SignIn
Kerala Kaumudi Online
Thursday, 28 March 2024 11.37 PM IST

അമ്പലപ്പുഴയിൽ വീഴ്ചയുണ്ട്; പക്ഷേ സുധാകരന്റെ മാത്രം കുറ്റമല്ല

g-sudhakaran

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിലെ പ്രചാരണം ഒറ്റക്കെട്ടായി നടത്തുന്നതിൽ വലിയ വീഴ്ചയുണ്ടായെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി നിയോഗിച്ച അന്വേഷണക്കമ്മിഷന്റെ കണ്ടെത്തൽ. സംസ്ഥാനസമിതി അംഗവും മുൻ മന്ത്രിയുമായ ജി. സുധാകരന് വീഴ്ചയുണ്ടായിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ മാത്രം കുഴപ്പമായി പ്രശ്നങ്ങളെ കാണാനാവില്ലെന്ന് കമ്മിഷൻ വിലയിരുത്തിയെന്നാണ് സൂചന.

പാർട്ടി കേന്ദ്രകമ്മിറ്റി അംഗം എളമരം കരിം, സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.ജെ. തോമസ് എന്നിവരുൾപ്പെട്ട പാർട്ടി അന്വേഷണക്കമ്മിഷന്റെ റിപ്പോർട്ട് ഇന്നലെ സംസ്ഥാന സെക്രട്ടേറിയറ്റിന് സമർപ്പിച്ചു. റിപ്പോർട്ട് പക്ഷേ സെക്രട്ടേറിയറ്റ് യോഗം ചർച്ചയ്ക്കെടുത്തില്ല. തിരഞ്ഞെടുപ്പ് പ്രവർത്തനവുമായി ബന്ധപ്പെട്ട് പാർട്ടി നിർദ്ദേശിച്ച ചുമതലകൾ സുധാകരൻ നിർവഹിച്ചെങ്കിലും അതിനൊരു യാന്ത്രിക സ്വഭാവമായിരുന്നു. സ്ഥാനാർത്ഥിത്വം നിഷേധിക്കപ്പെട്ട സുധാകരൻ നിസഹകരിക്കുന്നുവെന്ന വാർത്തകൾ വന്നപ്പോൾ അത് ‌തിരുത്തി പ്രവർത്തനത്തിൽ സജീവമാകാൻ അദ്ദേഹം ശ്രമിച്ചില്ല. അത് എതിരാളികളും ആയുധമാക്കി.

സുധാകരനെതിരെ പരാതി ഉന്നയിച്ചവരിൽ പ്രധാനിയായ അമ്പലപ്പുഴ എം.എൽ.എ എച്ച്. സലാമും എല്ലാവരെയും ഒരുമിപ്പിച്ച് മുന്നോട്ടുപോകാൻ ശ്രമിച്ചില്ല. സുധാകരനെ ഉൾക്കൊള്ളാനും സഹകരിപ്പിച്ച് പോകാനുമുള്ള ശ്രമമുണ്ടായില്ല. തുടക്കം മുതൽ ഒടുക്കം വരെ പ്രവർത്തനത്തിൽ വിള്ളൽ പ്രകടമായിരുന്നു. പാർട്ടിയെ ധിക്കരിക്കുക എന്നതിനെക്കാൾ പ്രാദേശിക വിയോജിപ്പുകളാണ് അവിടത്തെ പ്രശ്നങ്ങൾക്ക് മൂലകാരണമെന്ന നിഗമനത്തിലാണ് കമ്മിഷൻ എത്തിയതെന്നാണ് സൂചന.

തന്റെ ഭാഗത്ത് വീഴ്ചയുണ്ടായില്ലെന്ന് കമ്മിഷൻ മുമ്പാകെ വിശദീകരിച്ച ജി. സുധാകരൻ, ആലപ്പുഴയിലുണ്ടായ വോട്ടുചോർച്ച അമ്പലപ്പുഴയിലുണ്ടായില്ല എന്നതാണ് അതിന് തെളിവായി നിരത്തിയത്. എന്നാൽ അമ്പലപ്പുഴ മണ്ഡലത്തിൽപ്പെട്ട ഏരിയാ കമ്മിറ്റികളിലെ ഭൂരിഭാഗം പേരും സുധാകരൻ നിസഹകരിച്ചുവെന്ന് ആരോപിച്ചു.

സുധാകരനെതിരെ കടുത്ത അച്ചടക്കനടപടി വേണമെന്ന സൂചനകൾ റിപ്പോർട്ടിലില്ലെന്നാണറിയുന്നത്. പാർട്ടി സമ്മേളനങ്ങൾ നിശ്ചയിച്ചതിനാൽ പൊതുവെ അച്ചടക്കനടപടികൾ സ്വീകരിക്കാറില്ലെങ്കിലും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ പരിശോധിച്ച് വീഴ്ചകൾ തിരുത്തുന്നതിന് സമ്മേളനം തടസമാവില്ലെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. സുധാകരനെതിരെ എന്ത് നടപടി വേണമെന്നതിൽ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനമെടുക്കും. സുധാകരന്റെ ഘടകമായ സംസ്ഥാനസമിതിയാണ് നടപടിക്ക് അംഗീകാരം നൽകേണ്ടത്.

അമ്പലപ്പുഴയുടെ വിഷയം സംസ്ഥാനസമിതി ചർച്ച ചെയ്ത ശേഷം തീരുമാനമറിയിക്കാമെന്നാണ് ഇതേക്കുറിച്ച് വാർത്താസമ്മേളനത്തിൽ ചോദിച്ചപ്പോൾ സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ. വിജയരാഘവൻ പറഞ്ഞത്. സൂക്ഷ്മതയോടെയാണ് പാർട്ടി പ്രവർത്തനങ്ങൾ വിലയിരുത്തുന്നത്. വ്യക്തികളായ നേതാക്കളുടെ പ്രവർത്തനങ്ങളിൽ പിശകുണ്ടായെങ്കിൽ തിരുത്തി മുന്നോട്ട് പോകും. പാർലമെന്ററി രംഗത്ത് പ്രവർത്തിക്കുന്ന പാർട്ടിയിൽ പരിമിതികളുണ്ടായാൽ അത് പരിശോധിച്ച് തിരുത്തുന്നതാണ് രീതിയെന്നും വിജയരാഘവൻ വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: G. SUDHAKARAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.