ്പോൾ 56 വയസിലെ വിരമിക്കൽ നേരത്തെയാണ്. പ്രതിവർഷം 20,000 ത്തിലേറെ ജീവനക്കാരാണ് വിരമിക്കുന്നത്. പെൻഷൻ പ്രായം വർദ്ധിപ്പിച്ചാൽ, പ്രവർത്തനപരിചയമുള്ളവരുടെ സേവനം ഉറപ്പാക്കാം. ഗ്രാറ്റുവിറ്റി, പെൻഷൻ കമ്മ്യൂട്ടേഷൻ, ആർജ്ജിതാവധി എന്നിവയ്ക്കുള്ള പണച്ചെലവ് പ്രാരംഭ ഘട്ടത്തിൽ ലാഭിക്കാം. 4000 കോടിയോളം രൂപ സാമൂഹിക ഇടപെടലുകൾക്കായി മാറ്റാനാവും.
വിരമിക്കൽ പ്രായം കൂട്ടുമ്പോൾ ശമ്പളവും പെൻഷനും വർദ്ധിക്കണം. പെൻഷൻ പ്രായം കൂട്ടുന്നത് പുതുതായി സർവീസിൽ കയറാനിരിക്കുന്നവരെ ആദ്യത്തെ കുറച്ചുനാൾ ബാധിക്കും. സർവീസിലിരിക്കെ മരണമടയുന്നവരുടെ കുടുംബങ്ങൾക്ക് പൂർണ പെൻഷൻ നൽകണം. ജീവനക്കാരുടെ ആശ്രിതർക്ക് മെച്ചപ്പെട്ട സാമ്പത്തിക ആനുകൂല്യങ്ങൾ നൽകി ആശ്രിത നിയമനം ഒഴിവാക്കണം.
പ്രവൃത്തി ദിവസം ആഴ്ചയിൽ 5 മതി
സർക്കാർ ജീവനക്കാരുടെ പ്രവൃത്തി ദിവസം ആഴ്ചയിൽ അഞ്ചായി കുറച്ച് പ്രവർത്തനസമയം രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെയാക്കണമെന്നാണ് ശുപാർശ. വർക്ക് ഫ്രം ഹോമിന് മാറിമാറി അവസരം നൽകണം. ഓഫീസ് സമയം തുടങ്ങുമ്പോഴേ ജീവനക്കാർ ഹാജരാവണം. വൈകിയെത്തുന്നവരുടെ ശമ്പളത്തിൽ നിന്ന് ഓരോ മണിക്കൂറിനനുസരിച്ച് ഒരു ശതമാനം വീതം കുറവ് ചെയ്യണം.
മറ്റു ശുപാർശകൾ:
40 % പിന്നാക്ക സംവരണത്തിൽ 20 % മറ്റു പിന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായി നീക്കിവയ്ക്കണം.
സേവനാവകാശ നിയമം ഫലപ്രദമായി നടപ്പാക്കാൻ ചീഫ് കമ്മിഷണർ.
കൂടുതൽ ജനസമ്പർക്കമുള്ള ഓഫീസുകളിൽ പബ്ലിക് കോണ്ടാക്ട് ഓഫീസർ .
സിവിൽ സർവീസ് റിവ്യൂ മിഷൻ രൂപീകരിക്കണം. പെരുമാറ്റച്ചട്ടം പരിഷ്‌കരിക്കണം
സദ്ഭരണത്തിന് മുഖ്യമന്ത്രി അദ്ധ്യക്ഷനായി ഗുഡ് ഗവേണൻസ് ബോർഡ്
കുട്ടികൾ കുറവുള്ള സ്‌കൂളുകളെ മറ്റു സ്‌കൂളുകളുമായി സംയോജിപ്പിക്കണം.
സഹകരണ ഓഡിറ്റ് ചാർട്ടേഡ് അക്കൗണ്ടന്റുമാരെ ഏൽപ്പിക്കണം.
കമ്പ്യൂട്ടർ അസിസ്റ്റന്റ്/ടൈപ്പിസ്റ്റ്/പ്യൂൺ/ ഓഫീസ് അറ്റന്റന്റ് നിയമനം ആവശ്യത്തിനേ പാടുള്ളൂ.
അടുത്ത ശമ്പളപരിഷ്‌കരണം കേന്ദ്ര ശമ്പളപരിഷ്‌കരണത്തിനു ശേഷമാവണം.
സ്ഥാനക്കയറ്റത്തിന് ഇളവുകൾ ഒഴിവാക്കണം. ടെസ്റ്റുകൾ പാസാകണം.
വകുപ്പ് മേധാവികളുടെ നിയമനത്തിന് ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ ബോർഡ്
" കോൺട്രിബ്യൂട്ടറി പെൻഷനിൽ വരുന്നവർക്ക് 60 വയസിലാണ് പെൻഷൻ. രണ്ടുതരം പെൻഷൻ തുല്യനീതിയല്ല".
-ചവറ ജയകുമാർ,
പ്രസിഡന്റ്, എൻ.ജി.ഒ അസോസിയേഷൻ
''. മറ്റ് സംസ്ഥാനങ്ങളിലെല്ലാം പെൻഷൻ പ്രായം 58ന് മുകളിലാണ്.
-എ.സലാഹുദ്ദീൻ
പ്രസിഡന്റ്
കെ.പി.എസ്.ടി.എ
'' പെൻഷൻ പ്രായം കൂട്ടണം. ആശ്രിത നിയമനങ്ങൾ വേണ്ടെന്ന ശുപാർശ അംഗീകരിക്കില്ല'' .
-പി.ഹണി,
പ്രസിഡന്റ്,
സെക്രട്ടേറിയറ്റ് എംപ്ളോ.
അസോസിയേഷൻ
''. പെൻഷൻ പ്രായം 60 ആക്കണമെന്ന ബി.എം.എസ് സംഘടനകളുടെ ആവശ്യത്തിൽ ഉറച്ചു നിൽക്കുന്നു''..
-പി.ടി.അജയകുമാർ
വൈസ് പ്രസിഡന്റ്
സെക്രട്ടേറിയറ്റ് എംപ്ളോ. സംഘ്
പെൻഷൻ പ്രായം വർദ്ധിപ്പിക്കുന്നത് സ്വാഗതം ചെയ്യുന്നു .യുവജന സംഘടനകളുടെ അഭിപ്രായം സ്വീകരിച്ച് സമവായത്തിലൂടെ മാത്രം നടപ്പാക്കണം.
എം.എ. അജിത്കുമാർ
ജനറൽ സെക്രട്ടറി എൻ.ജി.ഒ യൂണിയൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |